Tuesday, May 29, 2018

പണി കൊടുക്കുക എന്ന് കേട്ടിട്ടുണ്ട്‌. പണി കൊടുക്കാൻ നമ്മൾ മിടുക്കരുമാണ്‌. ദേശീയ, അന്തർദേശീയതലത്തിൽ വരെ ശ്രദ്ധിക്കപ്പെടുന്ന പണികൊടുപ്പുകൾ നമ്മൾ മലയാളികളായിട്ട്‌ ഉണ്ടാക്കിയിട്ടുണ്ട്‌.
എന്നാൽ ഇപ്പോൾ 'പണി കളയുക'യാണ്‌ ട്രെന്റ്‌. നമ്മെ വിമർശിച്ചാൽ, വൈരാഗ്യം പ്രകടിപ്പിച്ചാൽ, ബുദ്ധിമോശം പ്രവർത്തിച്ചാൽ അവന്റെ പണി കളഞ്ഞിട്ടേ പിന്നെ ബാക്കി കാര്യമുള്ളൂ. ഏറ്റവുമൊടുവിൽ, മതവിശ്വാസങ്ങളെ അൽപ്പം മോശമായിത്തന്നെ പരിഹസിച്ച്‌ ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ്‌ ചെയ്ത ഒരുത്തന്റെ പണി പലരും ചേർന്ന് കളഞ്ഞിട്ടുണ്ട്‌ എന്നാണ്‌ സ്ട്രീമിൽ നിന്നും ലഭിക്കുന്ന വിവരം. സോഴ്സിൽ നിന്ന് കിട്ടിയതല്ല.
ഏതായാലും പണികളയാനുള്ള കഴിവെല്ലാം വകവെച്ച്‌ നൽകുമ്പോഴും അതിന്റെയൊരു മറുവശം കൂടി സൂചിപ്പിക്കാനുതകുന്ന ഒരു സംഭവം ഓർമ്മ വരുന്നതുകൊണ്ട്‌ അത്‌ എഴുതി പോയേക്കാം. പണി എന്നത്‌ ഉപജീവനമാർഗ്ഗമാണല്ലോ. പറയാൻ പോകുന്ന സംഭവവും ഉപജീവനവുമായി തന്നെയാണ്‌ ബന്ധപ്പെട്ടു കിടക്കുന്നത്‌.


പ്രവാചകനും സംഘവും ഒരു യുദ്ധമുഖത്തു നിന്ന് തിരിച്ചുവരുന്ന വേളയിൽ വഴിയിൽ ഒരിടത്ത്‌ വിശ്രമിക്കാനിരുന്നു. വിശ്രമവേളയ്ക്കിടയിൽ മുഹമ്മദ്‌ (സ) യുടെ പ്രിയപത്നി ആഇശ (റ) യുടെ മാല കാണാതെ പോയി. ആയിശ (റ) തന്റെ മാല തേടി നടക്കുന്നതിനിടയിൽ ഇതൊന്നുമറിയാത്ത പ്രവാചകനും സംഘവും യാത്ര തുടർന്നു.
ആയിശ (റ) മാല വീണ്ടെടുത്ത്‌ തിരിച്ചുവരുമ്പോൾ കൂടെയുണ്ടായിരുന്നവർ പോയിക്കഴിഞ്ഞുവെന്ന് മനസ്സിലായി. തന്നെ കാണാതെവരുമ്പോൾ അവർ അന്വേഷിച്ച്‌ ഇതുവഴി വരുമെന്ന ധാരണയിൽ ആയിശ (റ) അവിടെത്തന്നെ കാത്തിരുന്നു. ആ ഇരിപ്പിൽ അവർ ഉറങ്ങിപ്പോവുകയും ചെയ്തു.
ഏറെ വൈകി അതുവഴി വന്ന പ്രവാചകാനുയായി സ്വഫ്‌വാൻ യാദൃഛികമായി ആയിശ (റ) യെ കണ്ടു. സംഭവം മനസ്സിലായ സ്വഫ്‌വാൻ അവർക്കായി തന്റെ ഒട്ടകപ്പുറത്ത്‌ സൗകര്യമൊരുക്കി അവരെയും കൊണ്ട്‌ മദീനയിലേക്ക്‌ യാത്രയായി.
മദീനയിലെത്തിയപ്പോൾ കാര്യങ്ങൾ ആകെ തകിടംമറിഞ്ഞു. ആയിശ (റ) യെയും സ്വഫ്‌വാൻ (റ) യെയും ചേർത്ത്‌ ആരോപണങ്ങൾ പറയാൻ വികൃതബുദ്ധികൾ തിടുക്കം കൂട്ടി. പ്രവാചകൻ (സ) യെയും ആയിശ (റ) യുടെ പിതാവ്‌ അബൂബക്കർ (റ) യെയും ഒന്നടങ്കം സങ്കടത്തിൽ ആഴ്ത്തിക്കളഞ്ഞു ഈ സംഭവം. ആയിശ(റ) അതിന്റെ പേരിൽ രാവുകൾ ഏറെ കരഞ്ഞു തീർത്തുവെന്നും, പ്രവാചകൻ (സ) ദിവസങ്ങളോളം മ്ലാനവദനനായി തുടർന്നു എന്നും ചരിത്രത്തിൽ കാണാം. ഒടുക്കം അള്ളാഹു പ്രവാചകന്ന് ദിവ്യബോധനം നൽകി സത്യാവസ്ഥ തുറന്നുകാണിച്ചതിനു ശേഷമാണ്‌ ആ ഇരുണ്ട മേഘം അവരുടെ ജീവിതത്തിൽ നിന്ന് നീങ്ങിപ്പോയത്‌.
വ്യാജമായ ഈ ആരോപണം ഏറ്റുപിടിച്ചവരിൽ ഒരാളായിരുന്നു മിസ്ത്വഹ്‌ (റ). ഇദ്ദേഹം ആയിശ (റ) യുടെ ബന്ധു കൂടിയായിരുന്നു. ആയിശ (റ) യുടെ പിതാവ്‌ അബൂബക്കർ ദരിദ്രനായ മിസ്ത്വഹിന്‌ കാലങ്ങളായി റേഷൻ നൽകിപ്പോന്നിരുന്നു. ആയിശ (റ) യ്ക്കെതിരിൽ ആരോപണം പറഞ്ഞ സങ്കടവും ദേഷ്യവും കാരണം അബൂബക്കർ (റ) ഇങ്ങനെ പറഞ്ഞു: " മിസ്‌ത്വഹിന്‌ ഇനി ഞാനൊരു വസ്തു കൊടുക്കില്ല !"
സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാക്കുകയും, വ്യാജാരോപണങ്ങൾ ഏറ്റുപിടിച്ചവരെ കർശനമായി ഉപദേശിക്കുകയും ചെയ്യുന്ന വചനങ്ങൾ ഖുർആനിലെ 'അന്നൂർ' എന്ന അദ്ധ്യായത്തിൽ കാണാം. കൂട്ടത്തിൽ ഒരു പ്രസക്തമായ സൂചന കൂടി ഖുർആൻ നൽകുന്നുണ്ട്‌. അതാണ്‌ ഈ വിഷയവുമായി ബന്ധപ്പെട്ടിട്ടുള്ളത്‌.
"നിങ്ങളുടെ കൂട്ടത്തിൽ ശ്രേഷ്ഠതയും കഴിവും ഉള്ളവർ ബന്ധുക്കൾക്കും സാധുക്കൾക്കും ദൈവമാർഗ്ഗത്തിൽ ദേശാന്തരഗമനം നടത്തുന്നവർക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്‌. അവർ മാപ്പുനൽകുകയും വിട്ടുവീഴ്ച്ച നൽകുകയും ചെയ്യുകയാണ്‌ വേണ്ടത്‌. അള്ളാഹു നിങ്ങൾക്ക്‌ പൊറുത്തുതരണമെന്ന് നിങ്ങളാഗ്രഹിക്കുന്നില്ലേ ? അള്ളാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌" - (ഖുർആൻ - 24:22)
ശേഷം അബൂബക്കർ (റ) തന്റെ തീരുമാനം പിൻവലിച്ചു. മിസ്ത്വഹിന്‌ മാപ്പുനൽകി. റേഷൻ തുടർന്നു നൽകി.
ഉപജീവനം മുടക്കാനല്ല, ഉപദ്രവിച്ചവർക്ക്‌ പോലും അന്നം മുടക്കാതെ വിട്ടുവീഴ്ച്ച നൽകുവാനാണ്‌ ഒരു ഗൗരവമുള്ള വിഷയം സംസാരിക്കുന്നതിനിടയിൽ ഖുർആൻ പറഞ്ഞുവെച്ചത്‌.

Where I feel poetic

Followers

Popular Posts