Saturday, December 29, 2012


ഇന്നെന്തു കൊണ്ടോ മരണത്തെക്കുറിച്ചെനിക്കെഴുതാൻ തോന്നുന്നു. ആമുഖമാവശ്യമില്ലാത്ത അനിവാര്യതയാണു മരണം. കണ്ടും കേട്ടും വായിച്ചും മരണമെനിക്ക് പരിചിതമാണ്. എല്ലാ മരണവും പകരുന്നത് ദുഃഖമാണ്. മനുഷ്യർക്കിടയിലെ ഏതു ഭിന്നതകൾക്കും അതിരുകൾക്കുമതീതമായി അഭിപ്രായത്തിൽ ഏകോപിക്കുന്ന പ്രതിഭാസമാണത്. സുനിശ്ചിതമാണെന്ന്, ഒരുപക്ഷേ അസ്വസ്ഥമാക്കുന്ന, ധൈര്യത്തോടെ പറയാൻ പറ്റുന്ന ഭാവിയും മരണം മാത്രമാണ്.
അൽഭുതാവഹമായ പുരോഗതിയിലൂടെ സഞ്ചരിക്കുമ്പൊഴും അടുത്ത നിമിഷം വരാനിരിക്കുന്ന മരണത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കാൻ മനുഷ്യനൊരു മാർഗ്ഗവുമില്ല. ഏതൊക്കെ മാർഗ്ഗങ്ങളിലൂടെയാണ് മരണം നമ്മിലേക്ക് ഓടിയടുക്കുന്നത്.. എന്തൊക്കെ കാരണങ്ങളാണ് മരണത്തെക്കുറിച്ചു പറയാൻ നാം വിശേഷിപ്പിക്കുന്നത്.. കുഴഞ്ഞ് വീണ്.. നെഞ്ചു വേദനിച്ച്.. തലകറങ്ങി.. വാഹനമിടിച്ച്.. അങ്ങനെ എന്തെന്ത് കാരണങ്ങൾ..
ഒടുക്കം നിശ്ചയിക്കപ്പെട്ടൊരു യാത്രയുടെ വഴിത്തിരിവാണു മരണം. അത് എല്ലാ വേദനകളെയും ഒരു ഭാണ്ഡം പോലെ ചുമക്കുകയോ ഇറക്കിവെക്കുകയോ ചെയ്യുന്നു. ദൈവവുമായുള്ള ആത്മഭാഷണങ്ങളിൽ എന്നും ദീർഘായുസ്സിനു വേണ്ടി അപേക്ഷിക്കാറുണ്ട്. ആരോഗ്യത്തിനു വേണ്ടി അർത്ഥിക്കാറുണ്ട്. മരണം ഒരു അനിവാര്യതയായി എന്നിലേക്കടുക്കുന്ന നേരത്ത് ഒരു സുഖനിദ്രപോലെ അതിനെ പുൽകാനായി പ്രാർത്ഥിക്കാറുണ്ട്. എന്നിട്ടും സൗകര്യത്തിനുവേണ്ടി മരണത്തെ മാത്രം മറന്നുകളയാനാവുന്നതെങ്ങനെയെന്ന് അൽഭുതത്തോടെ, ദുഃഖത്തോടെ ആലോചിക്കാറുമുണ്ട്.
ഇമവെട്ടുന്ന നേരം കൊണ്ട് പുലരാനിരിക്കുന്നൊരു പ്രഭാതത്തിലെ കറുപ്പും വെളുപ്പും നിറഞ്ഞ പത്രത്താളുകളിലൊന്നിൽ ഒരുവാർത്ത മാത്രമായി എന്റെ മരണവും വരാനിരിക്കുന്നു. ആയാസരഹിതമായി ഞാൻ വലിച്ചുവിടുന്ന ശ്വാസോച്ഛ്വാസം പൊടുന്നനെ നിലയ്ക്കാനിരിക്കുന്നു. എന്റെ അറിവോ അനുവാദമോ ആവശ്യമില്ലാതെ എനിക്കായി മിടിച്ചുകൊണ്ടിരുന്ന ജീവനാഡികൾ എന്നെന്നേക്കുമായി നിശ്ചലമാകാനിരിക്കുന്നു.
ഓരോ ദിനയാത്രയിലും മുമ്പിൽ വിളക്കുപോലെ നടന്ന പിതാവിന്റെ വെളിച്ചമിനിയില്ലാതെ.. ഒരു ജന്മം മുഴുവൻ നാസാരന്ധ്രങ്ങളിൽ നറുമണമായി നിറഞ്ഞ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം നൽകിയ ഉമ്മയുടെ ചൂടിനിയില്ലാതെ, എനിക്കിനിയും പകർന്നു തീർന്നിട്ടില്ലാത്ത തെളിനീരുപോലെ ശുദ്ധമായ സഹധർമ്മിണിയുടെ സ്നേഹമിനിയറിയാതെ .. ഒരു പൂമൊട്ടിന്റെ സ്പർശം പോലെ മൃദുലമായ ചുംബനങ്ങളേൽപ്പിക്കുന്ന കുഞ്ഞുമോളുടെ ചുണ്ടുകളുടെ സ്പർശമിനിയേൽക്കാതെ ഞാനൊരു ജഢം മാത്രമായവശേഷിക്കാനിരിക്കുന്നു. അന്ന്, എന്റെ ആത്മാവ് വേർപെട്ടുപോയെന്നറിയുന്ന നേരം എനിക്കേറെ പ്രിയപ്പെട്ടവർ അതുൾക്കൊള്ളാൻ വിമുഖത കാട്ടിയേക്കാം.. ഏങ്ങിക്കരഞ്ഞേക്കാം.. വാവിട്ട് നിലവിളിച്ചേക്കാം..
മരണം എന്ന യാഥാർത്ഥ്യത്തെ ഒരിക്കൽ കൂടി ഉൾക്കിടിലത്തോടെ അവർ തിരിച്ചറിയും. കഴിഞ്ഞുപോയ നിമിഷം വരെ, അവരുടെ സ്നേഹത്തിന്റെ വകഭേദങ്ങൾക്കനുസരിച്ച്, ചുരുക്കിയും നീട്ടിയും എന്റെ പേരു വിളിച്ചിരുന്നവർ "മയ്യിത്" (ശവം) എന്ന് മാത്രം എന്നെ വിശേഷിപ്പിക്കും. ആചാരപ്രകാരം അവരെന്റെ കാലുകൾ കൂട്ടിക്കെട്ടും, കണ്ണുകൾ തഴുകിയടയ്‌ക്കും, സന്ധികളിൽ പരുത്തി വെക്കും, വെളുത്ത വസ്ത്രം കൊണ്ടവരെന്നെ മറയ്‌ക്കും. ഏറ്റവും പ്രിയപ്പെട്ട ചിലരെന്റെയടുത്ത് അവസാനമായി കുറേ നേരമിരിക്കും.
വാർത്തയറിഞ്ഞു വന്ന മറ്റുള്ളവർ വീട്ടുമുറ്റത്ത് അങ്ങിങ്ങായി കൂട്ടം കൂടി നിൽക്കും. മരണത്തിന്റെ കാരണങ്ങൾ തിരക്കും. ഇന്നലെ കൂടെയിരുന്ന് തമാശ പറഞ്ഞ നിമിഷങ്ങളെക്കുറിച്ചു പറഞ്ഞ് അൽഭുതപ്പെടും. എന്നിൽ കണ്ട നന്മകളെ ചിലർ എടുത്തുപറയും. മയ്യിത്തിനെ ബഹുമാനിച്ച് എന്നിലെ തിന്മകളെ അവർ മനഃപൂർവ്വം മറക്കും.
പിന്നെപ്പിന്നെ മയ്യിത്ത് കുളിപ്പിക്കാൻ ഇനിയും ബാക്കിയുള്ള മണിക്കൂറുകളിൽ അസ്വസ്ഥമായി വാച്ചുകളിലേക്ക് നോക്കും. മെല്ലെ അവരുടെ വിഷയങ്ങൾ മാറും. ഇന്നലെ കണ്ട ആവേശകരമായ ക്രിക്കറ്റിനെക്കുറിച്ച്, രാത്രി ചാനലിൽ നടന്ന ചൂടുള്ള ചർച്ചയെക്കുറിച്ച്, ഇനി നടക്കാനിരിക്കുന്ന പ്രിമിയർ ലീഗ് മൽസരങ്ങളെക്കുറിച്ച്, മയ്യിത്ത് മറയടക്കിയതിനു ശേഷം പോകാനും പങ്കെടുക്കാനുമുള്ള പരിപാടികളെക്കുറിച്ചൊക്കെ അവർ സംസാരിച്ച് തുടങ്ങും..
കുളിപ്പിക്കാനായി എന്റെ ജഢം പൊക്കിയെടുക്കുന്നതിന്ന് മുമ്പായി ഉറ്റവരെന്റെ മുഖത്തർപ്പിക്കുന്ന ചുംബനങ്ങൾക്കൊപ്പം നിയന്ത്രിക്കാനാവാത്ത ചുടുകണ്ണുനീരുകളും അകമ്പടിയാവും. നികത്താനാവാത്ത വേർപാടിന്റെ നിസഹായതയിൽ ചിലർ മനംപൊട്ടിക്കരയും. പിന്നീട്, കുളിപ്പിച്ച്, സുഗന്ധം പൂശി, മൂന്ന് കഷ്‌ണം വെളുത്ത വസ്ത്രങ്ങളിൽ പൊതിഞ്ഞ് മയ്യിതിനെയവർ ചുമന്നു കൊണ്ടുപോവും. ഒരു മയ്യിത്തിനു മേൽ നിർബന്ധമായ നിസ്‌ക്കാരവും പ്രാർത്ഥനയും കഴിഞ്ഞ്, ഞാൻ മരിച്ചുവെന്നറിഞ്ഞ നിമിഷം മുതൽ ഒരുക്കിത്തുടങ്ങിയ ആറടി മണ്ണിന്റെ ആഴത്തിൽ എന്റെ ജഢത്തെയിറക്കി വെക്കും. എന്റെ കവിളിൽ നിന്ന് വസ്ത്രം നീക്കി മണ്ണിനോട് ചേർത്ത് വെക്കും. ദിവസവും കുളിച്ചും അലങ്കരിച്ചും അഹങ്കരിച്ചും ഞാൻ സൂക്ഷിച്ച ഈ ശരീരം മണ്ണിലേക്കു ചേരേണ്ട മറ്റൊരനിവാര്യതയ്‌ക്കും അവിടെ തുടക്കമാവും.
"മണ്ണിൽ നിന്നാണു നിങ്ങളെ സൃഷ്ടിച്ചത്
അതിലേക്കാണു നിങ്ങൾ മടങ്ങുന്നത്
അതിൽ നിന്നാണു നിങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതും"
എന്ന ഓരോ വാചകങ്ങളോടൊപ്പം ഓരോ പിടി മണ്ണ് എന്റെ ഖബറിടത്തിലെ മൂടുകല്ലിനു മുകളിലേക്ക് അവരെറിയും. കുഴിച്ചെടുത്ത പൂഴിമണലുകളെല്ലാം എന്റെ ഖബറിടത്തിനു മുകളിൽത്തന്നെ നിരത്തി തിരിച്ചറിയാനായൊരടയാളം മാത്രമവശേഷിപ്പിച്ച് അവർ പിരിഞ്ഞു പോകും. എനിക്കായൊരുക്കിയ ആറടി മണ്ണിൽ ഞാൻ മാത്രമാവും.
അവർ പോയിക്കഴിഞ്ഞാൽ, എന്നിൽ നിന്ന് വേർപിരിഞ്ഞു പോയ ആത്മാവെനിക്കു തിരിച്ചു കിട്ടിയാൽ ആറടി മണ്ണിന്റെ ഭീതിതമായ ഇരുട്ടിൽ ഞാൻ അസ്വസ്ഥപ്പെടുമായിരിക്കുമോ.....?

Wednesday, December 26, 2012


മലയാള ബ്ലോഗ് രംഗത്തെ പ്രശസ്തനായ ശ്രീ. ബഷീർ വള്ളിക്കുന്ന് "എന്നെയൊന്ന് റേപ്പ് ചെയ്യൂ" എന്ന തലക്കെട്ടോടെയെഴുതിയ പുതിയ പോസ്റ്റ് ഒരുപക്ഷേ, അദ്ദേഹം തന്നെ പ്രതീക്ഷിച്ചിരിക്കാനിടയുള്ള വിധത്തിൽ സോഷ്യൽ നെറ്റ്‌വർക്കുകളിലെ 'പുരോഗമനവാദികൾ' ഏറ്റെടുക്കുകയുണ്ടായി. ബഷീർ അദ്ദേഹത്തിന്റെ പോസ്റ്റിൽ പറയുന്നതു പോലെ ഇത്തരം പ്രതികരണങ്ങൾ പ്രകടിപ്പിക്കുന്നവരെ "സദാചാരവാദികൾ" എന്ന് പുച്ഛിച്ചു കൊണ്ടുതന്നെയാണ് കുറിപ്പുകളും കമന്റുകളും വന്നുകൊണ്ടിരിക്കുന്നത്. 

സ്ത്രീശരീരത്തെ ഉപഭോഗവസ്തുവെന്ന നിലയിൽ സമൂഹത്തിനു മുമ്പിൽ പ്രദർശിപ്പിക്കുന്ന ആധുനികവ്യവസ്ഥിതിയെക്കുറിച്ച് ബോധവാന്മാരാവണമെന്നാണ് അദ്ദേഹം തന്റെയെഴുത്തിൽ ചുരുക്കിപ്പറഞ്ഞിട്ടുള്ളത്. എന്നാൽ, ഇത്തരത്തിലെഴുതപ്പെടുന്ന ഏതു കുറിപ്പുകൾ വായിച്ചാലും "പെണ്ണ് അവൾക്കു തോന്നുന്ന വസ്ത്രം ധരിച്ചു നടക്കുന്നതു കൊണ്ടാണ് ആണിന്റെ ലിംഗമുദ്ധരിച്ചു പോകുന്നത്" എന്ന അർത്ഥം അവയിൽ നിന്ന് വായിച്ചെടുക്കാനുള്ള അപാരമായ വൈദഗ്ദ്ധ്യം നേടിയവരാണീ പുരോഗമനം പറയുന്നവരൊക്കെയും. എഴുതിയവനെതിരെ അങ്ങനെയൊരാരോപണം എറിഞ്ഞു പിടിപ്പിച്ചു കഴിഞ്ഞാൽ പിന്നെ കാര്യങ്ങൾ എളുപ്പമാണ്. സ്ത്രീസ്വാതന്ത്ര്യം, സമത്വബോധം, പുരുഷമേധാവിത്വം, കാമം നിറച്ച കണ്ണുകൾ എന്നിങ്ങനെ മഹത്തരങ്ങളായ വിഷയങ്ങളിൽ ചർച്ചകളെ കൊണ്ടെത്തിച്ചു കഴിഞ്ഞാൽ പിന്നെ പറഞ്ഞവൻ അറുബോറനും പ്രതികരിച്ചവർ മൂല്യസംരക്ഷകരുമായി. അതുതന്നെയാണിവിടെയും സംഭവിച്ചു കൊണ്ടിരിക്കുന്നത്. 

സോപ്പിന്റെ പരസ്യത്തില്‍ സിനിമാനടിയുടെ നഗ്ന മേനിയില്‍ സോപ്പുരച്ചു കാണിക്കുന്നത്, സാരിയുടെ പരസ്യത്തില്‍ സ്‌ത്രീയുടെ മാംസളമായ വയറിന്റെ മടക്കുകള്‍ കാണിക്കുന്നത്, സിനിമാ ഗാനരംഗങ്ങളില്‍ നൃത്തം ചെയ്യുന്ന പെണ്ണുങ്ങള്‍ക്ക് നാഭിയും മാറിടത്തിന്റെ പകുതിയും തുറന്നു കാണിക്കുന്ന വസ്ത്രം നല്‍കുന്നത്, കാറുകളുടെ പരസ്യങ്ങളിൽ അൽപ്പവസ്ത്രധാരിണിയായ സ്ത്രീതന്നെ ബോണറ്റ് ഹുഡിൽ കിടക്കേണ്ടി വരുന്നത്,  ടൈൽസിന്റെയും ഫാനിന്റെയും സ്വിച്ച് ബോര്‍ഡിന്റെയും പരസ്യത്തിലഭിനയിക്കാന്‍ സ്‌ത്രീയുടെ ശരീരം നിർബന്ധമായി വരുന്നത്, ആണുങ്ങളുടെ അടിവസ്ത്രത്തിന്റെയും, ആഫ്‌റ്റര്‍ ഷേവ് ലോഷന്റെയും പോലും പരസ്യങ്ങളില്‍ സ്ത്രീയുടെ തൊട്ടുതലോടല്‍ ആവശ്യമാവുന്നത് ഇവയൊക്കെ നമ്മുടെ പുരോഗമനത്തിന്റെയും ആ പുരോഗമനം ഉയർത്തുന്ന സ്ത്രീസ്വാതന്ത്ര്യത്തിന്റെയും അടയാളങ്ങളാണ്. 

മദ്യപിച്ച് മദോന്മത്തരായ പുരുഷന്റെ കണ്ണുകൾക്കു മുമ്പിൽ നൃത്തം ചവിട്ടുന്ന പെണ്ണിനും അഭ്രപാളികൾക്കു മുമ്പിൽ ആവേശഭരിതരായിരിക്കുന്നവർക്കു മുമ്പിൽ തന്റെ അഴകളവുകൾ പ്രദർശിപ്പിക്കുന്ന പെണ്ണിനും സമൂഹം കൽപ്പിച്ചു വരുന്ന നിലവാരങ്ങൾ തമ്മിലുള്ള അന്തരം അവർ പറ്റുന്ന പ്രതിഫലത്തിന്റേതിനോളം സമാനമാണെന്ന വസ്തുതയും നാമോർക്കേണ്ടതുണ്ട്. 

മുകളിൽ പറഞ്ഞ എല്ലാ ഉദാഹരണങ്ങളിലും സ്ത്രീ ഒരു ഇരയാണ്. എലിപ്പെട്ടിയുടെ ഇരുമ്പ് കൊളുത്തിൽ തീയിൽ ചുട്ടെടുത്ത നാളികേരക്കഷ്‌ണം വെക്കുന്നത് എലിയെ അതിലേക്ക് ആകർഷിക്കാനും നാളികേരക്കഷ്ണം തൊടുന്ന മാത്രയിൽ എലിയെ കൂട്ടിലടക്കാനുമാണ്. നാളികേരത്തോട് പ്രത്യേകപ്രിയമോ എലിയെ കൊണ്ടുപോയി ഓമനിച്ചേക്കാമെന്ന ലക്ഷ്യമോ അല്ല അതൊരുക്കുന്നവരുടെയുള്ളിൽ. ഇപ്രകാരം മനുഷ്യരുടെ കണ്ണുകളെ ആകർഷിക്കാനുള്ള ഇരയായിട്ടാണ് പെണ്ണിനെ കോർപ്പറേറ്റുകൾ അലങ്കരിച്ചു കൊണ്ടുനടക്കുന്നത്. അത്തരം കുതന്ത്രങ്ങളാണ് നിർഭാഗ്യത്തിന് കാലങ്ങളായി നമ്മുടെ പുരോഗമനത്തിന്റെ അടയാളങ്ങളും. 

സ്ത്രീശരീരം നമ്മുടെ കാഴ്ച്ചകൾക്ക് ആസ്വദിക്കാനുള്ളതാണെന്ന പൊതുബോധം സൃഷ്‌ടിച്ചെടുക്കുന്നതിൽ മാധ്യമങ്ങളും കോർപ്പറേറ്റുകളും വമ്പിച്ച വിജയം വരിച്ചിരിക്കുന്നു. അത്തരം കാഴ്ച്ചകൾ കണ്ടു ശീലിച്ച കണ്ണുകളുമായി നടക്കുന്നവർ തങ്ങളുടെ ബോധത്തിലും ആ ആസ്വാദനങ്ങൾ കൊണ്ടു നടക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് മുമ്പിൽ കാണുന്ന സ്ത്രീശരീരം, അത് പുരോഗമനവാദികൾ പുലമ്പുന്നതു പോലെ പർദ്ദയ്‌ക്കുള്ളിൽ പൊതിഞ്ഞതാണെങ്കിലും കാമാർത്തമായ കണ്ണുകളുടെ ഇരയായിപ്പോവുന്നത്. അതുകൊണ്ടു തന്നെ പർദ്ദ‌യ്ക്കുള്ളിൽ ഒതുങ്ങിക്കൂടിയാൽ എല്ലാമായെന്ന പ്രചാരണമാണ് ഇത്തരം പ്രതികരണങ്ങളെന്ന് വിചാരിച്ചു വശാവേണ്ടതില്ല. നല്ലതെന്തു പറയുമ്പൊഴും അത് പറയുന്നവന്റെ മതത്തിലേക്കു നോക്കി അജണ്ടവൽക്കരിക്കുന്ന തറവേലകളും എടുക്കേണ്ടതില്ല. 

സ്ത്രീ തനിക്കിഷ്‌ടമുള്ള വസ്ത്രം ധരിക്കരുത് എന്നതല്ല, മറിച്ച് സ്ത്രീശരീരത്തിന്റെ മാംസളതകൾ കോർപ്പറേറ്റുകളുടെ ചൂണ്ടയിലൂടെ സമൂഹത്തിലെ കണ്ണുകളിലേക്ക് എറിഞ്ഞു കൊടുക്കുന്ന ഇരമാത്രമാവരുത് എന്ന പ്രഖ്യാപനമാണുയരേണ്ടത്. അത് സ്ത്രീസമൂഹത്തിനു ബോധ്യപ്പെടാത്ത കാലത്തോളം ഇതൊരു തുടർക്കഥ മാത്രമാവും. കാരണം, സ്ത്രീശാക്തീകരണത്തിനു വേണ്ടി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന പുരോഗമനവാദികൾക്ക് ഇത്തരം സത്യങ്ങൾ ഉൾക്കൊള്ളുവാനോ പ്രതികരിക്കുവാനോ കെൽപ്പുണ്ടാവണമെന്നില്ല. നമ്മുടെ കാഴ്ച്ചകളും ശീലങ്ങളും അത്തരം അപ്രിയസത്യങ്ങളെ നമുക്കു പ്രിയമുള്ളതാക്കിയെടുത്തു കഴിഞ്ഞിരിക്കുന്നു. അതിലപ്പുറം, അങ്ങനെയുള്ള പ്രതികരണങ്ങൾ പഴഞ്ചനും മതബോധത്തിൽ നിന്നുയർന്നു വരുന്നതുമാണെന്ന മുൻവിധിയും നമ്മുടെ വിവേകങ്ങൾക്കു മുമ്പേ നടന്നു പോകുന്നുമുണ്ട്. 

നമുക്കിനിയും സ്ത്രീ അമ്മയാണ്, സഹോദരിയാണ് എന്ന് നാഴികയ്ക്ക് നാൽപ്പതു വട്ടം പ്രഘോഷിക്കുകയും ആ മഹനീയ സ്ഥാനമലങ്കരിക്കുന്നവരെ തുണിയുരിഞ്ഞ് പ്രദർശിപ്പിക്കുന്ന പ്രവണതയെ പുരോഗമനമായി പരിണയിക്കുകയും ചെയ്യാം. അടിവസ്ത്രവും മുലക്കച്ചയും മാത്രമുടുത്ത് നടക്കുന്ന മദാമ്മമാർ നടക്കുന്ന കാഴ്ച്ചകളെ ഡിജിറ്റൽ ക്യാമറകളിൽ ഒപ്പിയെടുക്കാൻ മറക്കാതിരിക്കുകയുമാവാം. 


Thursday, November 22, 2012

കമ്പനി ഇടയ്ക്കിടെ തന്നുകൊണ്ടിരിക്കുന്ന സ്ഥലം മാറ്റം ആദ്യമാദ്യം മടുപ്പ് തോന്നിപ്പിച്ചിരുന്നു. 'എവിടെയും സ്വസ്ഥമായിരുന്ന് ജോലി ചെയ്യാന്‍ സമ്മതിക്കില്ല, അല്ലേ?' എന്നൊരു ചോദ്യം മനസ്സിലെപ്പോഴും കൊണ്ടുനടന്നിരുന്നു. ചെയ്തുകൊണ്ടിരിക്കുന്ന ജോലിയോ, ശ്രദ്ധയൂന്നിയിരിക്കുന്ന ഇടപാടുകളോ പൂര്‍ത്തിയാക്കാന്‍ സാവകാശം നല്‍കാതെ ഒരു സുപ്രഭാതത്തില്‍ സ്ഥലം മാറ്റമറിയിച്ചുകൊണ്ടുള്ള ഔദ്യോഗികസന്ദേശം ഔട്ട്‌ലുക്കില്‍ മിന്നിത്തെളിയുകയും, ഞൊടിയിടയില്‍ ഏതെങ്കിലും പാക്കിസ്ഥാനി ഡ്രൈവര്‍ വന്ന് "ഛലോ.. ഘാഢീ ഡബള്‍ പാര്‍ക്കിംഗ് മേ ഘടാ ഹേ.." എന്ന് പറയുകയും ചെയ്യുമ്പോള്‍ മനസ്സില്‍ തോന്നിയിരുന്ന ഈര്‍ഷ്യയും തമാശയും കൂട്ടുകാരുമായി പങ്കുവെച്ചിരുന്നു. ആറാം തമ്പുരാനിലേതാണെന്ന് തോന്നുന്നു, ഈയനുഭവം ഒരു സിനിമാരംഗത്തെ ഓര്‍മ്മിപ്പിച്ചിരുന്നു. വീട്ടിലിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന കലാഭവന്‍ മണിയെ വില്ലന്മാര്‍ വന്ന് തട്ടിക്കൊണ്ട് പോകുമ്പോള്‍, തടയാനോ എന്നാല്‍ പ്ലേറ്റില്‍ നിന്ന് കയ്യെടുക്കാനോ സാധിക്കാത്തൊരു സന്നിഗ്ദ്ധ ഘട്ടം. "നില്‍ക്കൂ.. ഞാനിതൊന്ന് തീര്‍ത്തോട്ടെ..." എന്ന് വിനീതമായി മണി അപേക്ഷിക്കുന്നുമുണ്ട്. അപ്രകാരം തന്നെ, കീബോര്‍‌ഡില്‍ നിന്ന് കയ്യെടുക്കാനോ ഡ്രൈവറുടെ ആജ്ഞയെ തിരസ്ക്കരിക്കാനോ സാധിക്കാത്ത കുറേ മുഹൂര്‍ത്തങ്ങള്‍ ചുരുങ്ങിയ കാലത്തിനിടയ്ക്ക് കമ്പനി സമ്മാനിച്ചിട്ടുണ്ട്.


എന്നിരുന്നാല്‍ തന്നെയും, തുടര്‍ച്ചയായ ഇത്തരം അനുഭവങ്ങള്‍, 'ഏതൊരു സാഹചര്യത്തെയും അവശ്യം ആത്മവിശ്വാസത്തോടെ സമീപിക്കാനും പുതിയ ആവാസ വ്യവസ്ഥയുമായി എളുപ്പം പൊരുത്തപ്പെട്ടുപോകാനും കൂടി എന്നെ പ്രാപ്തനാക്കുന്നില്ലേ' എന്നൊരു പോസിറ്റീവായ ചോദ്യം ചോദിച്ചുകൊണ്ടാണ്‌ മടുപ്പിക്കുന്ന ഏതു നിമിഷങ്ങളെയും ഞാന്‍ ധന്യമാക്കുന്നത്. ഒരു പരിധിവരെ ആ ചോദ്യത്തില്‍ കഴമ്പും ഉണ്ട്. അതുകൊണ്ടു തന്നെയാണല്ലോ ഏറ്റവുമവസാനം കിട്ടിയ സ്ഥലം മാറ്റത്തില്‍, റൂമിലെത്തിയാല്‍ "ഇന്‍‌ത അമല്‍ ഏ..?" എന്ന് ആയ കാലത്തൊന്നും ഏതൊരു ലിപിയിലും എഴുതിക്കണ്ടിട്ടില്ലാത്ത അറബി പറയുന്ന ഈജിപ്‌തുകാര്‍ക്കും താഴെയിറങ്ങിയാല്‍ കേള്‍ക്കുന്ന ബംഗാളികളുടെ നിറഞ്ഞ കലപിലകള്‍ക്കുമിടയില്‍ മനസ്സിലിരുന്ന്‌ വീര്‍പ്പുമുട്ടുന്ന മലയാളവുമായി ഞാന്‍ വലിയ ദുഃഖങ്ങളൊന്നുമില്ലാത കഴിച്ചുകൂട്ടുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ കുറച്ചൊരു ഉയരത്തില്‍ നിന്ന് പിരടിക്ക് പിടിച്ച് താഴോട്ടെറിഞ്ഞാല്‍ കൃത്യമായി ഭൂമിയില്‍ ലാന്‍ഡു ചെയ്യാന്‍ പരിശീലനം നേടിയ പൂച്ചയായിട്ടുണ്ട് ഞാന്‍.


അതു പറഞ്ഞപ്പോഴാണൊരു കാര്യമോര്‍ത്തത്. തീര്‍ത്തും ഒറ്റപ്പെട്ട വര്‍ത്തമാനജീവിതത്തിന്റെ ഭാഗം തന്നെയാണ്‌ രാത്രിഭക്ഷണത്തിനു ശേഷമുള്ള ഏകാന്തനടത്തവും. അങ്ങനെ നടക്കവേ കണ്ട, മനോഹരമായ മങ്ങിയ വെളിച്ചം പരത്തുന്ന പള്ളിയുടെ വിശാലമായ മുറ്റത്ത് വിരിച്ച കാര്‍പെറ്റില്‍ കേറി നിന്ന് രാത്രി നമക്കാരത്തിനായി കൈകെട്ടി. ചുറ്റുവട്ടത്തെങ്ങും ആളനക്കമൊന്നുമില്ലാത്ത ആ നേരത്ത് നിസ്ക്കരിച്ചുകൊണ്ടിരുന്ന എന്റെ കാലില്‍ എന്തോ ഒരു ജീവി വന്ന് ഉരസുന്നത് ശ്രദ്ധിച്ചു. നിസ്ക്കരിക്കുന്ന സമയത്ത് കാലില്‍ തറച്ച അമ്പ് ഊരിയെടുത്തിട്ടും അത് അറിയാതെ പോയ സൂഫിയുടെയും എന്റെയും മനഃസാന്നിധ്യങ്ങള്‍ തമ്മില്‍ കഥയുടെയും യാഥാര്‍ത്ഥ്യത്തിന്റെയും അന്തരമുള്ളതുകൊണ്ടാവണം ഞാന്‍ അങ്ങനെയൊരു ഉരസല്‍ അനുഭവിച്ചതും പെട്ടെന്ന് ശ്രദ്ധിച്ചതും. നോക്കുമ്പോള്‍ ചാരനിറത്തിലുള്ള ഒരു പൂച്ചയാണ്‌. ഞാന്‍ നിറുത്തത്തിലാവുമ്പോള്‍ എന്റെ കാലില്‍ വന്ന് തന്റെ ശരീരമൊന്നുരസുകയും നിസ്ക്കാരത്തിന്റെ സാഷ്ടാംഗ വണക്കം പോലെയുള്ള മറ്റുകര്‍മ്മങ്ങളിലേക്ക് പോവുമ്പോള്‍ എന്നെ പ്രയാസപ്പെടുത്താതെ അരികത്ത് ഒതുങ്ങിയിരിക്കുന്നതും കണ്ടു.





നിസ്ക്കാരം ദൈവവുമായിട്ടുള്ള ആത്മഭാഷണമാണ്‌. അപ്പൊഴും ദൈവത്തിന്റെ ഈ നിസാര സൃഷ്ടിയില്‍ നിന്നുള്ള അനുഭവം ഞാനാസ്വദിക്കുകയായിരുന്നു. ചെറുപ്പകാലത്ത് വീടിന്റെ പരിസരത്ത് കണ്ടിരുന്ന പൂച്ചയ്ക്ക് ചോറ് കൊടുത്താല്‍ അത് തിന്ന ശേഷം എന്റെ കാലില്‍ മുട്ടിയുരുമ്മുമായിരുന്നു. അതിന്‌ സ്നേഹവും ഇണക്കവും പ്രകടിപ്പിക്കാനുള്ള ചേഷ്‌ടയായിരിക്കണമതെന്ന് ഞാനൂഹിച്ചിരുന്നു. അങ്ങനെയാണെങ്കില്‍ സ്നേഹപ്രകടനത്തിന്‌ പൂച്ചയുപയോഗിക്കുന്ന ചേഷ്‌ടകള്‍ക്ക്, സാങ്കേതികമായോ സാംസ്ക്കാരികമായോ അവ ഒട്ടും മുന്നേറിയില്ല എന്നതുകൊണ്ടു തന്നെ, ഇന്നും മാറ്റമൊന്നുമില്ല. പണ്ടെന്നതുപോലെ ഇന്നും പൂച്ചയ്ക്ക് നിസ്ക്കാരമോ പ്രാര്‍ത്ഥനയോ വിഷയവുമല്ല.


സാംസ്ക്കാരികമായ പുരോഗമനവും സാങ്കേതികമായ മുന്നേറ്റവും മതപരമായ ഉല്‍ഘോഷങ്ങളും കൊണ്ട് ഏറെ മുന്നേറിയത് നമ്മള്‍ മനുഷ്യര്‍ മാത്രമാണ്‌. അപ്പൊഴും എല്ലാ മതാചാരങ്ങള്‍ക്കുമപ്പുറം സ്നേഹപ്രകടനത്തിന്റെ നിഷ്‌ക്കളങ്കമായ ഒരു മുട്ടിയുരുമ്മലിനു പോലും മനസ്സില്ലാതെ പോവുന്നതും നമ്മിലാണല്ലോ.

[image courtesy: http://www.helpinghomelesscats.com/]

Monday, June 25, 2012


നാട്ടിലെ മഴക്കാലം ഒരനുഭൂതിയാണ്‌. പഴയവീട്ടിലെ മഴയോര്‍മ്മകള്‍ ഏറെ ഹൃദ്യമാണ്‌. രാവിലെ എണീറ്റ് പുറത്തേക്ക് നോക്കുമ്പോള്‍ രാത്രി പെയ്‌ത മഴയില്‍ നനഞ്ഞു കിടക്കുന്ന മണല്‍ കാണാം.  മുറ്റത്തേക്കിറങ്ങിയാല്‍, ഓടുപാകിയ മച്ചില്‍ നിന്നും വീണ മഴത്തുള്ളികള്‍ മുറ്റത്തെ മണലില്‍ കൃത്യമായ അകലത്തിലും വരിയിലും ചിത്രമൊരുക്കിയിരിക്കുന്നതു കാണാം. മഴത്തുള്ളിയേറ്റ് മണലെല്ലാം മാറിപ്പോയപ്പോള്‍ ബാക്കിയായ ചുവന്ന ചെറിയ കല്ലുകള്‍ എഴുന്നു നില്‍ക്കുന്നത് കാണാം. മുരിക്കിന്‍ മരത്തിലെ ഇലകളില്‍ ഇനിയും വറ്റിയിട്ടില്ലാത്ത ജലകണങ്ങള്‍ കാണാം.
അടുക്കളപ്പുറത്തെ ചെമ്മണ്ണ്‌ കൊണ്ട് കെട്ടിയുയര്‍ത്തിയ തിണ്ണയിലേക്ക് മഴവെള്ളം വീഴാതിരിക്കാന്‍ മച്ചിന്‍പുറത്ത് പാകിയ ഓടുകളോട് ചേര്‍ത്ത് കുറച്ചു കൂടി  ഇറക്കത്തില്‍  മെടഞ്ഞ ഓലകള്‍ കെട്ടിവെച്ചിരിക്കും. ഓലപ്പീലികളിലൂടെ ഊര്‍ന്നിറങ്ങുന്ന ജലധാരകളെ ശേഖരിക്കാന്‍ നിലത്ത് പ്ലാസ്റ്റിക് ബക്കറ്റുകള്‍ വെച്ചിരിക്കും. ബക്കറ്റ് നിറഞ്ഞ് തുളുമ്പുന്നുണ്ടാവും. ബക്കറ്റിന്റെ ഏറ്റവുമടിയില്‍, മച്ചിലെ ഓട്ടില്‍ നിന്ന് വെള്ളത്തോടൊപ്പമിറങ്ങി വന്ന ഉണങ്ങിയ പായലിന്റെ കറുപ്പ് കാണാം. ഓലയുടെ തടസ്സവും ഭേദിച്ച് തിണ്ണയിലേക്കൂര്‍ന്നിറങ്ങുന്ന വെള്ളം ചെമ്മണ്ണിനെ മെല്ലെ അടര്‍ത്തി മാറ്റിയെടുക്കുന്നു. അടര്‍ന്നു പോയ ചെമ്മണ്ണും മണലുമെല്ലാം കൂടി കൈവെള്ളയില്‍ വാരിയെടുത്ത് തല്‍സ്ഥാനത്തേക്ക് തേച്ച് പിടിപ്പിക്കാന്‍ പാടുപെടുന്ന ഉമ്മയെയും കാണാം.
മഴയെ അവഗണിച്ച് രാവിലെ തന്നെ അലക്കാനുള്ള വസ്ത്രങ്ങളുമെടുത്ത് പുറത്തിറങ്ങിയ ഉമ്മയോട് "എന്തിനാണുമ്മാ മഴയത്ത് അലക്കാന്‍ നില്‍ക്കുന്നേ" എന്ന ചോദ്യത്തോടെ അടുക്കളപ്പുറത്തെ മുറ്റത്ത് തളം‌കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ കാലുവീശി അങ്ങോട്ടുമിങ്ങോട്ടും നടക്കാന്‍ തുടങ്ങുമ്പോള്‍ "എനിക്കിപ്പോ കഴിയും.. നീ മഴ കൊള്ളാതെ അകത്തേക്ക് പോ!" എന്ന അറിയിപ്പ് കേട്ട് ഞാന്‍ മടങ്ങും. അതിനു മുമ്പ് കിണറ്റിലെ വെള്ളം എത്രത്തോളം പൊങ്ങി എന്ന ഒരു പരിശോധന കൂടി നടത്തും.
കര്‍ക്കിടകത്തിലെ തിമിര്‍ത്ത് പെയ്യുന്ന മഴ ഒന്ന് തോര്‍ന്ന് കിട്ടുന്ന നേരം വീട്ടില്‍ നിന്ന് പത്തന്‍‌പത് ചുവട് മാത്രം അകലെയുള്ള പുഴയെ കാണാന്‍ പോകും. കരകവിഞ്ഞൊരുകുന്ന പുഴയെ ദൂരെ നിന്ന് നോക്കി നില്‍‌ക്കും. ചെമ്മണ്ണിന്റെ വര്‍ണ്ണമുള്ള പുഴ, ചക്കയും ചത്ത കോഴിയും ആടും അടക്കയുമെന്നു തുടങ്ങി ഒരുമാതിരി സാമാനങ്ങളൊക്കെ വഹിച്ച് കൊണ്ട് ധ്രുതഗതിയില്‍ തെക്കോട്ടൊഴുകുന്ന കാഴ്ച്ച കൗതുകവും ഭീതിയും പകരും.
വീടിന്റെ പടിഞ്ഞാറു ഭാഗത്ത് കുറച്ചു നടന്നാല്‍ കടലാണ്‌. വെയിലൊന്നെത്തി നോക്കുന്ന നേരത്ത് കടപ്പുറത്ത് പോയാല്‍ ആണുങ്ങളും പെണ്ണുങ്ങളുമായി കുറേ പേരെക്കാണാം. കടപ്പുറത്ത് അടിഞ്ഞു കൂടുന്ന വിറകു കഷ്‌ണങ്ങളെല്ലാം ശേഖരിച്ച്, കടപ്പുറത്തെ മണലില്‍ തന്നെ വളരുന്ന വള്ളിപ്പടര്‍പ്പില്‍ നിന്നുമൊരു കഷ്‌ണമെടുത്ത് കെട്ടി ചുമന്ന് കൊണ്ടു പോവുന്ന സ്‌ത്രീകള്‍. അവരതു കൊണ്ടു പോയി മുറ്റത്ത് ഉണങ്ങാനിടും. മഴ ചാറുന്നത് കണ്ടാല്‍ ഓടിപ്പോയി പെറുക്കിയെടുക്കും. ചെറിയവരും വലിയവരുമായ ആണുങ്ങള്‍ അകലങ്ങള്‍ പാലിച്ച് നിരയായി നിന്ന് ചൂണ്ടയിടുന്ന കാഴ്ച്ചയും കടപ്പുറത്ത് കാണാം. 
കടല്‍ രൗദ്രഭാവം പൂകുന്ന നാളു കൂടിയാണ്‌ മഴക്കാലം. തന്റെ വലിയ നാവു നീട്ടി കരയിലുള്ളതെന്തും നക്കിയെടുത്തു കൊണ്ടുപോകാന്‍ അലറി വരുന്നൊരു ഭീകരജീവിയെപ്പോലെ തോന്നിക്കും കടല്‍ ചിലപ്പോള്‍. കടപ്പുറത്തോട് ചേര്‍ന്നു കിടക്കുന്ന നാട്ടുകാരുടെ പറമ്പില്‍ നിന്ന് ഓരോ വര്‍ഷവും എത്രയോ തെങ്ങുകളെയാണ്‌ കടല്‍ കടപുഴക്കിയെടുക്കുന്നത്..! എത്ര കോപിച്ചാലും കര്‍ക്കിടകം കഴിഞ്ഞാല്‍ പിന്നെയൊരു നാടിനെ മൊത്തം മടിയിലിരുത്തി അന്നമൂട്ടാനും കടലമ്മ തയ്യാര്‍.
സ്‌ക്കൂളിലേക്ക് പോകുമ്പോള്‍ മഴയുണ്ടെങ്കിലും ഇല്ലെങ്കിലും കയ്യില്‍‌പ്പിടിപ്പിക്കുന്ന കുട പക്ഷേ, സ്‌ക്കൂള്‍ വിടുമ്പോള്‍ മഴയുണ്ടെങ്കില്‍ മാത്രമേ തിരികെ വീട്ടിലേക്കെത്തൂ. "നിനക്ക് ഓരോ ദിവസവും ഓരോ കുട മേടിച്ചു തരേണ്ട ഗതിയാണല്ലോ" എന്ന പരിഭവം പലപ്പോഴും കേട്ടിട്ടുണ്ട്. ഒഴിവുള്ള പിരീഡുകളില്‍ "റഫ് ബുക്കി"ന്റെ പേജ് കീറി തോണിയുണ്ടാക്കി ക്ലാസിന്റെ മുറ്റത്തു കൂടിയൊഴുകുന്ന വെള്ളത്തിലേക്ക് തോണിയിറക്കും. സ്‌ക്കൂള്‍ വിട്ട് വരുന്ന വഴിയില്‍ റോഡിനു വശത്തായി കാണുന്ന വെള്ളച്ചാലിലേക്ക് കാലിലെ ഹവായ് ചെരുപ്പിറക്കുന്നതും കുത്തിയൊലിക്കുന്ന വെള്ളത്തിനൊപ്പം കുതിക്കുന്ന ചെരുപ്പിന്റെ പിന്നാലെ ഓടുന്നതും പതിവു പരിപാടിയായിരുന്നു.
http://www.trekearth.com/gallery/Asia/India/South/Kerala/Chalakudy/photo830785.htm

മഴപെയ്യുന്ന ഉച്ചനേരത്ത് വീടിനകത്തിരുന്ന് ചൂടുള്ള വെള്ളരിച്ചോറും പയര്‍ മുളകില്‍ വെച്ച കറിയും ഉണക്കമീനും കൂട്ടുക്കഴിക്കുന്നത് എന്തുകൊണ്ടിന്നുമിത്ര ഹൃദ്യവും രുചികരവുമായ ഓര്‍മ്മയാവുന്നുവെന്നരിയില്ല. വിറകിനും ഭക്ഷണത്തിനും സമ്പത്തിനുമെല്ലാം വറുതി ബാധിക്കുന്ന മഴക്കാലത്തും വിശപ്പറിയാതെ തന്നെയാണു വളര്‍ന്നതെന്ന സത്യം മനസ്സിലേക്ക് പലവികാരങ്ങളെയാണു കൊണ്ടുവരുന്നത്.
രാത്രി കത്തിച്ചുവെക്കുന്ന ചിമ്മിനിവിളക്ക് എത്രതന്നെ മറയത്ത് വെച്ചാലും ഇടയ്ക്കൊരു കുസൃതിക്കാറ്റു വന്ന് കെടുത്തിക്കളയും. ഉപ്പ തന്റെ കയ്യിലുള്ള തീപ്പെട്ടിക്കോലുരച്ച് ചിമ്മിനിവിളക്കിലേക്കെത്തുന്നതു വരെ കെട്ടുപോകാതിരിക്കാന്‍ കൈവെള്ളയെ ഉള്ളിലേക്കൊതുക്കി നടന്നുപോകുന്ന കാഴ്ച്ച രസകരമായിരുന്നു. ശക്‌തമായ വെള്ളിവെളിച്ചം സ്ഫുരിച്ച് മിന്നലെറിയുമ്പോള്‍ തൊട്ടടുത്ത് വരാന്‍ പോകുന്ന അതിശക്‌തമായൊരിടി ശബ്ദത്തെ പേടിയോടെ കാതോര്‍ത്തിരിക്കും. ഉമ്മയുടെ കൈകോര്‍ത്തു പിടിക്കും. നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന ഉമ്മയുടെ ചൂടേറ്റ് മഴയുടെ താളം കേട്ട് ഭൗതികതയുടെ സുഖം മാത്രമറിഞ്ഞങ്ങനെയുറങ്ങും.

ജഗജിത് സിംഗ് മനസ്സിലിരുന്നിപ്പോള്‍ പാടുന്നു;
ന ദുനിയാ ക ഗം ഥാ.. ന രിശ്‌തോം കെ ബന്ധന്‍
ബഢീ ഖൂബ്‌സൂരഥ് ഥീ വോ സിന്ദ്‌ഗാനീ..
ലൗകിക ദുഃഖങ്ങളോ ബന്ധങ്ങളുടെ കെട്ടുപാടുകളോ ഇല്ലാത്ത
ആ ജീവിതമെത്ര മധുരമനോഹരമായിരുന്നു
യേ ദൗലത് ഭീ ലേലോ.. യെ ശുഹ്‌റത്ത് ഭീ ലേലോ..
ഭലേ ചീന്‍ ലോ മുഛ്‌സെ മേരീ ജവാനീ..
എന്റെ സമ്പത്തും പ്രശസ്‌തിയുമെല്ലാമെടുത്തു കൊള്ളുക..
വേണമെങ്കിലെന്റെ യുവത്വം തന്നെയുമെടുത്തു കൊള്ളുക..
മഗര്‍ മുഛ്കോ ലോടാ ദൊ ബച്‌പന്‍ കാ സാവന്‍
വോ കാഗസ് കി ക‌ശ്‌ത്തീ.. വോ ബാരിശ് കാ പാനീ..
പക്ഷേയെനിക്കെന്റെ ബാല്യം തിരികെത്തരിക..
ആ കടലാസു വഞ്ചിയും.. പിന്നെയാ മഴവെള്ളവും...


Sunday, June 24, 2012

'പൊറോട്ട' എന്ന പദം മനസ്സിലാദ്യം കൊണ്ടുവരുന്നത്, മറ്റു ബഹുഭൂരിപക്ഷം സമകാലിക മൊഗ്രാല്‍ സുഹൃത്തുക്കളെപ്പോലെ തന്നെ, "ട്ടണ്‍‌ട്ടണ" ഹോട്ടലിന്റെ ഓര്‍മ്മകളാണ്. "ട്ടണ്‍‌ട്ടണ" എന്നത് നാങ്കിയിലെ അന്തിച്ച വളരെക്കാലം മൊഗ്രാല്‍ ടൗണില്‍ നടത്തിക്കൊണ്ടിരുന്ന ഹോട്ടലിന്റെ പേരായിരുന്നു എന്നത് ഓരോ മൊഗ്രാലിയനും പച്ചവെള്ളം പോലെ അറിയാവുന്ന കാര്യമാണ്‌. മങ്ങിപ്പോയിട്ടുണ്ടായിരുന്നെങ്കിലും വെളുത്ത അക്ഷരങ്ങള്‍ കൊണ്ട് ഹോട്ടലിന്റെ, കരിപിടിച്ച് കറുത്ത വാതിലില്‍ "ട്ടണ്‍‌ട്ടണ" എന്ന് എഴുതി വെച്ചിരുന്നത് ഓര്‍മ്മയിലിന്നും തെളിഞ്ഞു തന്നെ നില്‍ക്കുന്നു.

 പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്ത്, സ്ക്കൂളില്‍ ഇന്റര്‍‌വെല്ലായാല്‍ ഞങ്ങള്‍ അഞ്ചു പേര്‍ സംഘം (ഞാന്‍, സമീര്‍ പെര്‍‌വാഡ്, ഹംസ, അഷ്‌റഫ് കടവത്ത്, കബീര്‍) നിര്‍ബന്ധമായും ട്ടണ്‍‌ട്ടണയിലെത്തുമായിരുന്നു. ആരുടെയെങ്കിലും കയ്യില്‍ കാശു കുറവാണെങ്കില്‍ പരസ്പരം അഡ്‌ജസ്റ്റ് ചെയ്ത് അഞ്ചുരൂപ മുഴുവനാക്കി ഞങ്ങള്‍ "ട്ടണ്‍‌ട്ടണ"യിലെ, നാവില്‍ നിന്നിപ്പൊഴും രുചി മാറിയിട്ടില്ലാത്ത ബീഫ് കറിയും പൊറോട്ടയും കഴിക്കും. അന്തിച്ച തന്റെ കറിയില്‍ ഇനി എത്ര വെള്ളമൊഴിച്ച് തിളപ്പിച്ചാലും ഞങ്ങള്‍ക്കൊരു പ്രശ്നവുമുണ്ടായിരുന്നില്ല. കാരണം "ട്ടണ്‍‌ട്ടണ"യുടെ ട്രേഡ്‌മാര്‍ക്ക് ടേസ്റ്റ് അതില്‍ നിന്നു വിട്ടുപോവില്ലെന്നതു തന്നെ. കാലം കുറേ കഴിഞ്ഞു. അന്തിച്ച "ട്ടണ്‍‌ട്ടണ" പൂട്ടി.

 ഒരിക്കല്‍ അന്തിച്ചയുടെ സുഹൃത്തുക്കള്‍ തമാശരൂപേണ അദ്ദേഹത്തോട് പറയുന്നത് ഞാന്‍ കേട്ടു: "നീ പുള്ളര്‍ക്ക് പൊറോട്ടേം കറീം കൊട്‌ത്തിറ്റ് കൊറേ പൈസ ആക്കീല്ലേപ്പാ" അതേ സ്വരത്തില്‍ അന്തിച്ചയുടെ മറുപടി: "നിങ്ങൊയെല്ലം കൂടീറ്റ് ഇങ്ങനെ കണ്‍‌ക്ക് കൂട്ടീറ്റന്നെല്ലേ ഹലാക്കെന്ന കൊടി കുത്തിപ്പേയത്!"

ഗോള്‍‌പോസ്റ്റിലേക്ക് ഫു‌ട്‌ബോള്‍ പായുന്ന വേഗത്തില്‍ കാലം പിന്നെയും മുന്നോട്ടു പോയി. മുമ്പ്, നാട്ടിലെ വയസ്സായവര്‍ "എട്ടുംബള്‍പ്പ്" എന്നു വിശേഷിപ്പിച്ചിരുന്ന (അതെന്തിനാണാവോ?) "മുബാറക് ആയുര്‍‌വ്വേദ ചികില്‍സാലയം" പ്രവര്‍ത്തിച്ചിരുന്ന ബില്‍‌ഡിംഗില്‍ അന്തിച്ച വീണ്ടും ഹോട്ടല്‍ തുടങ്ങി. "ട്ടണ്‍‌ട്ടണ"യുടെ അസുഖമുണ്ടായിരുന്ന എന്നെപ്പോലുള്ളവരെല്ലാം ആ 'ചികില്‍സാലയ'ത്തിലേക്ക് "ബീഫ് സാല്‍ണ" കുടിക്കാനോടി. പക്ഷേ, മനസ്സും ശരീരവും കാലവും മുതിര്‍ന്നതു കൊണ്ടാവണം, പഴയ "ട്ടണ്‍‌ട്ടണ"യുടെ ടേസ്റ്റ് ആ ബീഫ് കറിക്കുണ്ടായിരുന്നില്ല. ഹോട്ടല്‍ പിന്നെയും പൂട്ടി

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം..! നല്ല രുചിയും. അങ്ങോട്ട് പോയാല്‍ കാടു കയറാന്‍ സാധ്യതയുണ്ട്. ഞാന്‍ പൊറോട്ടയുടെ എണ്ണമണമുള്ള ഓര്‍മ്മകളിലേക്ക് തിരിച്ചു നടക്കട്ടെ... 

 പൊറോട്ട മാഹാത്മ്യത്തിന്റെ അടുത്ത രംഗം നമ്മുടെ കടപ്പുറത്തുവെച്ചാണ്‌. ഇന്ന്, നാട്ടില്‍ നിന്ന് അന്യം നിന്നുപോകുന്ന "ചവിട്ടുവല" യില്‍ "കമ്പ" പിടിക്കാന്‍ പോയ കാലത്താണ്‌ (ഒരു വിധം എല്ലാ പണിയും തൊട്ട് അശുദ്ധമാക്കിയിട്ടുണ്ട്) ഈ പൊറോട്ടയടി. അതിന്റെ ഓര്‍മ്മകള്‍ക്ക് തിളക്കവും രുചിയുമേറുന്നത്, ചായകുടിക്ക് പിരിയുന്നത് വരെയുള്ള ജോലി ശരീരത്തിന്‌ നല്‍കുന്ന തളര്‍ച്ചയും ക്ഷീണവും തന്നെയാണ്‌.. സുബ്‌ഹി ബാങ്ക് കൊടുത്ത ഉടനെ വീട്ടില്‍ നിന്ന് നിസ്‌ക്കരിച്ച് ഒരു കള്ളിത്തുണിയും ഫുള്‍സ്ലീവ് ടീ‌ഷര്‍ട്ടും (കൈ കറുത്തു പോകാതിരിക്കാനാണ്‌ ഈ ഫുള്‍‌സ്ലീവ്, അല്ലെങ്കില്‍ ഭയങ്കര വെളുപ്പാ!) ഒരു ക്യാപ്പും അതിന്റെ മുകളില്‍ വട്ടത്തില്‍ ചുറ്റിയ ഒരു തോര്‍ത്തുമായി കടപ്പുറത്തേക്ക് പോയാല്‍ പിന്നെ ഈ ചായ വരുന്നത് വരെ ഒരു രണ്ട് വല എല്ലാവരും കൂടി വലിച്ച് കയറ്റും.

porotta


കൊപ്പളത്തിലെ ബി.കെ. അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള "ബിസ്‌മില്ലാ" ഹോട്ടലില്‍ നിന്നായിരുന്നു അന്ന് ചായ കൊണ്ടുവന്നിരുന്നത്. ചിലര്‍ മൊഗ്രാല്‍ ടൗണിലെ അദ്‌രാന്‍‌ച്ചാന്റെ ഹോട്ടലില്‍ നിന്നും കൊണ്ടു വരും. ബിസ്മില്ലാ ഹോട്ടലിലെ കുക്ക്, അഷ്‌റഫിന്റെ അനിയനും, ഞങ്ങളുടെയൊക്കെ സ്നേഹമുള്ള സുഹൃത്തുമായ റിയാസാണ്‌. അവനുണ്ടാക്കി കൊടുത്തയക്കുന്ന ചായയ്‌ക്കും പൊറോട്ടയ്‌ക്കും കറിക്കും വല്ലാത്ത രുചിയായിരിക്കും. കടപ്പുറത്തെ പൊള്ളുന്ന മണലില്‍, നനഞ്ഞ് കുതിര്‍ന്ന മുണ്ടോടു കൂടി ചമ്രം പടിഞ്ഞിരുന്ന്, കയ്യില്‍ രണ്ട് കഷ്‌ണം ന്യൂസ് പേപ്പര്‍ നിവര്‍ത്തി വെച്ച് അതില്‍ പൊറോട്ടയിട്ട്, കറിയൊഴിച്ച് കഴിക്കുമ്പോള്‍ മറ്റൊരു ഭക്ഷ്യപദാര്‍ത്ഥത്തിനും തോന്നാത്ത രുചിയുടെ മറ്റൊരു കാരണം ഞാന്‍ നേരത്തേ പറഞ്ഞുവല്ലോ.

 പണിയൊന്നുമില്ലാത്ത ദിവസം റിയാസിന്റെ ഹോട്ടലില്‍ വെറുതേ പോയിരിക്കാനും നല്ല രസമാണ്‌. തട്ടിലിരിക്കുന്ന ഗ്ലാസിനെ രജനീകാന്ത് സ്റ്റൈലില്‍ അവന്‍ എറിഞ്ഞു പിടിക്കുന്നതും, പൊറോട്ടയെ "തവ"യില്‍ നിന്ന് ചട്ടുകം കൊണ്ട് നാല് മറി മറിക്കുന്നതും, പിന്നെ അവന്റെ വായ തുറന്നാല്‍ കേള്‍ക്കുന്ന തമാശകളുമൊക്കെ ആസ്വദിച്ചങ്ങനെയിരിക്കും. വിശപ്പൊന്നുമില്ലെങ്കിലും റിയാസുണ്ടാക്കിയ പൊറോട്ടയും കറിയും ചൂടോടെ കഴിച്ചിട്ടേ വീട്ടിലേക്ക് മടങ്ങൂ..... നന്നായി സം‌സാരിക്കുകയും തമാശ പറയുകയും ചെയ്യുന്നതു കൊണ്ട് റിയാസ് എല്ലാവര്‍ക്കും സുഹൃത്താണ്‌. അതു കൊണ്ടു തന്നെ, അധികപേരും ഭക്ഷണം കഴിച്ച് കൈ കഴുകിക്കഴിഞ്ഞാല്‍ "റിയാസേ" എന്നൊരു നീട്ടിവിളിയുണ്ട്. വിളികേട്ടാല്‍, വാഹനമോടിക്കുന്നവന്‍ വണ്ടി ഇടത്തോട്ട് തിരിയുമ്പോള്‍ കാണിക്കുന്ന സിഗ്‌നലിനു സമാനമായി വലതു കൈ കൊണ്ട് ഒന്നു കറക്കിക്കാണിക്കും. "നാളെത്തരാം" എന്ന് റിയാസിന്‌ മനസ്സിലാവും. ഒന്നു രണ്ടു വട്ടം കറക്കിയാല്‍ "എപ്പൊഴെങ്കിലുമൊക്കെ തന്നേക്കാം" എന്ന് റിയാസ് തര്‍ജ്ജമ ചെയ്ത് സായൂജ്യമടയും.

 ഓര്‍മ്മയിലിനിയും തങ്ങി നില്‍‌ക്കുന്ന മറ്റൊരു പൊറോട്ട കേന്ദ്രം നേരത്തേ പറഞ്ഞ "അദ്‌രാന്‍‌ച്ചാന്റെ" ഹോട്ടല്‍ തന്നെയാണ്‌. ആ ഓര്‍മ്മകള്‍ മനസ്സിലത്രയും ഇടം ലഭിക്കാന്‍ ഭക്ഷണത്തിന്റെ രുചിയേക്കാള്‍ മുന്നിട്ടു നില്‍ക്കുന്ന മറ്റു ചില ഘടകങ്ങളുണ്ട്. അതിലൊന്ന്, മഗ്‌രിബ് നിസ്ക്കാരം കഴിഞ്ഞാല്‍, മൊഗ്രാല്‍ വരെ നടന്നിട്ട് വരാമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് കൂടെക്കൂട്ടി അദ്‌രാന്‍‌ച്ചാന്റെ ഹോട്ടലില്‍ നിന്ന് പൊറോട്ടയും കറിയും കഴിപ്പിച്ച് എത്ര നിര്‍ബന്ധിച്ചാലും കാശു കൊടുക്കാന്‍ സമ്മതിക്കാത്ത (സത്യം, ഞാന്‍ നിര്‍ബന്ധിക്കുമായിരുന്നു :) ) എന്റെ കൂട്ടുകാരന്‍ സിറാജിന്റെ നിഷ്‌ക്കളങ്കമായ സ്നേഹമാണൊന്ന്. അദ്‌രാന്‍‌ച്ചാന്റെയും ജോലിക്കാരുടെയും സ്നേഹപൂര്‍‌വ്വമുള്ള പെരുമാറ്റമാണ്‌ മറ്റൊന്ന്.

 മൊഗ്രാലിലെ പ്രശസ്‌തമായ എവറസ്‌റ്റ് ഹോട്ടലില്‍ നിന്ന് പൊറോട്ട കഴിച്ചതിന്റെ ഓര്‍മ്മകളെനിക്കില്ല. പ്രൈമറി സ്ക്കൂളില്‍ പഠിക്കുന്ന കാലത്തെ മങ്ങിയ ഓര്‍മ്മകള്‍ ചികഞ്ഞെടുക്കുമ്പോള്‍ ശം‌സുവിന്റെ ഉപ്പ അവിടെ ഇരിക്കുന്നത് കാണുന്നു. എന്നും, സ്ക്കൂളില്‍ പോകുമ്പോള്‍ ഇരുപത് പൈസ തരുമായിരുന്നു, ഉമ്മ. ഇന്റര്‍‌വെല്ലാകുമ്പോള്‍ തൊട്ടടുത്ത കടയില്‍ നിന്ന് ഉപ്പും മുളകുമുട്ട ഒരു കക്കിരിക്കയും മുളകു മിഠായിയും മേടിക്കും. സ്ക്കൂള്‍ വിട്ടോടുന്ന സമയത്ത് "റാഹത്ത് കൂള്‍ ബാറി"ല്‍ നിന്ന് ഒരു ഐസ് കാന്റിയും നുണയാം. കുറച്ച് മുതിര്‍ന്നപ്പോള്‍ ഉമ്മ സ്നേഹത്തോടെ തരുന്ന അമ്പതു പൈസ, സ്ക്കൂള്‍ വിട്ട് വരുമ്പോള്‍ "എവറസ്റ്റ് ഹോട്ടലിലെ" ആ വയസ്സായ ആളുടെ കയ്യില്‍ കൊടുത്ത് "ഗോളിബജെ" എന്ന് പറയും. ന്യൂസ് പേപ്പറില്‍ ചുറ്റിത്തരുന്ന ആ "ഗോളിബജ"ക്ക് അപാര ടേസ്റ്റായിരുന്നു. പിന്നെയെടുത്തു പറയാനുള്ളത് ലീഗ് ഓഫീസിനടുത്തെ "കേപ്പിച്ചാന്റെ" കടയില്‍ നിന്ന് മേടിക്കുന്ന "പട്ടാണിക്കടല"യാണ്‌. എന്തുകൊണ്ടാണെന്നറിയില്ല, എല്ലാവരും "കേപ്പിച്ചാന്റെ" പീടികയില്‍ നിന്നായിരുന്നു പട്ടാണിക്കടല മേടിമേടിച്ചിരുന്നത്.

Where I feel poetic

Followers

Popular Posts