Wednesday, December 18, 2019

ഐഡന്റിറ്റിയും മുദ്രാവാക്യവും ചർച്ചയാവുന്ന നേരത്ത് ഇസ്‌ലാമിന്റെ സുപ്രധാന ചരിത്രത്തിലേക്ക് ഒന്നുനോക്കാം. നിലനിൽപ്പും അതിജീവനവും വിഷയമാവുമ്പോൾ അത്തരമൊരു ഘട്ടത്തിൽ പ്രവാചകൻ സ്വീകരിച്ച നിലപാടിന്റെ ചരിത്രം.
ഹിജ്റ ആറാം വർഷം മദീനയിൽ നിന്നും മക്കയിലേക്ക് ഉംറ നിർവഹിക്കാൻ പുറപ്പെട്ടതായിരുന്നു മുഹമ്മദ് നബി (സ)യും സ്വഹാബിമാരും.
മക്കയെന്നത് മുഹമ്മദ് നബിയുടെ ജന്മസ്ഥലമാണ്. മുസ്ലിംകളല്ലാത്ത ഖുറൈശികൾ പോലും പവിത്രമായി കരുതുന്നിടം കൂടിയാണ് മക്ക. മദീനയിൽ നിന്നും പ്രവാചകനും കൂട്ടരും വരുന്നുണ്ടെന്നറിഞ്ഞ ഖുറൈശികൾ ഒരു ചെറുത്തുനിൽപ്പിനുള്ള സന്നാഹങ്ങൾ തന്നെ ഒരുക്കി. മുഹമ്മദും കൂട്ടരും ഒരു യുദ്ധത്തിനുള്ള പുറപ്പാട് തന്നെയായിരിക്കും എന്നാണ് അവർ കരുതിയത്.





ഖുറൈശികൾ ഇങ്ങനെയൊരു ലക്ഷ്യവുമായി പുറപ്പെടുന്നുവെന്നറിഞ്ഞ പ്രവാചകനും കൂട്ടരും വഴിമാറി സഞ്ചരിച്ച് ഹുദൈബിയ്യയിൽ എത്തി.
ഒരു യുദ്ധത്തിനല്ല പ്രവാചകന്റെ ഒരുക്കമെന്നു മനസ്സിലാക്കിയ ശത്രുവിഭാഗം ചർച്ചയ്ക്കായി ദൂതനെ അയച്ചു. ഉംറ ചെയ്തു മടങ്ങുക മാത്രമാണ് ഉദ്ദേശ്യം എന്ന വിവരം ദൂതൻ അറിയിച്ചുവെങ്കിലും അവർ പിന്നെയും പിന്നെയും ആളുകളെ അയച്ച് ലക്ഷ്യം ഉറപ്പിക്കുക തന്നെ ചെയ്തു.
ഒടുക്കം മുസ്ലിം വിഭാഗത്തിൽ നിന്നുതന്നെ പ്രമുഖനായ ഉസ്മാൻ (റ) യെ മക്കയിലേക്ക് ദൂതനായി പ്രവാചകൻ പറഞ്ഞുവിട്ടു. ഉസ്മാൻ (റ) യെ സ്വീകരിച്ച ഖുറൈശികൾ 'നീ വേണമെങ്കിൽ ത്വവാഫ് ചെയ്ത് മടങ്ങിക്കോ' എന്നുപറഞ്ഞു. പ്രവാചകൻ കൂടെയില്ലാതെ ത്വവാഫ് ചെയ്യാൻ ഉസ്മാൻ (റ) തയ്യാറായില്ല.
ഉസ്മാൻ മടങ്ങിയതിനു ശേഷം ഖുറൈശീ പ്രതിനിധിയായി സുഹൈൽ ബിൻ അംറ് വന്നു. അയാൾ ദീർഘനേരം പ്രവാചകനുമായി സംസാരിച്ചു. ഇരുവിഭാഗവും ഒരു കരാറിലെത്തുന്നതിന്റെ സാധ്യതകൾ തുറന്നു.
ഈ സമയത്ത്, എന്നല്ല, ഏത് സമയത്തും ആവേശവും ആർജ്ജവവും കൈവിടാതെ പ്രതികരിച്ചിട്ടുള്ള ഉമർ (റ), അബൂബക്കർ (റ) വിനോട് ചോദിച്ചു,
"അബൂബക്കർ,
അദ്ദേഹം അല്ലാഹുവിന്റെ പ്രവാചകനല്ലേ ?
നമ്മൾ മുസ്ലിംകൾ അല്ലേ ?
അവർ മുശ്രിക്കുകൾ അല്ലേ ?"
അബൂബക്കർ: "ആണല്ലോ"
"പിന്നെന്താ നമ്മുടെ ദീനിനെ ഇങ്ങനെ നിന്ദിച്ചുകൊണ്ട് അവർക്ക് വഴങ്ങിക്കൊടുക്കുന്നത് !?"
അബൂബക്കർ (റ) ഉമറിനെ (റ) സമാശ്വസിപ്പിച്ചു.
ഉമർ പ്രവാചകനോട് തന്നെയും ഈ ചോദ്യം ആവർത്തിച്ചു.
പ്രവാചകൻ പ്രതികരിച്ചു:
"ഞാൻ അല്ലാഹുവിന്റെ അടിമയും അവന്റെ ദൂതനുമാണ്. അവന്റെ കൽപ്പനകൾ ഞാൻ ധിക്കരിക്കുകയോ അവൻ എന്നെ കൈവെടിയുകയോ ഇല്ല".
സന്ധി വ്യവസ്ഥകൾ എഴുതാൻ പ്രവാചകൻ, അലി (റ) യെ വിളിച്ചു.
"എഴുതൂ,
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ.."
സുഹൈൽ ഇടപെട്ടു,
"എനിക്കിതൊന്നും അറിയില്ല,
'ദൈവനാമത്തിൽ' അത്ര മതി."
പ്രവാചകൻ പറഞ്ഞു:
"ശരി, എങ്കിൽ എഴുതൂ,
ദൈവനാമത്തിൽ, അവന്റെ ദൂതൻ മുഹമ്മദ്, സുഹൈൽ ബിൻ അംറുമായി സന്ധി ചെയ്യുന്നതെന്തെന്നാൽ..."
സുഹൈൽ വീണ്ടും ഇടപെട്ടു.
"താങ്കൾ ദൈവ ദൂതനാണെന്ന് അംഗീകരിക്കുകയാണെങ്കിൽ നമ്മൾ തമ്മിൽ പിന്നെ മറ്റു പ്രശ്നങ്ങളൊന്നും ഇല്ലല്ലോ. ഞാൻ പറയുന്നപോലെ എഴുതൂ,
അബ്ദുല്ലയുടെ മകൻ മുഹമ്മദും സുഹൈൽ ബിൻ അംറും സന്ധി ചെയ്യുന്നത് എന്തെന്നാൽ.."
പ്രവാചകൻ (സ) അതും അംഗീകരിച്ചു കൊണ്ട് സന്ധിവ്യവസ്ഥകൾ ഇങ്ങനെ എഴുതി.
 ഈ വർഷം പ്രവാചകൻ മുഹമ്മദും അനുയായികളും ഉംറ നിർവഹിക്കാതെ മദീനയിലേക്ക് മടങ്ങിപ്പോവുക. അടുത്ത വർഷം വന്നു ഉംറ നിർവഹിക്കാം. അടുത്തവർഷം മുസ്ലിംകൾക്ക് മക്കയിൽ മൂന്നു ദിവസം താമസിക്കാം. കൂടെ ഉറയിലിട്ട വാളല്ലാതെ മറ്റൊന്നും ഉണ്ടാവാൻ പാടില്ല. ഖുറൈശികൾ അവർക്കൊരു തടസ്സവും സൃഷ്ടിക്കാവതല്ല.
പത്ത് വർഷത്തോളം ഇരു വിഭാഗവും തമ്മിൽ യുദ്ധമോ യാതൊരുവിധ ഏറ്റുമുട്ടലുകളോ പാടില്ല. ജനങ്ങളെ പേടിയില്ലാതെ ജീവിക്കാൻ അനുവദിക്കുക.
 മുഹമ്മദുമായി സഖ്യത്തിലാവാൻ ഉദ്ദേശിക്കുന്ന ഗോത്രങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. ഖുറൈശികളുമായി സഖ്യമാഗ്രഹിക്കുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഇത്തരം സഖ്യകക്ഷികളെ അവയുടെ ഭാഗമായി പരിഗണിക്കപ്പെടുന്നതായിരിക്കും. സഖ്യകക്ഷികളെ ആക്രമിക്കൽ നേരിട്ട് ആക്രമിക്കുന്നതിനു തുല്യമാണ്.
 മുഹമ്മദിന്റെ ഭാഗത്തുനിന്നും ആരെങ്കിലും ഖുറൈശികളുടെ പക്ഷത്തേക്കു പോയാൻ അവനെ അവിടെ കഴിയാൻ അനുവദിക്കണം. നേരെമറിച്ച്, ഖുറൈശികളുടെ പക്ഷത്തുനിന്നും ആരെങ്കിലും മുഹമ്മദിന്റെ പക്ഷത്തേക്കു പോയാൽ അവനെ തിരികെ നൽകേണ്ടതാണ്.
സന്ധിവ്യവസ്ഥകൾ കേട്ട മുസ്ലിംകൾ പലരും അന്ധാളിച്ചു. എന്നാൽ പിന്നീട് ചരിത്രം സാക്ഷ്യം നൽകുന്നത് മറ്റൊന്നാണ്. ഖുറൈശികളുടെ ഭാഗത്തുനിന്നും യുദ്ധത്തിനു തയ്യാറായ സൈന്യത്തിന്റെ നായകൻ ഖാലിദ് ബിൻ വലീദ് (റ) തന്നെയും പിന്നീട് ഇസ്‌ലാമിന് വേണ്ടി പൊരുതിയതാണ് ചരിത്രം.

Where I feel poetic

Followers

Popular Posts