എഴുത്തുകാർ തങ്ങളുടെ രചനകളിൽ പലപ്പോഴും കാലത്തിന്റെ പ്രവചനാത്മകമായ വായനകൾ സമൂഹത്തിന് നൽകാറുണ്ട്. സ്‌കൂളിൽ രാജേഷ് മാഷോടും പ്രദീപ് മാഷോടും ഒപ്പമിരുന്ന് സംസാരിക്കുന്നതിനിടയിൽ തെളിവുകൾ പരസ്പരം പങ്കുവെച്ച് ഞങ്ങൾ ഇങ്ങനെയൊരിക്കൽ ഓർത്തെടുത്തിരുന്നു.
തിരക്കുപിടിച്ച ഒരുക്കത്തിനിടയിൽ പുസ്തകമൊന്നും കയ്യിലെടുക്കാതെയായിരുന്നു ഇന്നലെ തിരുവനന്തപുരത്തേക്കുള്ള യാത്ര തുടങ്ങിയത്. കോഴിക്കോട് വെച്ച് ഏതെങ്കിലും വാങ്ങാം എന്ന് കൂടെയുണ്ടായിരുന്ന അമീൻ മാഷ് ഓർമ്മിപ്പിച്ചു. കോഴിക്കോട് ഇറങ്ങി പുസ്തകങ്ങൾ പരതി. പി. സുരേന്ദ്രന്റെ 'സാമൂഹ്യപാഠം' ആണ് വാങ്ങാൻ തോന്നിയത്.
തലസ്ഥാനത്തു നിന്നും തിരിക്കുന്നതിനിടെ പുസ്തകം വായിച്ചുതീർന്നു. പക്ഷേ, നേരത്തെ പറഞ്ഞുവെച്ചതു പോലെ 1991 ൽ മലയാളത്തിൽ എഴുതപ്പെട്ട ഒരു നോവലിന് ഫാഷിസത്തിന്റെ നീരാളിപ്പിടുത്തത്തെ ഇത്രമേൽ ആഴത്തിൽ മാത്രമല്ല, സ്പഷ്ടമായും വരച്ചുവെക്കാനാവുമോ എന്ന കൗതുകം ബാക്കിയാകുന്നു.
ആരൊക്കെയാണ് മുദ്രവെക്കപ്പെട്ട് മാറ്റി നിർത്തപ്പെടേണ്ടതെന്നും, അവരുടെ സ്വാതന്ത്ര്യങ്ങൾക്കു ചുറ്റും എങ്ങനെയാണ് പാരതന്ത്ര്യത്തിന്റെ കരിങ്കൽചുവരുകൾ തീർക്കേണ്ടതെന്നും നേതാവ് അനുയായികളെ ഉച്ചഭാഷിണിയിൽ തെര്യപ്പെടുത്തുന്ന വാർത്തകൾ ഇന്നും വായിച്ചു.
കുട്ടികളുടെ സ്വതന്ത്രലോകത്തേക്ക് കടന്നുവരുന്ന വരുന്ന മാസ്റ്റർ, ഫാഷിസത്തിന്റെ സ്‌കൂൾ ചുവരുകൾക്കുള്ളിൽ അവരെ തളച്ചിട്ട് 'സാമൂഹ്യപാഠം' പഠിപ്പിക്കാൻ ശ്രമിക്കുന്ന കഥയുടെ ഇതിവൃത്തവും വാർത്തയും ഒന്നുചേർന്ന് മനസ്സിന്റെ സ്വാസ്ഥ്യത്തെ കെടുത്തുന്നു.
വിസർജ്ജനം നടത്തിയ കീഴാളക്കുട്ടികളെ തല്ലിക്കൊന്ന വാർത്തയും ക്ലാസ് റൂമിൽ വിസർജ്ജനം നടത്തിയതിന് ക്രൂരമായി ശിക്ഷിക്കപ്പെട്ട കണ്ണൻകുട്ടിയുടെ ഓർമ്മയും ഒന്നിച്ച് സങ്കടപ്പെടുത്തുന്നുണ്ട്.
തീർച്ചയായും ചിലപ്പോഴൊക്കെ എഴുത്തുകൾ മുന്നറിയിപ്പുകൾ കൂടിയാണ്.
പുസ്തകം - 'സാമൂഹ്യപാഠം'
രചന - പി. സുരേന്ദ്രൻ
പ്രസാധകർ - കൈരളി ബുക്സ്.
രചന - പി. സുരേന്ദ്രൻ
പ്രസാധകർ - കൈരളി ബുക്സ്.
0 വായനകളിങ്ങനെ:
Post a Comment