Thursday, May 23, 2019

"ഞാന്‍ ഇന്ന് രാത്രി പോന്ന്‌റാ. എങ്ങനെങ്കിലും ബോസ്‌ന്റെ കൈയ്യും കാലും പുട്‌ച്ചിറ്റ് പാസ്പോട്ട് കിട്ടി."
2010 മേയ് 21 നു രാത്രി ദുബായിലെ ദേരയിലെ ടൈപ്പിംഗ് സെന്ററില്‍ ഇരിക്കവേ എനിക്കു വന്ന ഫോണ്‍‌ കോളിനിടയില്‍ അവനിതു പറഞ്ഞപ്പോള്‍ അവന്റെയുള്ളിലെ സന്തോഷം എനിക്കും അനുഭവിക്കാനായി. പെങ്ങളുടെ കല്യാണത്തിനായി പോകാന്‍ അവന്‍ അത്രമേല്‍ ആഗ്രഹിച്ചിരുന്നിരിക്കണം, ഏതൊരു സഹോദരനെയും പോലെ.
ആഗ്രഹപ്രകാരം അവനു നാട്ടില്‍പോകാന്‍ സമ്മതം കിട്ടിയതില്‍ എനിക്കും സന്തോഷം തോന്നി.
"അതെയാ ! പെങ്ങളെ മങ്ങലൊ അല്ലേ. പോയിറ്റ് ബാ" എന്നു ഞാനും അവന്റെ സന്തോഷത്തില്‍ പങ്കുകൊണ്ടു.
"ആയിറാ, ദുആ‌ ചെയ്യ്"
"ആയി, ഇന്‍ ഷാ അള്ളാഹ്"

ആ രാത്രിയങ്ങനെ കടന്നുപോയി. നായിഫിലെ ഹാജി നാസര്‍ മസ്ജിദിനടുത്തുള്ള കെട്ടിടത്തിലെ ഒരിടുങ്ങിയ മുറിയിലെ മൂന്ന് ഡബിള്‍ ബെഡുകളില്‍ ഒന്നിന്റെ മുകളിലത്തെ തട്ടില്‍ ഉറങ്ങിക്കൊണ്ടിരിക്കുന്ന എന്നെ അപ്പുറത്തെ കട്ടിലില്‍ കിടക്കുന്ന അസീച്ചയുടെ ഉച്ചത്തിലുള്ള ശബ്ദമാണ്‌ ഉണര്‍ത്തിയത്. അസീച്ച ഫോണ്‍ അറ്റന്‍ഡ് ചെയ്യുകയും അതിഭയങ്കരമായ സങ്കടത്തോടെയും ഞെട്ടലോടെയും അപ്പുറത്തെ സംസാരത്തോട് പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. ഞാന്‍ എന്റെ മൊബൈല്‍ നോക്കി. നാട്ടില്‍ നിന്ന് നിരവധി കോളുകള്‍ വന്നിട്ടുണ്ട് ! സുഹൃത്ത് റാഷിദാണ്‌ ഇപ്പോള്‍ വിളിക്കുന്നത്.
"സിയാ, എയര്‍ ഇന്ത്യാന്റെ ഫ്ലൈറ്റ് മാംഗ്ലൂര്‍ വെച്ച് ക്രാഷ് ആയിന്‌. നമ്മളെ ഹാരിസ് രാത്രി ബെര്‌ന്ന്ന്ന് പര്‍ഞ്ഞിറ്റ്ണ്ടായിന്‌. ഓന്‌ ആ ഫ്ലൈറ്റില്‌ ഇണ്ടായിനോന്ന് സംശയം ഇണ്ട്. നിന്‍‌ക്ക് എന്തെങ്കും വിവരം കിട്ടീനാ?
"യാ റബ്ബ് !"
അതെ !
എന്റെ പ്രിയപ്പെട്ട അയല്‍‌വാസി, മദ്രസയിലെ എന്റെ സഹപാഠിയായ ആരിഫിന്റെ ജ്യേഷ്ഠന്‍ ഹാരിസ് ആ വിമാനത്തിലായിരുന്നു നാട്ടിലേക്ക് പോയത്. 158 പേരുമായി കത്തിയമരാന്‍ പോകുന്ന വിമാനത്തില്‍ യാത്ര ചെയ്യുന്നതിനായിരുന്നു അവന്‍ കടയുടമയോട് കേണപേക്ഷിച്ച് പാസ്പോര്‍ട്ടും വാങ്ങി പോയത്.


ഞാനെന്റെ വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ചു. ഉപ്പയാണ്‌ ഫോണെടുത്തത്. ഏത് സാഹചര്യത്തിലും ധൈര്യം പകര്‍ന്നു തന്നിട്ടുള്ള എന്റെ പ്രിയ പിതാവ് ഫോണിലൂടെ എന്നോട് പൊട്ടിക്കരഞ്ഞു. "സഹിക്കാന്‍ കൈന്നില്ലാലൊ മോനേ!"
സങ്കടം എന്നിലും കുമിഞ്ഞുകൂടി. അള്ളാഹുവിന്റെ അലംഘനീയമായ വിധിയില്‍ നമ്മളൊക്കെ ക്ഷമിക്കുകയല്ലാതെ വഴിയില്ലല്ലോ എന്ന് സമാധാനിപ്പിച്ചും അപകടത്തില്‍ മരണപ്പെട്ടു പോയ പ്രിയപ്പെട്ട സഹോദരന്ന് പരമകാരുണികനായ റബ്ബ് അനുഗ്രഹം ചൊരിയാതിരിക്കില്ലല്ലോ എന്ന് പരസ്പരം ആശ്വസിപ്പിച്ചും ഫോണ്‍ വെച്ചു.
മംഗലാപുരത്തെ വിമാനദുരന്തം കഴിഞ്ഞിട്ട് ഇപ്പോള്‍ ഒമ്പത് വര്‍ഷങ്ങള്‍ പിന്നിടുന്നു. ദുബായ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനം 2010 മേയ് 22 നു രാവിലെ 6.30 ന്‌ മംഗലാപുരം വിമാനത്താവളത്തില്‍ റണ്‍‌വേയില്‍ നിന്ന് തെന്നുകയും തീപിടിച്ച് താഴ്‌വരയില്‍ പതിക്കുകയുമായിരുന്നു. അന്ന് നഷ്ടപ്പെട്ട 158 ജീവനുകളില്‍ ഒന്നിച്ചൊരുപാടു കളിച്ച പ്രിയപ്പെട്ട അയല്‍‌വാസി ഹാരിസും ഉണ്ടായിരുന്നു.
റമളാനിന്റെയീ രാവില്‍ പ്രിയപ്പെട്ട ഹാരിസിനായി പ്രാര്‍ത്ഥിക്കുന്നു.
നാഥാ, നീ ഞങ്ങളെയെല്ലാം നിന്റെ സ്വര്‍ഗ്ഗലോകത്ത് ഒരുമിച്ചുകൂട്ടണം !

Tuesday, May 21, 2019

പ്രവാചകന്റെ ചര്യയും പ്രോത്സാഹനവുമാണ് പെരുന്നാൾ ദിനത്തിൽ ഏറ്റവും നല്ല വസ്ത്രം ധരിക്കുക എന്നത്. അനുചരന്മാർ അത് തെറ്റാതെ പിന്തുടർന്നു പോന്നിട്ടുണ്ട്. നല്ല വസ്ത്രവും സുഗന്ധവും സ്നേഹാന്വേഷണങ്ങളും സന്ദർശനങ്ങളും എല്ലാം ഇസ്‌ലാമിക ചര്യകൾ തന്നെ.
ഇക്കാലത്തേക്ക് വെറുതെയൊന്ന് നോക്കൂ. എന്തൊക്കെ കാരണങ്ങൾക്കാണ് വസ്ത്രങ്ങൾ വാങ്ങുന്നത് ! അളിയന്റെ കല്യാണം, സുഹൃത്തിന്റെ കല്യാണം, സുഹൃത്തിന്റെ ആരുടെയോ കല്യാണം, കുട്ടിയിരിക്കൽ എന്നുതുടങ്ങി ഓരോ വിശേഷങ്ങൾക്കും ഓരോ തരം വസ്ത്രങ്ങൾ വാങ്ങി പിന്നീടുപയോഗിക്കപ്പെടാതെ പോകുന്നു.
Image may contain: people standing

ഹദീസുകളിൽ പ്രോത്സാഹിപ്പിക്കപ്പെട്ടു കാണുന്നത്, 'ഏറ്റവും നല്ല വസ്ത്രം ധരിക്കുക' എന്നതാണ്. നമ്മുടെയൊക്കെ ചെറുപ്പകാലത്ത് ഏറ്റവും നല്ലത് എന്നാൽ വർഷത്തിൽ ഒരു പെരുന്നാളിന് വാങ്ങുന്നതു തന്നെയായിരുന്നു.
എന്നാലിന്ന് കാര്യമങ്ങനെയല്ല. ഏറ്റവും നല്ലതെന്ന് തിരഞ്ഞെടുക്കാൻ പുതിയത് വാങ്ങണം എന്നു തന്നെയില്ല. നമ്മുടെ ശേഖരത്തിൽ തന്നെ വസ്ത്രങ്ങൾ ധാരാളം.
ഒഴുകുന്ന നദിയിൽ നിന്ന് അംഗശുദ്ധി വരുത്തുമ്പോൾ പോലും നീ ജലമുപയോഗിക്കുന്നതിൽ ധൂർത്ത് സൂക്ഷിക്കണം എന്നു പറഞ്ഞ പ്രവാചകനെ ഓർക്കുന്നു.
"ധൂർത്തടിക്കരുത്, അങ്ങനെ ചെയ്യുന്നവർ പിശാചിന്റെ കൂട്ടാളികളാണ്" എന്ന ഖുർആൻ വചനത്തെയും.
[Image courtesy: alibaba website]

Friday, May 10, 2019

ഹൈവേയിലുള്ള യാത്രകൾക്കിടയിൽ പലഭാഗത്തേക്കും ടാങ്കിൽ നിറച്ച ജലവുമായി പിക്കപ് വാഹനങ്ങൾ പോകുന്നതു കാണാം. വെള്ളം വറ്റിപ്പോയ ഇടങ്ങൾ നിരവധി. അതിന്റെ യാതനകൾ അനുഭവിക്കുന്ന കുടുംബങ്ങൾ അനവധി. ഇതുവരെയൊരിക്കലും വറ്റിപ്പോകാത്ത കിണറുകളും മറ്റു ജലാശയങ്ങളും ഇത്തവണ പകരെയും സങ്കടത്തിലാഴ്ത്തിക്കളഞ്ഞു.
നഷ്ടപ്പെട്ടു പോകുമ്പോഴാണല്ലോ ഏതൊന്നിന്റെയും മൂല്യം തിരിച്ചറിയപ്പെടുക. സുലഭമായി ലഭിക്കുന്ന നേരത്ത് ധൂർത്തിനാൽ നഷ്ടപ്പെടുത്തുന്നുണ്ട് നാം ഒട്ടേറെ വിഭവങ്ങളെ.
വിവാഹവിരുന്നുകളിലെ ഭക്ഷണം, അതിൽ തന്നെ ഒരിക്കൽ മാത്രമുപയോഗിക്കപ്പെടുന്ന വസ്ത്രം, രാത്രികാലങ്ങളിലെ വൈദ്യുതോർജ്ജം, വീടുനിർമ്മാണത്തിനിടെ അഹന്തയാൽ തീർക്കുന്ന അലങ്കാരങ്ങൾ തുടങ്ങി കുട്ടികളോടുള്ള സ്നേഹം കൊണ്ട് അവർക്ക് വാങ്ങിക്കൊടുക്കുന്ന കളിക്കോപ്പുകൾ വരെ നമ്മൾ ഗൗരവമായി ഉൾക്കൊള്ളാൻ കൂട്ടാകാത്ത ധൂർത്തിന്റെ ഉദാഹരണങ്ങളിൽപ്പെടും.
റമളാൻ ആരംഭിക്കുന്നതിനു മുമ്പായി ഭക്ഷണത്തിലെ ധൂർത്തിനെ സംബന്ധിച്ച് ഡോക്ടർമാർ മുതൽ സിനിമാതാരങ്ങൾ വരെ ജനങ്ങളെ ഉപദേശിക്കുന്ന വീഡിയോകൾ ഷെയർ ചെയ്യപ്പെട്ടു. അങ്ങനെ കാണുമ്പോൾ മഹാനായ മൗദൂദി സാഹിബിനെയാണ് എനിക്കോർമ്മവരിക. നന്മകൾ അടിസ്ഥാനപരമായി തന്നെ പഠിപ്പിക്കപ്പെട്ട ഒരു സമൂഹം നന്മകളെയും പ്രാവർത്തികമാക്കേണ്ട ഉപദേശങ്ങളെയും തേടി പലദിക്കുകളിലും പാഞ്ഞുതളരുന്നത്തിന്റെ വൈരുദ്ധ്യമാണ് മൗദൂദിയുടെ സമാനമായ ഓർമ്മപ്പെടുത്തലിലേക്ക് ചെന്നെത്തിക്കുന്നത്.


"കുലൂ വശ്റബൂ" [തിന്നുകയും കുടിക്കുകയും ചെയ്യുക] എന്ന അനുവാദം ഭൗതികതയിൽ മനുഷ്യന്ന് നല്കപ്പെട്ടു. എന്നാൽ അതിനോട് ചേർത്ത് "വലാ തുസ്രിഫൂ" [ധൂർത്തടിക്കരുത്] എന്നുകൂടി ചേർത്തുപറഞ്ഞു ഖുർആൻ. കാരണം, " ഇന്നഹു ലാ യുഹിബ്ബുൽ മുസ്രിഫീൻ" [അവൻ ധൂർത്തന്മാരെ ഇഷ്ടപ്പെടുന്നില്ല] എന്നതാണ്. [7:31]
ഇബാദുറഹ്മാൻ [പരമകാരുണികന്റെ അടിമകൾ] എന്നു വിശേഷിപ്പിക്കാൻ മാത്രം ഔന്നത്യം ചിലർക്ക് കല്പിച്ചുനൽകിയത് അവരുടെ ചില സ്വഭാവസവിശേഷതകളാണ്. അതിലൊന്ന് അവർ ധൂർത്തിനും പിശുക്കിനുമിടയിലെ മധ്യമനിലപാട് ചെലവുകളിൽ സ്വീകരിക്കുന്നു എന്നതാണ്. [25:67]
പ്രാർഥനയ്ക്കായി അംഗശുദ്ധി വരുത്തുന്ന അനുയായിയോട് 'എന്താ വെള്ളമിങ്ങനെ ധൂർത്തടിക്കുന്നത് ?' എന്നു പ്രവാചകൻ ചോദിച്ചതായും 'വുളു (അംഗസ്നാനം) വിലും ധൂർത്തുണ്ടോ ? എന്ന് അനുയായി തിരിച്ചു ചോദിച്ചതായും പറയപ്പെട്ടിട്ടുണ്ട്. അതിന് മുഹമ്മദ് നബി [സ] പറഞ്ഞ മറുപടി ശ്രദ്ധേയമാണ്: "ഒഴുകുന്ന നദിയിൽ നിന്നാണെങ്കിൽ പോലും !"
മിതവ്യയത്തിന്റെയും ലാളിത്യത്തിന്റെയും പാഠങ്ങൾ ധാരാളമായി പഠിപ്പിക്കപ്പെട്ടവർ ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും ജലസ്രോതസ്സുകളുടെയും ഉപയോഗങ്ങളിലെ ധൂർത്തിൽ നിന്ന് പഴയ പാഠങ്ങളിലേക്ക് തിരിച്ചുപോയെങ്കിൽ !

Thursday, May 9, 2019

സങ്കടങ്ങളുടെ ഭാണ്ഡങ്ങൾ ഓരോരുത്തരുടെ ഉള്ളിലുമുണ്ട് ഏറിയും കുറഞ്ഞും. നമുക്കുമുമ്പിൽ പുഞ്ചിരിച്ചു നിൽക്കുന്ന പരിചിതനായ സുഹൃത്തിന്റെയുള്ളിൽ പോലും പകർന്നുതരാനാവാത്ത സങ്കടങ്ങളുടെ ഭാരമുണ്ടാവും. ചുഴിഞ്ഞന്വേഷണം വേണമെന്നല്ല, മറിച്ച് മനുഷ്യനെ അവന്റെ സ്വത്വത്തോടെ തന്നെ പരിഗണിക്കുകയാണ് വേണ്ടതെന്ന്.
മനുഷ്യനെ പരിഗണിക്കാത്ത, അവന്റെ സങ്കടങ്ങളിൽ തുണയാവാത്ത വിശ്വാസി അങ്ങനെ വിളിക്കപ്പെടാൻ യോഗ്യനല്ല. അല്ലാഹുവിന് നിർബന്ധമായും നിത്യമർപ്പിക്കേണ്ട നിസ്ക്കാരങ്ങൾക്കൊപ്പം എത്രയോ ആവർത്തി ചേർത്തുവെക്കുന്നുണ്ട്, ഖുർആൻ സകാത്തിനെ.
സകാത്തിന്റെ എട്ട് അവകാശികളെ പരാമർശിക്കുമ്പോൾ 'ഫഖീർ' എന്നും 'മിസ്കീൻ' എന്നും വെവ്വേറെ തിരിച്ചുപറയുന്നുണ്ട് ഖുർആൻ. മനുഷ്യൻ അഭിമുഖീകരിച്ചേക്കാവുന്ന ദാരിദ്ര്യത്തിന്റെ വ്യത്യസ്തങ്ങളായ അവസ്ഥകളെ മുന്നിലേക്കിട്ടുതരുന്നുണ്ട് എന്ന്.
അല്ലാഹുവിന്റെ പ്രീതിക്ക് പാത്രമാവുകയും പരലോകത്ത് വിജയികളായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്ന ആളുകളെ പലയിടത്തും 'അല്ലദീന ആമനൂ വ അമിലു സ്വാലിഹാതി' എന്നു പരാമർശിക്കുന്നുണ്ട്. വിശ്വാസം മാത്രമല്ല ഒരാളെ വിജയിയാക്കുന്നത്, മറിച്ച് അതിൽ കർമ്മങ്ങൾ ഇഴചേരുമ്പോഴാണ്. കർമ്മങ്ങളാവട്ടെ സ്രഷ്ടാവിനു നന്ദിയർപ്പിക്കുന്നതിലും സൃഷ്ടികൾക്ക് നന്മ ചെയ്യുന്നതിലും പരന്നുകിടക്കുന്നു.


'കൂടുതൽ പേരും സ്വർഗ്ഗപ്രാപതരാവാൻ യോഗ്യത നേടുന്നത് അവരുടെ ജീവിതസൂക്ഷ്മതയും സൽസ്വഭാവവും കൊണ്ടാണെ'ന്ന് മുഹമ്മദ് നബി [സ]. മനുഷ്യരോട് നല്ലനിലയിൽ വർത്തിക്കുന്നതിന്റെ ഔന്നത്യം വിളിച്ചോതുന്നതാണ് പ്രസ്തുത വചനം.
'അറഐതല്ലദീ യുകദ്ദിബു ബിദ്ദീൻ' എന്നു തുടങ്ങുന്ന അധ്യായം വായിച്ചുപോകുമ്പോൾ സ്രഷ്ടാവിനോടുള്ള കർത്തവ്യവും സൃഷ്ടികളോടുള്ള നന്മയും ഇഴപിരിച്ചുകൊണ്ടാണ് സൂക്തങ്ങൾ മുന്നോട്ടുപോവുന്നത് എന്നുകാണാം.
["ദീനിനെ കളവാക്കുന്നവൻ ആരെന്നറിയുമോ ?
അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനാണത്.
അഗതിയുടെ ഭക്ഷണത്തിന് പ്രോത്സാഹനം നൽകാത്തവനും.
നിസ്കാരത്തിൽ ശ്രദ്ധയില്ലാത്ത നിസ്കാരക്കാർക്കു നാശം !
ജനങ്ങളെ കാണിക്കാൻ വേണ്ടി കർമ്മം ചെയ്യുന്നവരാണവർ.
പരോപകാര വസ്തുക്കളെ മുടക്കുന്നവരും !"] ഖുർആൻ- അധ്യായം 107, മാഊൻ
ആത്മീയതയെന്നത് ഒളിച്ചോട്ടമല്ല. മറിച്ച് സൃഷ്ടികളെ പരിഗണിച്ചുകൊണ്ടുള്ള ജീവിതത്തിന്റെ സജീവത കൂടിയാണ്. അങ്ങനെ പരിഗണിക്കാത്തവൻ വലിയ യോഗിയായാലും ശരി, പ്രപഞ്ചനാഥന്റെയടുക്കൽ യോഗ്യനാവുന്നില്ല.

Image Courtesy : https://www.youngparents.com.

Wednesday, May 8, 2019

വാട്ട്സ്ആപ്പ് വഴി നന്മ നിറഞ്ഞ ഉപദേശങ്ങൾ തലങ്ങും വിലങ്ങും അയക്കുന്ന പ്രവണത സമൂഹത്തിൽ ഏറിയും കുറഞ്ഞും ഉണ്ട്. എല്ലാവരും നന്നാകണമെന്നും നല്ലവഴിയിൽ സഞ്ചരിക്കണമെന്നും ആഗ്രഹമുള്ളതുകൊണ്ടു തന്നെയാണ് ഈ പരിശ്രമങ്ങളത്രയും. സ്ത്രീകൾ അടങ്ങുന്ന കുടുംബ കൂട്ടായ്മകളിൽ ഇത്തരം സദുപദേശങ്ങൾ താരതമ്യേന കൂടുതലാണ്.
അതിൽ തന്നെ ഫ്രൂട്ടിയിൽ രക്തം കളർത്തിയത്, 'ജനഗണമന' യെ യുനെസ്കോ അഞ്ചുമിനിറ്റ് മുമ്പ് അവാർഡ് നൽകി ആദരിച്ചത്, ഇന്ന് രാത്രി മൊബൈൽ ഓഫാക്കിയില്ലെങ്കിൽ ബഹിരാകാശത്ത് നിന്ന് വരുന്ന സാധനം ടവർ വഴി പൊട്ടിത്തെറി ഉണ്ടാക്കുന്നത് തുടങ്ങിയ അടിസ്ഥാനമില്ലാത്തതും ഏതോ വികൃതികൾ നേരംപോക്കിന് സൃഷ്ടിച്ചതുമായ മെസ്സേജുകൾ ആയിരുന്നു കുറച്ചുകാലം വാട്ട്‌സ്ആപ് വാണ ഉപദേശ ഫോർവേഡുകൾ.
റമളാൻ വന്നെത്തിയപ്പോൾ അപ്പോഴും ഉപദേശകർക്ക് കുറവില്ല. ഓരോ ദിവസത്തെയും തറാവീഹിന്റെ മഹത്വങ്ങൾ, ഓരോ ദിനവും നടത്തേണ്ട പ്രത്യേക പ്രാർത്ഥനകൾ തുടങ്ങി വാട്ട്‌സ്ആപ് വഴി വരുന്ന ഉപദേശങ്ങളേതും ജനങ്ങളെ അറിയിക്കാനും അവർ കൂടി നന്നാവാനും താൽപര്യപ്പെട്ട് അയച്ചുനൽകുന്നുണ്ട് നിഷ്കളങ്കരായ നിരവധിയാളുകൾ.
ഒരു വാർത്ത കിട്ടിയാൽ ആദ്യം അതിന്റെ നിജസ്ഥിതി അന്വേഷിക്കുക എന്നത് പൊതുവിൽ തന്നെ ആവശ്യമായ സംഗതിയാണ്. ഇക്കാലത്ത് പ്രത്യേകിച്ചും.


ഖുർആനിനെ 1400 വർഷം മുമ്പുള്ള പഴഞ്ചൻ പുസ്തകം എന്നു വിശേഷിപ്പിക്കുന്ന ഭൗതികവാദികൾ പോലും ഇത്തരം വാർത്തകളുടെ സത്യമന്വേഷിച്ച ശേഷമേ വിശ്വസിക്കുകയോ മറ്റൊരാൾക്ക് അറിയിക്കുകയോ ചെയ്യാൻ പാടുള്ളൂ എന്നു വിശ്വസിക്കുന്നു.
എന്നാൽ സങ്കടകരമെന്നു പറയട്ടെ, ഖുർആനിനെ ജീവിതത്തിന്റെ ഭരണഘടനയായി അംഗീകരിച്ച കുറേയാളുകൾ ഇത്തരമൊരു സത്യാന്വേഷണമോ പരിശോധനയോ നടത്താതെ കിട്ടിയ 'വാട്ട്‌സ്ആപ് ഹദീസുകളെ'യൊക്കെ ഫോർവേഡ് ചെയ്യുന്നുണ്ട്.
ഖുർആൻ വിശ്വാസികളോട് പറയുന്നത് കാണുക :
( يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ )
الحجرات (6) Al-Hujuraat
]സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി]
ഇതിത്ര കൃത്യമായും ലളിതമായും പറഞ്ഞിട്ടും !


Image Credit: Paul Sawers / VentureBeat

Monday, May 6, 2019

ഇന്നലെ വരെ അനുവദനീയമായിരുന്നത് ഇന്നുമുതൽ നിശ്ചിതസമയത്തേക്ക് അങ്ങനെയല്ലാതായി. ഭോജനം, ജലപാനം, ലൈംഗികത തുടങ്ങിയവ.
കേവലയുക്തിയെയും ചോയ്സിനെയും പ്രഥമപരിഗണനയ്ക്കെടുത്തു കൊണ്ട് പരമാവധി പൊതുബോധത്തിലേക്ക് ചേർത്തുവെക്കാവുന്ന വിധത്തിൽ ഇസ്‌ലാമിനെ അവതരിപ്പിക്കുന്നതിൽ മിടുക്കന്മാരാവാൻ മത്സരിക്കുന്നുണ്ട് പല മുസ്ലിം ഐഡികളും.
സുബ്ഹ് ബാങ്ക് കൊടുത്തതു മുതൽ മഗ്‌രിബ് ബാങ്കു വരെ അന്നവും പാനവും ഭോഗവുമെല്ലാം വെടിഞ്ഞ് ആരെയാണ് കാത്തിരുന്നതെന്നു ചോദിച്ചാൽ ഭൗതികതലത്തിൽ നിന്നുകൊണ്ട് അതിനൊരുത്തരം പൂർണ്ണമായി നൽകാനാവില്ല.
'പടച്ചവൻ അങ്ങനെ പറഞ്ഞു. അതുകൊണ്ട് ചെയ്തു' എന്നേയുള്ളു.


അങ്ങനെ പടച്ചവൻ പറയുമ്പോൾ വെടിയാനും അവൻ അനുവദിക്കുമ്പോൾ ഉപയോഗിക്കാനുമുള്ള ചോയ്‌സും സ്വാതന്ത്ര്യവും തന്നെയേ, സർവ്വസ്വതന്ത്രവും ഇഷ്ടങ്ങളിൽ അധിഷ്ഠിതവുമായ പരലോകത്തെ പ്രതീക്ഷിക്കുന്ന വിശ്വാസിക്ക് ഭൗതികതയിൽ ഉള്ളൂ എന്നതാണ് കാര്യം.
പടച്ചവന്റെ പേരിൽ അറുത്തത് തിന്നുന്നതും അല്ലാത്തത് വെടിയുന്നതും എന്തിനെന്നു നോക്കൂ. പണം കൊടുത്ത് പണം തിരിച്ചു വാങ്ങുന്നതിന്റെ ലാഭം പാടില്ലാത്തതും കച്ചവടത്തിന്റെ ലാഭം അനുവദനീയമാവുന്നതും എങ്ങനെയാണ് ? ഭാര്യയുമായുള്ള ബന്ധം പുണ്യവും ഇതരബന്ധങ്ങൾ പാപവും ആവുന്നതിന്റെ സാംഗത്യമെന്താണ് ?
ഇത്തരം ആലോചനകൾക്കെല്ലാം ഭൗതികമായ മാനങ്ങൾ പലതും ഉണ്ടാവാം. പലതും ശരിയുമാവാം. എന്നാൽ വിശ്വാസിയെന്ന നിലയിൽ ഇതിലെ ശരിതെറ്റുകൾ എന്തെന്നു ചോദിച്ചാൽ, ജീവൻ ആരുടെ കൈകളിലാണോ അവന്റെ കൽപ്പനകളാണിവ എന്നതാണ് പ്രഥമവും പ്രധാനവുമായ മറുപടി.
വിശദീകരിച്ച് വല്ലാണ്ട് എടങ്ങേറാവരുത് ആരും.
Image Courtesy : - www.vice.com

Where I feel poetic

Followers

Popular Posts