Monday, January 19, 2009


ഹിന്ദി സംഗീതരംഗം എന്നും ഹൃദ്യമാണ്‌. ഉര്‍ദു സാഹിത്യത്തിന്റെ മാസ്മരിക സാന്നിദ്ധ്യം കൊണ്ടും സംഗീതത്തിന്റെ പുതുമകള്‍ കൊണ്ടും പാട്ടുകാരുടെ ശബ്ദ സൌകുമാര്യത കൊണ്ടുമൊക്കെ. ചെവിയില്‍ കുത്തുന്ന സംഗീതത്തിന്റെ അകമ്പടിയോടെ പാട്ടുകള്‍ ഉണ്ടാക്കാന്‍ തുടങ്ങിയപ്പോഴും അര്‍ത്ഥഗര്‍ഭമായ വരികള്‍ കൊണ്ടവ നമ്മെ ആകര്‍ഷിച്ചിരുന്നു. ഈയിടെ ഷാരൂഖ്‌ ഖാന്‍ നായകനായി അഭിനയിച്ച "റബ്‌ നേ ബനാ ദി ജോഡി" യിലും മറിച്ചല്ല കാര്യങ്ങള്‍. പഴമയും പുതുമയും മെലഡിയും അടിപൊളി സംഗീതവുമെല്ലാം തങ്ങള്‍ക്കൊരു പോലെ വഴങ്ങുമെന്ന് തെളിയിക്കാന്‍ സലിം- സുലൈമാന്‍ സംഗീത സംവിധായക ജോഡികള്‍ക്ക്‌ കഴിഞ്ഞു. സിനിമയിലെ ഓരോ പാട്ടും അതിന്റെ സംഗീത മധുരിമയാല്‍ ഹൃദ്യമാണ്‌. പാടിയവര്‍ ആ മധുരിമ നുണഞ്ഞു കൊണ്ടു തന്നെയാണ്‍ പാടിയതും. എന്നാല്‍ ഞാന്‍ പറഞ്ഞു വരുന്നത്‌ "തൂ ഹീ തൊ ജന്നത്‌ മേരീ..." എന്ന ഇതിലെ ഗാനത്തെ കുറിച്ചാണ്‌. റൂപ്‌ കുമാര്‍ റാത്തോഡിന്റെ ശബ്ദവും അതിന്റെ സംഗീതവും എന്നെ വളരെ ആകര്‍ഷിച്ചപ്പൊഴും ജയ്‌ദീപ്‌ സാനി എന്ന എഴുത്തുകാരന്‍, നായകന്ന് കാമുകിയെ വര്‍ണ്ണിക്കാന്‍ വേണ്ടി എഴുതിയ വരികള്‍ വര്‍ണ്ണനകള്‍ കൊണ്ടും വണക്കം കൊണ്ടും തരം താണു പോയില്ലേ എന്ന് ഞാന്‍ സംശയിച്ചു പോവുന്നു.



എനിക്കു മനസിലായത്‌:-


നീയാണെന്റെ സ്വര്‍ഗ്ഗം നീ തന്നെയാണെന്റെ അഭിനിവേശം
നീയെന്റെ അഭിലാഷം എന്റെ മനഃശാന്തിയും നീ തന്നെ
എന്റെ കണ്‍കുളിര്‍മ്മയും എന്റെ ഹൃദയമിടിപ്പുമെല്ലാം നീ തന്നെയാണ്‌
പിന്നെയൊന്നുമെനിക്കറിയില്ല
ഇത്ര മാത്രമേ ഞാനറിയുന്നുള്ളൂ
നിന്നില്‍ ഞാന്‍ ദൈവത്തെ കാണുന്നു
പ്രിയേ, ഞാനെന്തു ചെയ്യേണ്ടൂ...
നിന്നെ വണങ്ങാനായി എന്റെ ശിരസ്‌ കുനിഞ്ഞു പോകുന്നു
പ്രിയേ,ഞാനെന്തു ചെയ്യേണ്ടൂ..

ഇതെന്തു വിരഹം.. ഇതെന്തൊരു നിസഹായത
നിന്നെ ഞാന്‍ കണ്ണുകള്‍ കൊണ്ട്‌ മാത്രം തൊട്ടറിഞ്ഞു..
ചിലപ്പോഴൊക്കെ നിന്റെ സുഗന്ധം.. ചിലപ്പോള്‍ നിന്റെ വാക്കുകള്‍
ഞാനാവശ്യപ്പെടാതെ തന്നെ ഇവിടം വന്നു ചേരുന്നു..
നീയെന്‍ ഹൃദയത്തിന്‍ തെളിച്ചം. നീ ജന്‍മാന്തരങ്ങളിലെ എന്റെ സമ്പത്ത്‌...
പിന്നെയൊന്നുമെനിക്കറിയില്ല
ഇത്ര മാത്രമേ ഞാനറിയുന്നുള്ളൂ
നിന്നില്‍ ഞാന്‍ ദൈവത്തെ കാണുന്നു
പ്രിയേ, ഞാനെന്തു ചെയ്യേണ്ടൂ...
നിന്നെ വണങ്ങാനായി എന്റെ ശിരസ്‌ കുനിഞ്ഞു പോകുന്നു
പ്രിയേ, ഞാനെന്തു ചെയ്യേണ്ടൂ..

മഴമണി സംഗീതം കേള്‍ക്കുമ്പോള്‍ അതെന്നെ ദാഹാര്‍ത്തനാക്കുന്നു
നിന്റെ നിഴല്‍ വന്നെന്നെ ചുംബിച്ചസ്വസ്ഥനാക്കുന്നു..
നീ ചിരിച്ചാല്‍ .. നീ നാണം കുണുങ്ങിയാല്‍..
അതെന്റെ ദൈവം നൃത്തമാടുന്നതു പോലെ..
നീയാണെന്റെ ഐശ്വര്യം.. നീ തന്നെയാണെന്റെ ആരാധന.
പിന്നെയൊന്നുമെനിക്കറിയില്ല
ഇത്ര മാത്രമേ ഞാനറിയുന്നുള്ളൂ
നിന്നില്‍ ഞാന്‍ ദൈവത്തെ കാണുന്നു
പ്രിയേ,ഞാനെന്തു ചെയ്യേണ്ടൂ...
നിന്നെ വണങ്ങാനായി എന്റെ ശിരസ്‌ കുനിഞ്ഞു പോകുന്നു
പ്രിയേ, ഞാനെന്തു ചെയ്യേണ്ടൂ..


(ഇത്‌ ഹിന്ദിയറിയാത്ത, ഹിന്ദി ഗാനങ്ങള്‍ കുറച്ചു കേള്‍ക്കുന്ന, എന്നാല്‍ കേള്‍ക്കുന്നവ മനസിലായിരുന്നെങ്കിലെന്ന് അത്യാഗ്രഹിക്കുന്നവന്റെ ചിന്തകള്‍ മാത്രം. തെറ്റുകള്‍ക്ക്‌ ക്ഷമ ചോദിക്കുന്നു.)

ഞാന്‍ സിനിമ കാണുകയോ കഥ വായിക്കുകയോ ചെയ്തിട്ടില്ല. പക്ഷേ,സിനിമയുടെ പേരു സൂചിപ്പിക്കുന്നത്‌ "ദൈവം ഇണക്കിച്ചേര്‍ത്തു" എന്നാണ്‌. എന്നാല്‍ ഈ സഹായം ചെയ്ത ദൈവത്തിനു വണങ്ങുന്നതിനു പകരം നായകന്ന് തന്റെ കാമുകിയെ വണങ്ങാന്‍ തോന്നിയത്‌ നന്ദികേടായിപ്പോയില്ലേ .. കാമുകിയെ വര്‍ണ്ണിക്കാന്‍ വേണ്ടി ദൈവത്തെ നൃത്തം ചെയ്യിക്കാനും കാമുകന്‍ മടിക്കുന്നില്ല. മാത്രമല്ല, കാമുകന്‍ ഇത്രയും തരം താഴണമായിരുന്നോ എന്നതും ന്യായമായ സംശയമാണെന്നു ഞാന്‍ കരുതിക്കോട്ടെ.. എന്തൊക്കെയായാലും, ഇവരോടൊന്നേ പറയാനുള്ളൂ.. നിങ്ങള്‍ ആധുനിക മാപ്പിളപ്പാട്ടിനു പഠിക്കരുത്‌.. പ്ളീസ്‌..

യഥാര്‍ത്ഥ ഹിന്ദി വരികള്‍ ഇവിടെ:-


തൂ ഹീ തൊ ജന്നത്‌ മേരീ തൂ ഹീ മേരാ ജുനൂന്‍
തൂ ഹീ തൊ മന്നത്‌ മേരീ തൂ ഹീറൂഹ്‌ കാ സുകൂന്‍
തൂ ഹീ അഖിയോന്‍ കി തണ്ഡക്‌ തൂ ഹീ ദില്‍ കീ ഹെ ദസ്തക്‌
ഔര്‍ കുഛ്‌ നാ ജാനൂം ബസ്‌ ഇത്നാ ഹീ ജാനൂം
തുഛ്മേ റബ്‌ ദിഖ്താ ഹേ യാരാ മേം ക്യാ കറൂം..
സജ്‌ദേ സര്‍ ചുക്താ ഹേ യാരാ മേം ക്യാ കറൂം..

കൈസേ ഹെ യേ ദൂരീ കൈസേ മജ്ബൂരീ
മേനെ നസരോന്‍ സേ തുഛേ ഛൂ ലിയാ
കഭീ തെരീ ഖുഷ്ബൂ.. കഭീ തെരീ ബാതേ..
ബിന്‍ മാംഗേ യേ ജഹാ പാലിയാ..
തൂ ഹീ ദില്‍ കീ ഹെ രൌനക്‌.. തൂ ഹീ ജന്‍മോം കീ ദൌലത്‌..
ഔര്‍ കുഛ്‌ നാ ജാനൂം ബസ്‌ ഇത്നാ ഹീ ജാനൂം
തുഛ്മേ റബ്‌ ദിഖ്താ ഹേ യാരാ മേം ക്യാ കറൂം..
സജ്‌ദേ സര്‍ ചുക്താ ഹേ യാരാ മേം ക്യാ കറൂം..

ഛം ഛം ആയേ.. മുഛെ തര്‍സായേ
തേരാ സായാ ഛേഡ്‌ കേ ചൂംതാ
തു ജോ മുസ്കായേ തൂ ജോ ശര്‍മായേ
ജൈസേ മേരാ ഹേ ഖുദാ ഝൂംതാ
തൂ ഹീ മേരീ ഹെ ബര്‍കത്‌ തൂ ഹീ മേരീ ഇബാദത്‌
ഔര്‍ കുഛ്‌ നാ ജാനൂം ബസ്‌ ഇത്നാ ഹീ ജാനൂം
തുഛ്മേ റബ്‌ ദിഖ്താ ഹേ യാരാ മേം ക്യാ കറൂം..
സജ്‌ദേ സര്‍ ചുക്താ ഹേ യാരാ മേം ക്യാ കറൂം..

Thursday, January 1, 2009

പുതിയ വര്‍ഷത്തിന്റെ പടവുകളിലേക്ക്‌ കാലെടുത്തു വെക്കുമ്പോള്‍, പിന്നില്‍ നിന്ന് കേള്‍ക്കുന്ന വര്‍ത്തമാനങ്ങള്‍ സന്തോഷ ദായകമല്ല, ചുറ്റിലും മുഴങ്ങുന്ന സ്വരങ്ങള്‍ അത്ര ഹര്‍ഷം പൊഴിക്കുന്നതല്ല. നമ്മുടെ മനസിലുള്ള കാഴ്ചകള്‍ക്കും വലിയ ഭംഗിയൊന്നുമില്ല.


ആഗോള തലത്തില്‍, സാമ്പത്തിക മാന്ദ്യം എന്ന വലിയ ചര്‍ച്ചയാണ്‌ നമ്മള്‍ അവസാനമായി കേട്ടു കൊണ്ടിരുന്നത്‌. സാമ്പത്തികം എന്നത്‌ മനുഷ്യന്റെ നിലനില്‍പ്പാണ്‌. അങ്ങനെ വരുമ്പോള്‍ മനുഷ്യന്റെ നിലനില്‍പ്പാണ്‌ മന്ദഗതിയിലായിരിക്കുന്നത്‌. എന്നാല്‍, നമ്മള്‍ തന്നെ ഊതി വീര്‍പ്പിച്ച സാമ്പത്തിക കുമിളകളും ഊഹക്കച്ചവടങ്ങളുമാണ്‌ തകര്‍ന്നു വീണതും തലവേദനയുണ്ടാക്കിയതും. സൈദ്ധാന്തികമായി എന്തു പേരിട്ട്‌ വിളിച്ചാലും ഇത്‌ മനുഷ്യന്റെ തന്നെ ആര്‍ത്തിയുടെയും ദുര്‍മ്മോഹത്തിന്റെയും ഫലമാണെന്ന് അംഗീകരിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല.


ജനാധിപത്യപരമായും സൈനികമായും ഉന്നത നിലവാരം പുലര്‍ത്തുന്ന ഇന്ത്യാ മഹാരാജ്യത്തിന്റെ ഹൃദയഭാഗത്ത്‌ തീവ്രവാദികള്‍ താണ്ഡവമാടുകയും, അതിന്റെ പേരില്‍ അയല്‍രാജ്യമായ പാക്കിസ്താനെ പഴിചാരാന്‍ ഇന്ത്യയും മറ്റു ലോകരാഷ്ട്രങ്ങളും ഉളരുകയും ചെയ്തു. യുദ്ധപ്രഖ്യാപനമുണ്ടാവുമോ എന്നു ശങ്കിച്ചു ദൃശ്യ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ കണ്ണും നട്ടിരുന്ന ജനങ്ങള്‍ക്കു മുന്‍പിലേക്ക്‌, പാക്കിസ്ഥാനാണ്‌ ഇന്ത്യയുടെ ശത്രു എന്നു വരച്ചു കാണിക്കുന്ന, വിനയന്‍ പടം "വാര്‍ & ലൌ" കാണിച്ചു കൊടുത്തു തൃപ്തിപ്പെടുത്താന്‍ മറന്നില്ല, നമ്മുടെ ദൃശ്യമാധ്യമങ്ങള്‍.


റയില്‍വേ സ്റ്റേഷനില്‍ സ്വതന്ത്രമായി വിഹരിക്കുകയും താജ്‌ ഹോട്ടലിനുള്ളില്‍, അതിന്റെ കൃത്യമായ ബ്ലൂ പ്രിന്റ് മനസിലാക്കിയിട്ടെന്ന പോലെ തമ്പടിക്കുകയും ചെയ്ത തീവ്രവാദികളുടെ ഉറവിടമോ, ഉദ്ദേശ്യമോ കൃത്യമായി പുറത്തു വന്നിട്ടില്ല. ഇത്തരത്തില്‍ വിശാലമായ സമയവും സൌകര്യവും എങ്ങനെ ലഭിച്ചുവെന്നും അന്വേഷിക്കപ്പെട്ടിട്ടില്ല. അതിനിടയില്‍, മലേഗാവ്‌ സ്ഫോടനത്തെക്കുറിചന്വേഷിച്ചു കൊണ്ടിരുന്ന ഹേമന്ത്‌ കര്‍ക്കാരെ എന്ന ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. അങ്ങനെയൊരു വ്യക്തിത്വത്തിന്റെ സ്വാധീനം എത്ര മാത്രമാണെന്ന്‌ അദ്ദേഹത്തിന്റെ ഭാര്യ, ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ആശ്വാസ നിധി നിഷേധിക്കുകയും, കര്‍ക്കാരെയുടെ സംസ്ക്കാര ചടങ്ങില്‍ വിതുമ്പാതെ ധീരമായി നിലകൊള്ളുകയും ചെയ്തു കൊണ്ട്‌ തെളിയിച്ചു.



കര്‍ക്കാരെയുടെ മരണം തീവ്രവാദികളില്‍ നിന്നുണ്ടായ അപ്രതീക്ഷിത ആക്രമണം മൂലമാണോ എന്ന്‌ ഒരിക്കല്‍ സംശയം പ്രകടിപ്പിച്ച കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി എ. ആര്‍. ആന്തുലെ കുറച്ച്‌ ദിവസത്തെ മാധ്യമ കോലാഹലത്തിനും, പാര്‍ലമെന്റിലെ "വിശദീകരണ"ത്തിനും ശേഷം തൃപ്തനാവുന്ന കാഴ്ച്ച, മനുഷ്യന്ന്‌ ആത്മാര്‍ത്ഥമായി സംസാരിക്കാനുള്ള ധൈര്യവും സാഹചര്യവും നഷ്ടപ്പെടുന്ന സമകാലിക ലോകത്തെ നമുക്കു മുമ്പില്‍ തുറന്നു കാണിക്കുന്നു.


മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫയല്‍ പൂഴ്ത്തപ്പെടുന്നുവെന്നും അദ്ദേഹത്തിന്‌ ആവശ്യമായ സഹകരണം ലഭിക്കുന്നില്ലെന്നും പറഞ്ഞതിന്റെ പേരില്‍, മുഖ്യമന്ത്രി ഒരു കാലത്ത്‌ ആദര്‍ശപ്രതീകമായ തന്റെ ദൌത്യം ഏല്‍പ്പിച്ച വിശ്വസ്ഥ ഉദ്യോഗസ്ഥന്‍ സുരേഷ്‌ കുമാറിനെ സസ്പെന്റ് ചെയ്തതും ആ വിവരം മാധ്യമങ്ങളെ അറിയിക്കുന്ന മുഖ്യമന്ത്രി വി. എസ്‌ അച്യുതാനന്തന്റെ മുഖവും ഇതിനോടൊപ്പം ചേര്‍ത്തു വായിക്കുക. ഉദ്ദേശിച്ച കാര്യങ്ങള്‍ പ്രവര്‍ത്തിക്കാനോ പ്രവര്‍ത്തിക്കുന്ന കാര്യങ്ങളില്‍ സ്വതന്ത്രമായി എന്തെങ്കിലും ഉദ്ദേശിക്കാനോ സാധിക്കാത്ത ആദര്‍ശരാഷ്ട്രീയ പ്രതീകം.


അതിനിടെ, മുഖ്യമന്ത്രി, ഒരു ധീരജവാന്റെ പിതാവിനെ "പട്ടി" എന്നു വിളിച്ചു എന്ന്‌ മാധ്യമങ്ങള്‍ വളരെ "കൃത്യമായി" സമര്‍ത്ഥിക്കുന്നതും അങ്ങനെ മാധ്യമലോകം മുഴുവന്‍ ഒരുതരം ക്രൂരമായ നിര്‍വൃതിയടയുന്നതും നമ്മള്‍ കണ്ടു. മറിച്ചൊരു ചിന്ത നമ്മുടെ മാധ്യമലോകത്തു നിന്നുണ്ടായില്ല എന്നത്‌ വളരെ ശ്രദ്ധയോടെ കാണേണ്ട ഒരു വശമാണ്‌.

ഇറാഖില്‍ തന്റെ അവസാനത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനു പോയ ജോര്‍ജ്ജ്‌ ബുഷിനെ ചെരുപ്പെറിഞ്ഞ സംഭവം, മുഴുവന്‍ സാമ്രാജ്യത്വ വിരുദ്ധരും മൌനമായി ആസ്വദിച്ചു എന്നു തന്നെ പറയാം. ഓരോരുത്തരും തങ്ങളുടെ പ്രതിനിധിയായി ആ മാധ്യമപ്രവര്‍ത്തകനെ മനസില്‍ പ്രതിഷ്ഠിച്ചു കാണണം...

അവസാനം, ഇസ്രയേലിന്റെ ആക്രമണത്തില്‍, ഒരു പക്ഷേ, ഇരു രാജ്യങ്ങളുടെ അതിര്‍ത്തികളെക്കുറിച്ചോ ചരിത്രത്തെറിച്ചോ പോലും അറിയാത്ത, ചിന്തിക്കാന്‍ പ്രാപ്തിയില്ലാത്ത കുഞ്ഞുമക്കളും, നിരപരാധികളും ശരീരം മുഴുവനും ചോരയൊലിപ്പിച്ച്‌ കരഞ്ഞു വിളിക്കുന്ന ചിത്രം ഗാസയില്‍ നിന്നും നമ്മള്‍ കാണുന്നു.

അങ്ങനെ മനസില്‍ നിറയുന്ന ചിത്രങ്ങള്‍ എല്ലാം ഒരു കൊളാഷ്‌ ആയി രൂപപ്പെടുമ്പോള്‍, ഇനിയുള്ള കാലം, മാതൃഭൂമി തങ്ങളുടെ വെബ്‌സൈറ്റില്‍ ചെയ്തതു പോലെ നല്ല വാര്‍ത്തകള്‍ക്കായി ഒരിടം, മനസിന്റെ ഒരു കോണ്‍ മാറ്റി വെയ്ക്കണം എന്നു തോന്നുന്നു; അവിടെ സൂക്ഷിക്കാന്‍ ഒരല്‍പ്പമേ കാണൂ എന്നും...
വേണ്ട, നമുക്കിനിയും പ്രതീക്ഷിക്കാം...
മനുഷ്യന്‍ മനുഷ്യനെ ബഹുമാനിക്കുന്ന ഒരു ലോകം...
മനുഷ്യന്‍ ധീരമായി സത്യം പറയുന്ന ഒരു ലോകം...
കുഞ്ഞുമക്കള്‍ ഓമനിക്കപ്പെടുന്ന ലോകം...
എല്ലാവരും സ്വാതന്ത്ര്യം അനുഭവിക്കുന്ന ലോകം...

കഴിഞ്ഞു പോയ നഷ്ടവസന്തത്തെക്കുറിച്ചോര്‍ത്ത്‌ വിലപിക്കാനല്ല, മറിച്ച്‌ നമ്മുടെ വസന്തങ്ങള്‍ക്കു മുകളില്‍ തീക്കാറ്റ്‌ പടര്‍ത്തുന്നതും, മനസില്‍ താപം നിറയ്ക്കുന്നതും കരുതിയിരിക്കാനും, വരുംകാല ജീവിതത്തിന്റെ പുലരികള്‍ സമൃദ്ധമാക്കുവാനുള്ള പ്രവര്‍ത്തങ്ങള്‍ക്ക്‌ കോപ്പുകൂട്ടാനും ശ്രദ്ധിക്കാം നമുക്ക്‌...

ഹൃദയം നിറഞ്ഞ പുതുവര്‍ഷാശംസകള്‍...

Where I feel poetic

Followers

Popular Posts