Friday, May 10, 2019

ഹൈവേയിലുള്ള യാത്രകൾക്കിടയിൽ പലഭാഗത്തേക്കും ടാങ്കിൽ നിറച്ച ജലവുമായി പിക്കപ് വാഹനങ്ങൾ പോകുന്നതു കാണാം. വെള്ളം വറ്റിപ്പോയ ഇടങ്ങൾ നിരവധി. അതിന്റെ യാതനകൾ അനുഭവിക്കുന്ന കുടുംബങ്ങൾ അനവധി. ഇതുവരെയൊരിക്കലും വറ്റിപ്പോകാത്ത കിണറുകളും മറ്റു ജലാശയങ്ങളും ഇത്തവണ പകരെയും സങ്കടത്തിലാഴ്ത്തിക്കളഞ്ഞു.
നഷ്ടപ്പെട്ടു പോകുമ്പോഴാണല്ലോ ഏതൊന്നിന്റെയും മൂല്യം തിരിച്ചറിയപ്പെടുക. സുലഭമായി ലഭിക്കുന്ന നേരത്ത് ധൂർത്തിനാൽ നഷ്ടപ്പെടുത്തുന്നുണ്ട് നാം ഒട്ടേറെ വിഭവങ്ങളെ.
വിവാഹവിരുന്നുകളിലെ ഭക്ഷണം, അതിൽ തന്നെ ഒരിക്കൽ മാത്രമുപയോഗിക്കപ്പെടുന്ന വസ്ത്രം, രാത്രികാലങ്ങളിലെ വൈദ്യുതോർജ്ജം, വീടുനിർമ്മാണത്തിനിടെ അഹന്തയാൽ തീർക്കുന്ന അലങ്കാരങ്ങൾ തുടങ്ങി കുട്ടികളോടുള്ള സ്നേഹം കൊണ്ട് അവർക്ക് വാങ്ങിക്കൊടുക്കുന്ന കളിക്കോപ്പുകൾ വരെ നമ്മൾ ഗൗരവമായി ഉൾക്കൊള്ളാൻ കൂട്ടാകാത്ത ധൂർത്തിന്റെ ഉദാഹരണങ്ങളിൽപ്പെടും.
റമളാൻ ആരംഭിക്കുന്നതിനു മുമ്പായി ഭക്ഷണത്തിലെ ധൂർത്തിനെ സംബന്ധിച്ച് ഡോക്ടർമാർ മുതൽ സിനിമാതാരങ്ങൾ വരെ ജനങ്ങളെ ഉപദേശിക്കുന്ന വീഡിയോകൾ ഷെയർ ചെയ്യപ്പെട്ടു. അങ്ങനെ കാണുമ്പോൾ മഹാനായ മൗദൂദി സാഹിബിനെയാണ് എനിക്കോർമ്മവരിക. നന്മകൾ അടിസ്ഥാനപരമായി തന്നെ പഠിപ്പിക്കപ്പെട്ട ഒരു സമൂഹം നന്മകളെയും പ്രാവർത്തികമാക്കേണ്ട ഉപദേശങ്ങളെയും തേടി പലദിക്കുകളിലും പാഞ്ഞുതളരുന്നത്തിന്റെ വൈരുദ്ധ്യമാണ് മൗദൂദിയുടെ സമാനമായ ഓർമ്മപ്പെടുത്തലിലേക്ക് ചെന്നെത്തിക്കുന്നത്.


"കുലൂ വശ്റബൂ" [തിന്നുകയും കുടിക്കുകയും ചെയ്യുക] എന്ന അനുവാദം ഭൗതികതയിൽ മനുഷ്യന്ന് നല്കപ്പെട്ടു. എന്നാൽ അതിനോട് ചേർത്ത് "വലാ തുസ്രിഫൂ" [ധൂർത്തടിക്കരുത്] എന്നുകൂടി ചേർത്തുപറഞ്ഞു ഖുർആൻ. കാരണം, " ഇന്നഹു ലാ യുഹിബ്ബുൽ മുസ്രിഫീൻ" [അവൻ ധൂർത്തന്മാരെ ഇഷ്ടപ്പെടുന്നില്ല] എന്നതാണ്. [7:31]
ഇബാദുറഹ്മാൻ [പരമകാരുണികന്റെ അടിമകൾ] എന്നു വിശേഷിപ്പിക്കാൻ മാത്രം ഔന്നത്യം ചിലർക്ക് കല്പിച്ചുനൽകിയത് അവരുടെ ചില സ്വഭാവസവിശേഷതകളാണ്. അതിലൊന്ന് അവർ ധൂർത്തിനും പിശുക്കിനുമിടയിലെ മധ്യമനിലപാട് ചെലവുകളിൽ സ്വീകരിക്കുന്നു എന്നതാണ്. [25:67]
പ്രാർഥനയ്ക്കായി അംഗശുദ്ധി വരുത്തുന്ന അനുയായിയോട് 'എന്താ വെള്ളമിങ്ങനെ ധൂർത്തടിക്കുന്നത് ?' എന്നു പ്രവാചകൻ ചോദിച്ചതായും 'വുളു (അംഗസ്നാനം) വിലും ധൂർത്തുണ്ടോ ? എന്ന് അനുയായി തിരിച്ചു ചോദിച്ചതായും പറയപ്പെട്ടിട്ടുണ്ട്. അതിന് മുഹമ്മദ് നബി [സ] പറഞ്ഞ മറുപടി ശ്രദ്ധേയമാണ്: "ഒഴുകുന്ന നദിയിൽ നിന്നാണെങ്കിൽ പോലും !"
മിതവ്യയത്തിന്റെയും ലാളിത്യത്തിന്റെയും പാഠങ്ങൾ ധാരാളമായി പഠിപ്പിക്കപ്പെട്ടവർ ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും ജലസ്രോതസ്സുകളുടെയും ഉപയോഗങ്ങളിലെ ധൂർത്തിൽ നിന്ന് പഴയ പാഠങ്ങളിലേക്ക് തിരിച്ചുപോയെങ്കിൽ !

0 വായനകളിങ്ങനെ:

Where I feel poetic

Followers

Popular Posts