Sunday, June 7, 2009

"താമരശ്ശേരി ചുരം.."

ഈയൊരൊറ്റ വാചകം മാത്രം വായിക്കുന്ന ആള്‍ക്കാരുടെ മനസ്സില്‍ ഉണര്‍ന്നുവരുന്ന ഓര്‍മ്മകള്‍ക്കെല്ലാം ഒരേ ഭാവമാണ്‌; ചിരിയുടെ മാത്രം.. വെള്ളാനകളുടെ നാട് എന്ന ചിത്രത്തില്‍ പപ്പു അവതരിപ്പിച്ച കഥാപാത്രത്തിന്റെ എക്കാലത്തും ഓര്‍മ്മിച്ചു ചിരിക്കപ്പെടുന്ന വാചകം. മലയാളിയെ കുടുകുടെ ചിരിപ്പിച്ച കുതിരവട്ടം പപ്പു എന്ന നടന്റെ അഭിനയജീവിതത്തിലെ അനശ്വരമായ കഥാപാത്രങ്ങളിലൊന്നാണ്‌ പ്രിയദര്‍ശന്‍ സം‌വിധാനം ചെയ്ത വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലേത്. ഇന്നും അതിലെ രംഗങ്ങള്‍ കാണുമ്പോള്‍ ഈ കഥാപാത്രത്തെ ഇങ്ങനെയാക്കിത്തീര്‍ക്കാന്‍ പപ്പുവിനു മാത്രമേ സാധിക്കൂ എന്നു തോന്നാറുണ്ട്. മലയാളിയുടെ മനസ്സില്‍ "താമരശ്ശേരി ചുരം" ചുരത്തുന്ന നര്‍മ്മാനുഭവത്തിന്‌ ഇന്നും നവ്യഭാവം തന്നെ. അതുപോലെ നമ്മള്‍ ആസ്വദിച്ച ഹാസ്യരംഗങ്ങളെല്ലാം മങ്ങലില്ലാത്ത ചിരിയനുഭവങ്ങളായി നമ്മുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്.

മലയാളസിനിമയിലെ നര്‍മ്മ മേഖലയെ കുറിച്ച് പറഞ്ഞാല്‍ എളുപ്പത്തിലൊന്നും അവസാനിപ്പിക്കാന്‍ സാധിക്കില്ല. ലോകോത്തര നിലവാരമുള്ള ഹാസ്യതാരങ്ങള്‍ നമുക്ക് സ്വന്തമായുണ്ട് എന്നതു മനസ്സിലാക്കാന്‍ ഒരുപാട് സിനിമകളൊന്നും കാണണമെന്നില്ല. ചില മലയാള ഹാസ്യസിനിമകള്‍ ഭാഷാന്തരം ചെയ്യപ്പെട്ടപ്പോള്‍ ഭാഷ മാത്രമല്ല, അതിലെ ഭാവങ്ങള്‍ക്കെല്ലാം വിദൂരമായ അന്തരമുണ്ടെന്ന് തോന്നിയിട്ടുണ്ട്.

സിദ്ദിഖ്‌-ലാല്‍ ജോഡിയില്‍ നിന്ന് ജന്മം കൊണ്ട സിനിമകളിലെ ഹാസ്യങ്ങള്‍ നമ്മള്‍ ആസ്വദിച്ചതും ആഘോഷിച്ചതും അതെല്ലാം ജീവിതത്തോട് ഒട്ടി നില്‍ക്കുന്ന തമാശകളായിരുന്നതു കൊണ്ടായിരിക്കണം. ജീവിതം കെട്ടിപ്പെടുക്കാനും അതിന്റെ കെട്ടിപ്പിണച്ചിലുകളില്‍ നിന്ന് പുറത്തുകടക്കാനും പരിശ്രമിക്കുന്ന ശരാശരിക്കാരന്റെ ജീവിതത്തിലെ നിഷ്ക്കളങ്കമായ നിമിഷങ്ങളിലെ നര്‍മ്മഭാവങ്ങളാണു നമ്മെ ആകര്‍ഷിച്ചത്. പിന്നീട് റാഫി-മെക്കാര്‍ട്ടിനും ഷാഫിയും ഒക്കെ പിന്തുടരാന്‍ ശ്രമിച്ചതും ആ പാത തന്നെയായിരുന്നു.

ഇന്ന് വേണ്ടത്ര മാധ്യമപരിഗണന നല്‍‌കപ്പെടാത്ത സിദ്ദിഖ്, ജഗദീഷ്, മുകേഷ്, സായികുമാര്‍ തുടങ്ങിയവര്‍ ജീവന്‍ നല്‍കിയ കഥാപാത്രങ്ങള്‍ പലതും ഇന്നും നമുക്കിടയില്‍ ജീവിക്കുന്നതിന്റെയും കാരണം മറ്റൊന്നല്ല.

ജഗതി ശ്രീകുമാറിന്റെ ഭാവനൈപുണ്യവും ഇന്നസെന്റിന്റെ പ്രത്യുല്‍‌പ്പന്നമതിത്വവും കൊച്ചിന്‍ ഹനീഫയുടെ ശരീരഭാഷയും ഹരിശ്രീ അശോകന്റെ വിഡ്ഢിഭാവവും (വരുത്തുന്നത്) സലീം കുമാറിന്റെ സംഭാഷണരീതിയുമെല്ലാം നമുക്ക് എല്ലാം മറന്ന് ചിരിക്കാന്‍ വകുപ്പുകള്‍ നല്‍കിയിട്ടുണ്ട്.

ഹാസ്യത്തില്‍ മാത്രമല്ല നായകസ്ഥാനത്തും മുന്‍‌പന്തിയില്‍ നില്‍ക്കുന്ന പല നടന്മാരും സിനിമയിലെത്തുന്നതിന്ന് മുമ്പ് പയറ്റിത്തെളിഞ്ഞ മേഖല സ്റ്റേജ് ഷോകളായിരുന്നു. നാടകക്കളരികളില്‍ നിന്ന് അഭിനയകല പരിചയിച്ച് വന്ന പെരുമയൊന്നും അവകാശപ്പെടാനില്ലാത്ത ഭൂരിഭാഗവും നിത്യവൃത്തിക്കായി ചെയ്തു പോന്ന സ്റ്റേജ് ഷോകളാണ്‌ പിന്നീട് അവര്‍ക്ക് പ്രശസ്തിയുടെ കൂടി മേഖലയിലേക്ക് പടവുകളൊരുക്കിയത്. കലാഭവന്‍ മണിയുടെ കലാപരമായ ഉയര്‍ച്ച ഇങ്ങനെ നോക്കി നിന്നു പോയിട്ടുണ്ട്. കലാഭവന്‍ മണിയുടെ തന്നെ നാടന്‍‌പാട്ടുകള്‍ ഇടകലര്‍ത്തിയ കോമഡി ഓഡിയോകള്‍ ഇരുന്ന് കേള്‍ക്കുന്ന ഒരു കാലമുണ്ടായിരുന്നു. മനഃപാഠമാകാത്ത ഒരു നാടന്‍‌പാട്ടു പോലും കടന്നു പോയിട്ടില്ലാത്ത ഒരു കാലം.

എന്നാല്‍, പിന്നീടുള്ള കാലങ്ങളില്‍ സ്റ്റേജ് ഷോകളുടെയും മറ്റു തമാശപ്പരിപാടികളുടെയും വീഡിയോ കാണാനുള്ള അവസരങ്ങള്‍ ലഭിക്കുമ്പോള്‍ ആവേശപൂര്‍‌വം ഇരുന്ന് കാണാന്‍ തുനിഞ്ഞ എനിക്ക് എന്തു കൊണ്ടോ അതൊന്നും തീരെ രസമുള്ളതായി തോന്നിയില്ല. ആ ലേബല്‍ വഹിക്കുന്ന എല്ലാ വീഡിയോകള്‍ക്കുമുള്ള നിലവാരം എന്റെ മനസ്സില്‍ അതു തന്നെയായിരുന്നു. അത്തരം കാഴ്ച്ചകള്‍ എല്ലാവരും ഒന്നിച്ചിരുന്ന് കാണുമ്പോള്‍ മനസില്‍ തോന്നിയ അനൗചിത്യബോധം തന്നെയാണതിന്റെ രസക്കുറവ്. എപ്പോഴാണ്‌ കോമഡി കലാകാരന്‍ സദാചാരത്തിന്റെ സകലസീമയും കടന്ന് തമാശ പറയുക എന്ന് നമുക്ക് മുന്‍‌കൂട്ടി കാണാന്‍ പറ്റില്ലല്ലോ...

സ്റ്റേജ് ഷോകളില്‍ അവതരിപ്പിക്കുന്ന സ്കിറ്റുകളും കോമഡി ഓഡിയോകളില്‍ കേള്‍ക്കുന്ന സംഭാഷണങ്ങളും ദ്വയാര്‍ത്ഥപ്രയോഗങ്ങളെയും അശ്ലീലതകളെയും കൊണ്ട് നിറഞ്ഞിരിക്കുന്നു. തമാശ പറയുക എന്നാല്‍ അശ്ലീലംപറയുക എന്ന ഒരു സമവാക്യം തന്നെ ഹാസ്യരം‌ഗത്ത് ശീലിക്കപ്പെട്ടിരിക്കുന്നു. ഇന്ന് ഒരു തമാശപ്പരിപാടി കാണുകയാണെങ്കില്‍ അതില്‍ നിര്‍ബന്ധമായും കേള്‍ക്കേണ്ട പദങ്ങളില്‍ ചിലതാണ്‌ ഷക്കീല, മറിയ, അയല്‍ക്കാരി ശാന്ത, അടിച്ചുതെളിക്കാരി ജാനു തുടങ്ങിയവ. അച്ഛന്റെ അയല്‍ക്കാരി ബന്ധം പറയുന്ന, ലൈംഗികതയെക്കുറിച്ച് സം‌ശയം തീരാത്ത മകനും അത്തരം വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന ഡോക്ടറുമെല്ലാം സ്ഥിരം നമ്പറുകള്‍. ഇത്തരം തമാശകള്‍ ആസ്വാദകഹൃദയങ്ങള്‍ ഏറ്റു വാങ്ങുന്നുണ്ടെന്നറിയിക്കാനായി സദസ്സില്‍ നിന്നും പിടിച്ചെടുത്ത പൊട്ടിച്ചിരിയുടെ ക്ലിപ്പുകള്‍ തിരുകിക്കയറ്റിയിട്ടുമുണ്ടാവും ഇത്തരം വീഡിയോകളില്‍.

ചിലപ്പോഴൊക്കെ ചിന്തിച്ചു പോവും നമ്മള്‍ മലയാളികള്‍ക്ക് മൊത്തം ഇതു തന്നെയാണോ സ്വഭാവം എന്ന്. ഭൂരിഭാഗം മനുഷ്യരുടെയും ചിന്തയും ഭാവനയുമെല്ലാം ഇത്തരത്തിലാണോ രൂപപ്പെട്ടിരിക്കുന്നത് എന്ന്. നമ്മുടെ സംസ്ക്കാരം ഇത്തരം അവിഹിതബന്ധങ്ങളും ലൈംഗികവിചാരങ്ങളും മാത്രം മുഴച്ചു നില്‍ക്കുന്ന രീതിയില്‍ മാറ്റിയെടുക്കപ്പെട്ടോ എന്ന്. ഇങ്ങനെ അശ്ലീലതകള്‍ പറയുന്നത് തമാശയാണെന്നും അത് കേള്‍ക്കുമ്പോള്‍ പരിസരം മറന്ന് ചിരിക്കണമെന്നും നമുക്ക് ബോധ്യപ്പെടുത്തുന്നതിന്റെ ഔചിത്യമെന്തെന്ന്. ഇതൊന്നും ആര്‍ക്കും വൃത്തികേടായി തോന്നുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്യുന്നതിന്റെ അര്ത്ഥമെന്തെന്ന്. സദസ്സിന്റെ മുന്‍‌സീറ്റില്‍ ഇരിപ്പിടം ലഭിക്കുന്ന സാംസ്ക്കാരിക നായകന്മാരും സിനിമാനടന്മാരും ആര്‍ത്തു ചിരിക്കുമ്പോള്‍ അത് സമൂഹത്തിന്‌ നല്‍കുന്ന സന്ദേശമെന്തെന്ന്...

എന്തായാലും കുടുംബസമേതം കാണാന്‍ പറ്റുന്ന ഹിന്ദി പടങ്ങള്‍ ഇന്നില്ലാത്തതു പോലെ തന്നെ കുടുംബസമേതം കാണാന്‍ പറ്റുന്ന കോമഡി ഷോകളും ഇല്ല എന്നു തന്നെ പറയാം. (ഇന്നിറങ്ങുന്ന ബോളിവുഡ് സിനിമകള്‍ ബ്ലൂ ഫിലിമിന്‌ സമാനമാണെന്ന് പരുത്തിവീരന്‍ എന്ന തമിഴ് സിനിമ സം‌വിധാനം ചെയ്ത അമീര്‍ സുല്‍ത്താന്‍ ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു)

ഇവിടെയാണ്‌ ഞാന്‍ മുകളില്‍ സൂചിപ്പിച്ച നമ്മുടെ ഹാസ്യത്തിന്റെ ഗതകാലചിന്തകള്‍ ഓര്‍ത്ത് നെടുവീര്‍പ്പിടേണ്ടി വരുന്നത്. എവിടെയാണ്‌ നമ്മുടെ നര്‍മ്മത്തിന്റെ മര്‍മ്മം കളഞ്ഞു പോയത്.. ? നല്ലൊരു പാരമ്പര്യമുള്ള നമ്മുടെ ഹാസ്യഭാവങ്ങള്‍ക്ക് എപ്പോഴാണ്‌ അശ്ലീലതയുടെ വൃത്തികെട്ട രൂപം കൈവന്നത്...?

മലയാളിയുടെ നര്‍മ്മത്തിന്റെ ത്രെഡ് എവിടെയോ നഷ്ടപ്പെട്ടു പോയിരിക്കുന്നുവെന്നും കുറിക്കുകൊള്ളുന്ന ആക്ഷേപങ്ങളും നര്‍മ്മമുണര്‍ത്തുന്ന ചിന്തകളും പുതിയതായി നല്‍കാന്‍ മാത്രം കഴിവുള്ള കലാകാരന്മാര്‍ അന്യം നിന്നിരിക്കുന്നുവെന്നും മാത്രമാണ്‌ മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഒരു വിധം തമാശപ്പരിപാടികള്‍‌ക്കപ്പുറം കലാകാരന്മാര്‍ ഉയര്‍ന്നു വരാത്തത് അതിനുള്ള തെളിവ് തന്നെയാണ്‌.

എനിക്കൊന്നേ പറയുവാനുള്ളൂ, 'കുടുംബസമേതം കാണുന്നത് ഹാനികരം' എന്ന രീതിയില്‍ ഒരു മുന്നറിയപ്പ് നല്‍‌കപ്പെടാത്തിടത്തോളം കോമഡി പരിപാടികള്‍ക്ക് നാം തന്നെ ഒരു ഫില്‍‌ട്ടര്‍ വെക്കുന്നതായിരിക്കും നല്ലത്..
കോമഡി പോലും വെറുപ്പിക്കുന്ന കാലം...!

Where I feel poetic

Followers

Popular Posts