Friday, September 13, 2013


നാലുപേരുടെ ജീവനെടുക്കാന്‍ തീരുമാനിച്ചെന്ന് കേള്‍ക്കുമ്പോള്‍ സന്തോഷിക്കുന്ന മനസ്സല്ല എനിക്കെങ്കിലും ഡല്‍‌ഹി മാനഭംഗക്കേസിലെ പ്രതികള്‍ക്കെതിരെയുള്ള അത്തരമൊരു വിധിയെ സ്വാഗതം ചെയ്യുന്നുണ്ട് സ്വയമറിയാതെയെങ്കിലും മനസ്സ്.


വധശിക്ഷ നിര്‍ത്തലാക്കണമെന്ന് അഭിപ്രായപ്പെടുന്നവരെറെയുണ്ടെങ്കിലും സമൂഹത്തില്‍ അതിക്രൂരമായ അക്രമങ്ങളും അസാധാരണങ്ങളായ കൊലപാതകങ്ങളും അധികരിക്കുമ്പോള്‍ അവയെ പ്രതിരോധിക്കാനുള്ള മഹത്തരങ്ങളായ കാരണങ്ങളൊന്നും നമുക്കു നിരത്താനില്ല എന്നത് വസ്തുതയാണ്‌. അത്തരം അക്രമങ്ങളിലും കൊലപാതകങ്ങളിലും പിടിക്കപ്പെടുന്നവര്‍ക്ക് നിയമസം‌വിധാനത്തിന്റെ ദുര്‍ബലമായ മതിലുകള്‍ മറിഞ്ഞ് വീണ്ടും സമൂഹത്തില്‍ സ്വൈരവിഹാരം നടത്താന്‍ അവസരം ലഭിക്കുന്നുവെന്നത് ഖേദകരം തന്നെ. 

എന്നാല്‍ നാലുപേരെ കൊന്നതു കൊണ്ട് സമൂഹത്തിന്‌ വലിയ പാഠം ലഭിച്ചേക്കുമെന്നത് അബദ്ധധാരണയാണ്‌ പ്രസ്തുത സംഭവത്തില്‍ രാജ്യവ്യാപകമായുണ്ടായ പ്രതിഷേധങ്ങളും കോലാഹലങ്ങളും വിധിയെ സ്വാധീനിച്ചിട്ടില്ലെന്ന് വിശ്വസിക്കാനാവില്ല. അങ്ങനെയെങ്കില്‍ ഈ വധശിക്ഷാവിധി നല്‍കുന്ന സന്ദേശം മറ്റൊന്നാകും. ശബ്ദിക്കാന്‍ ജിഹ്വകളുള്ളവരിലേക്കു മാത്രം ചായുന്ന നീതിയുടെ തുലാസ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ശബ്ദമില്ലാതെ പോയവര്‍ക്കും ആശങ്കകള്‍ മാത്രമാണു നല്‍കുക. 

എങ്കില്‍ ഇത്തരം വിധികള്‍ പുറപ്പെടുവിക്കുമ്പോള്‍ കൂടെ പുറത്തുചാടാറുള്ള "അപൂര്‍‌വ്വങ്ങളില്‍ അപൂര്‍‌വ്വം" എന്ന ടാഗ്‌ലൈന്‍ ഒഴിവാക്കി സമൂഹത്തില്‍ മനുഷ്യത്വരഹിതമായ ക്രൂരതകളെയെല്ലാം അതിശക്തമായി കൈകാര്യം ചെയ്യാനുള്ള വകുപ്പുകളൊരുക്കുകയാണു വേണ്ടത്; വധശിക്ഷയടക്കം. സ്ഥിരവും കര്‍ക്കശവുമായ അത്തരം നീതിനിര്‍‌വ്വഹണങ്ങള്‍ സമൂഹത്തിനു സന്ദേശം നല്‍കാതിരിക്കില്ല. ആ സന്ദേശം സമൂഹത്തില്‍ മാറ്റമുണ്ടാക്കാതിരിക്കില്ല.

Where I feel poetic

Followers

Popular Posts