Thursday, July 30, 2009

കാവ്യാമാധവനോട് എനിക്കു തോന്നുന്ന ഇഷ്ടം എന്തിന്റെ പേരിലാണ്‌...?
വിശദീകരിക്കാനറിയില്ലെങ്കിലും, പത്രമാധ്യമങ്ങളില്‍ കാവ്യയുടെയോ മറ്റ് സിനിമാതാരങ്ങളുടെയോ ചിത്രവും ഒപ്പം ഒരു വാര്‍ത്തയും നല്‍കിയാല്‍ വായിക്കാതിരിക്കുന്നവരുണ്ടാവില്ല എന്നതാണു സത്യം. സിനിമാതാരത്തിന്റെ സൗന്ദര്യം ഈ ആകര്‍ഷണത്തിന്റെയോ വായനയുടെയോ പ്രേരകമാകുന്നില്ല എന്നതിന്‌, അടൂര്‍ ഭവാനിയുടെയോ, സുകുമാരിയുടെയോ പോലും വാര്‍ത്തകള്‍ നമുക്ക് അവഗണിക്കാനാവുന്നില്ല എന്നതു തന്നെയാണ്‌ തെളിവ്. ലോകം കണ്ടു തുടങ്ങുന്നതു മുതല്‍ തന്നെ സിനിമയും നമ്മുടെ ജീവിതത്തിന്റെ ചുറ്റുവട്ടങ്ങളില്‍ ഉള്ളതു കൊണ്ടോ, ജീവിതത്തിന്റെ ഒട്ടുമിക്ക ഭാവങ്ങളും പ്രതിഫലിപ്പിക്കുന്ന മുഖങ്ങള്‍ എന്നതു കൊണ്ടോ എന്തോ, സിനിമാ താരങ്ങള്‍ നമുക്ക് പ്രിയപ്പെട്ടവരാണ്‌.

സിനിമാതാരങ്ങളുടെ സ്വകാര്യജീവിതത്തിലേക്ക് കണ്ണും കാതും കൂര്‍പ്പിക്കാന്‍ കാരണമാകുന്നതും ഇതേ ഇഷ്ടം തന്നെയാണ്‌. അവരുടെ ഇഷ്ടവാഹനം, വസ്ത്രം, ഭക്ഷണം, വായന തുടങ്ങി ജീവിതത്തിന്റെ നിഖില മേഖലയെക്കുറിച്ചും അറിയാനൊരു ജിജ്ഞാസ നമുക്കെപ്പോഴുമുണ്ട്.

ഈയിടെയായി കാവ്യാമാധവന്റെ വിവാഹമോചനം പത്രമാധ്യമങ്ങളില്‍ സ്ഥിരം വാര്‍ത്തയാകുന്നുണ്ട്. ഒരു പുതിയ ചിത്രത്തില്‍ നായികയാവുന്നതു പോലെയോ, ഒരു പുതിയ പ്രൊജക്ടിന്റെ ഭാഗമാകുന്നതു പോലെയോ വായിക്കാവുന്നതല്ലല്ലോ വിവാഹമോചന വാര്‍ത്ത.. അതു കൊണ്ടു തന്നെ കാവ്യയെ ഇഷ്ടപ്പെടുന്നവര്‍ ഇതു വായിച്ച് സങ്കടപ്പെടുന്നുണ്ടാവണം.

വിവാഹമോചനം നടന്നോ, നടക്കുമോ, നടക്കണോ എന്നൊക്കെ തീരുമാനിക്കുന്നത് പത്രങ്ങളാണല്ലോ.. ആദ്യത്തെ റിപ്പോര്‍ട്ട് വന്നതു മുതല്‍ ഏറ്റവും പുതിയ അഭ്യൂഹങ്ങളുടെ അപ്‌ഡേറ്റുകള്‍ക്കു വേണ്ടി പത്രങ്ങളും പോര്‍ട്ടലുകളും പതിവു പോലെ മല്‍സരിക്കുന്നുണ്ടായിരുന്നു. തീര്‍ത്തും ഉറപ്പില്ലാത്ത അഭ്യൂഹങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവതരിപ്പിക്കുവാന്‍ ഇന്ന് പത്രമാധ്യമങ്ങളെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ.. ഇത്തരം റിപ്പോര്‍ട്ടുകളുടെ ഭാഷയാണ്‌ ഏറ്റവും അരോചകം. "...എന്ന് പറയപ്പെടുന്നു, ....ഉണ്ടായിരുന്നത്രെ, ....എന്നും ശ്രുതിയുണ്ട്, ...എന്നാണ്‌ പരക്കെ സംസാരം" തുടങ്ങിയ രൂപത്തിലാണ്‌ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കപ്പെടുക. കുളക്കടവിലെ പെണ്ണുങ്ങളുടെ വൃത്തികെട്ട പരദൂഷണങ്ങളേക്കാള്‍ വികൃതം...!

ഈയൊരു പരദൂഷണ ശൈലി സ്ത്രീജനങ്ങളില്‍ ആരോപിക്കപ്പെട്ടിരുന്ന കാലമൊക്കെ പോയി. പത്രമാധ്യമങ്ങള്‍ ഇത് കൈകാര്യം ചെയ്ത് വ്യവസ്ഥാപിതമായ പത്രഭാഷ തന്നെയാക്കി ഇതിനെ രൂപപ്പെടുത്തിയിട്ടുണ്ട്.

എന്തു തന്നെയായാലും, ഈ വിളമ്പി നല്‍കപ്പെടുന്ന വാര്‍ത്തകളൊക്കെ വായിക്കുമ്പൊഴും, കാവ്യയും അതു പോലെയുള്ള താരങ്ങളുമെല്ലാം മനുഷ്യര്‍ തന്നെയാണെന്ന ബോധമുണ്ടായിരിക്കുക എന്നു മാത്രമേ ഓര്‍മ്മപ്പെടുത്തുവാനുള്ളൂ. അവരും ഇതു വായിക്കുന്നുണ്ടാവണം.. അവര്‍ക്കും വികാരവും, വിഷമവും വ്യഥകളുമുണ്ടാവണം. അവരുടെ സ്വകാര്യതകളിലെ മറ്റു വിശേഷങ്ങള്‍ പോലെ കൊട്ടിഘോഷിക്കപ്പെടേണ്ടതല്ല അവരുടെ സങ്കടങ്ങള്‍.. ധര്‍മ്മം പത്രങ്ങള്‍ക്കുമാവാം.
ഇതൊക്കെ സ്വയം മനസ്സിലാക്കാനുള്ള ബോധമൊക്കെ ഉണ്ടായിരുന്നിട്ടും ഹൃദയത്തില്‍ തുളച്ചു കയറുന്ന ശൈലി സ്വീകരിക്കുന്ന മാധ്യമങ്ങളെ മനസ്സിലാക്കുകയുംപ്രോത്സാഹിപ്പിക്കാതിരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മാത്രമേ ഇവിടെ സൂചിപ്പിക്കുവാനുള്ളൂ.
നാം കേള്‍ക്കേണ്ടത് പരദൂഷണങ്ങളും അപശ്രുതികളുമല്ല. നേരിന്റെയും നന്മയുടെയും ശ്രുതിയിണക്കങ്ങള്‍ക്കു കാതോര്‍ക്കുക. നാം പ്രചരിപ്പിക്കേണ്ടത് ന്യൂനതകളും മൂല്യച്യുതികളുമല്ല. അന്യൂനവും അനശ്വരവുമായ ജീവിതത്തിന്റെ വസന്തത്തിലേക്ക് ക്ഷണിക്കുക.

----------------------------------------------------------------
"ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക്‌ നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട്‌ ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി"- ഖുര്‍‌ആന്‍- 49/6

"ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത്‌ കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്‌. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്‌. തന്‍റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത്‌ ( ശവം തിന്നുന്നത്‌ ) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്‌. നിങ്ങള്‍ ദൈവത്തെ സൂക്ഷിക്കുക- ഖുര്‍‌ആന്‍-49/12
"നല്ലതു പറയുക; അല്ലെങ്കില്‍ മൗനം പാലിക്കുക" - മുഹമ്മദ് നബി

Saturday, July 4, 2009

ഒഴിവു ദിവസമായ വെള്ളിയാഴ്ച്ചകളില്‍ ചിലപ്പോഴൊക്കെ ജ്യേഷ്ഠന്‍ വരാറുണ്ട്. സാധാരണ നമ്മെ കാണാന്‍ ഒരാള്‍ വന്നാല്‍ നാം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമെങ്കില്‍, ഇവിടെ വീട്ടില്‍ നിന്ന് ഇറക്കി എവിടെയെങ്കിലും ഒഴിഞ്ഞ ഇടങ്ങളില്‍ തണലും തേടി നടക്കാറാണു പതിവ്. അത് നന്നായറിയുന്നതിനാല്‍ തന്നെ അവന്‍ "നമ്മള്‍ എവിടെയെങ്കിലും പോയി ഇരിക്കാം" എന്ന് എന്നോട് ആവശ്യപ്പെടുകയും ചെയ്യും. അങ്ങനെ ഞങ്ങള്‍ എപ്പോഴും ഇരിക്കാനുപയോഗിക്കുന്ന തണലുള്ള ഒരിടമുണ്ട്. ദുബായ് ഗവണ്‍‌മെന്റ് വകയായി അവിടെ കുറച്ച് സിമന്റ് ഇരിപ്പിടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഇരിപ്പുറപ്പിച്ച്, ചുറ്റുമുള്ള കാഴ്ച്ചകളിലേക്ക് കണ്ണോടിച്ച് ഞങ്ങള്‍ സംസാരിച്ചിരിക്കും. വെള്ളിയാഴ്ച്ച ഉച്ചയ്ക്കു ശേഷം ഭൂരിഭാഗവും, ഒരാഴ്ച്ചയുടെ മുഴുവന്‍ അധ്വാനവും അസ്വസ്ഥതകളും ഉറങ്ങിയിറക്കാനും മറക്കാനും ആഗ്രഹിക്കുന്നതു കൊണ്ടാണോ എന്നറിയില്ല, ഞങ്ങള്‍ പോയിരിക്കുമ്പോഴൊന്നും അവിടെ ആള്‍ക്കാരുണ്ടാവില്ല, അപൂര്‍‌വ്വമായി ലാപ്‌ടോപുമേന്തി ഇന്റര്‍‌നെറ്റ് കണക്ഷന്‍ പരതി വരുന്ന ചിലരൊഴികെ. ആ ഇരിപ്പിനിടയില്‍ കുടും‌ബവര്‍ത്തമാനങ്ങള്‍, ഭാവിയിലേക്കുള്ള ആസൂത്രണങ്ങള്‍, സമകാലികസം‌ഭവങ്ങള്‍, പഴയകാല സ്മരണകള്‍, കമ്പനിയിലെ അനുഭവങ്ങള്‍, പാട്ടിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ അങ്ങനെ ഒരുമാതിരി സംഭവങ്ങളെല്ലാം ഞങ്ങളുടെ വിഷയമാകാറുണ്ട്.

ഞങ്ങള്‍ അവിടെയിരുന്ന തുടര്‍ച്ചയായ രണ്ട് വെള്ളിയാഴ്ച്ചകളില്‍ കണ്ണിലും മനസിലും പതിഞ്ഞ ഒരു കാഴ്ച്ചയുണ്ട്. ഉച്ച വെയിലടങ്ങി, ഇളം‌കാറ്റു വീശുന്ന സായാഹ്നത്തില്‍, സഹായി തള്ളിക്കൊടുക്കുന്ന വീല്‍‌ചെയറിലിരുന്ന് ഒരു വൃദ്ധനായ മനുഷ്യന്‍ വരുന്നു. കയ്യില്‍ ഒരു പ്ലാസ്റ്റിക് പൊതി. അത് കൊണ്ടു വന്ന് ഇരിപ്പിടങ്ങലുടെ മധ്യത്തില്‍ അല്‍‌പ്പം വിശാലമായ സ്ഥലത്ത് തറയില്‍ ചൊരിയുന്നു. പക്ഷികള്‍ ഭക്ഷിക്കുന്ന തിനയായിരുന്നു പൊതിയില്‍. ഒഴിഞ്ഞ പ്ലാസ്റ്റിക് കവറുമായി വേസ്റ്റ് ബോക്സിനടുത്തേക്ക്. അത് വേസ്റ്റ് ബോക്സില്‍ കളഞ്ഞ് തിരിച്ചു പോകുന്നു.

(ഇവിടെ എന്റെ മനസില്‍ പതിഞ്ഞ മറ്റൊരു കാഴ്ച്ച, ഇതു പോലൊരു തിനപ്പൊതി ഒരു കൊച്ചു കുട്ടിയുടെ കയ്യില്‍ പിടിപ്പിച്ച് വരുന്ന ഒരു പിതാവ്, അത് തറയില്‍ ചൊരിയാനും ശേഷം ഒഴിഞ്ഞ പ്ലാസ്റ്റിക് കവര്‍ കുട്ടിയെക്കൊണ്ടു തന്നെ വേസ്റ്റ് ബോക്സില്‍ കളയാനും പഠിപ്പിക്കുന്നതാണ്‌. കുട്ടി ഒരു പാഠം പഠിച്ചിരിക്കണം. ജീവിതത്തിലെ സുപ്രധാന പാഠം.. അല്ലേ)

ഈ വൃദ്ധനായ മനുഷ്യന്ന് തന്റെ സായാഹ്നസഞ്ചാരം, ജീവിതത്തിന്റെ അസ്തമയസൂര്യന്റെ ആധികള്‍ക്കപ്പുറം കുങ്കുമവര്‍ണ്ണമുള്ള പ്രഭാസൗന്ദര്യം ദര്‍ശിക്കാന്‍ തുണയാവുന്നുണ്ടാവണം. കിടക്കയുടെ കുരുക്കുകളില്‍ നിന്ന് ജീവിതക്കാഴ്ച്ചകളുടെ നിറഭേദങ്ങളിലേക്ക് കണ്ണു പതിപ്പിക്കാനാവുന്നുണ്ടാവണം. തന്റെ പ്രവൃത്തി, മനസിന്റെ വിശാലതയില്‍ ഹിമബിന്ദു പൊടിക്കുന്നുണ്ടാവണം..

അങ്ങനെ അദ്ദേഹമോ മറ്റാരെങ്കിലുമോ ചൊരിഞ്ഞു പോയ തിനയും അരിയുമൊക്കെയാവണം ഞങ്ങള്‍ അവസാനം അവിടെപ്പോയിരിക്കുമ്പൊഴും തറയില്‍ വിതറിയിട്ടു കണ്ടത്. എന്നാല്‍, ചിലര്‍ യാതൊരു മനോ‌വിഷമവുമില്ലാതെ ആ ധാന്യങ്ങള്‍ക്കു മുകളില്‍ ചവിട്ടി നടന്നു പോകുന്നതു കണ്ടു. ഞാന്‍ ജ്യേഷ്ടന്ന് ആ കാഴ്ച്ച കാട്ടിക്കൊടുത്തു. പിന്നെ ഞങ്ങള്‍ രണ്ടു പേരും ശ്രദ്ധിക്കാന്‍ തുടങ്ങിയതിന്നു ശേഷം അതു വഴി കടന്നു പോയ അധികപേരും അതിന്‍‌മുകളില്‍ ചവിട്ടിപ്പോവുകയാണു ചെയ്യുന്നതെന്ന് ശ്രദ്ധിച്ചു. ചിലരൊക്കെ വഴുതിപ്പോകുന്നതും കണ്ടു. ഉരുണ്ട ധാന്യമണികള്‍ക്കു മുകളില്‍ ചവിട്ടി നടന്നാല്‍ വഴുതുമെന്ന സ്വയം‌സുരക്ഷയെക്കുറിച്ചോ, അതൊരു ധാന്യമാണ്‌, ചവിട്ടി നടക്കുന്നത് ഉത്തമമല്ല എന്ന സാമാന്യബോധത്തെക്കുറിച്ചോ ഭൂരിഭാഗവും എന്തേ ചിന്തിക്കുന്നില്ല എന്ന് സങ്കടപ്പെട്ടു പോയി ഞാന്‍.
ഇത്തരം ചില സാമാന്യബോധങ്ങളുടെ കുറവു പലയിടത്തും ദര്‍ശിക്കപ്പെടുന്നുണ്ട്. ചിലപ്പോഴൊക്കെ പറയാനും തോന്നിയിട്ടുണ്ട്. ചിലപ്പോഴൊക്കെ പറഞ്ഞിട്ടുമുണ്ട്. അവയില്‍ ചിലത്.

ടാപ്പ് തുറന്ന് അല്‍‌പ്പം വെള്ളമെടുക്കും. ഒരു പക്ഷേ പല്ലുതേയ്ക്കാന്‍ തുടങ്ങുന്ന ഒരു ബ്രഷു നനയ്ക്കലാവാം. പല്ലു തേയ്പ്പ് തീരുന്നത് വരെ വെള്ളം വാര്‍ന്നു കൊണ്ടിരിക്കും, ഒരാവശ്യവുമില്ലാതെ- വെള്ളത്തിന്റെ വിലയെക്കുറിച്ചുള്ള ബോധം...

ഭക്ഷണം കഴിക്കുന്നതിന്റെ അടുത്തു തന്നെ വാഷ്‌ബേസിന്‍ സ്ഥാപിച്ചിട്ടുള്ള ഇടത്തരം റെസ്റ്റൊറന്റുകളില്‍ ഭക്ഷണശേഷം വൃത്തിയാക്കാന്‍ പോകുന്നവര്‍ കാര്‍ക്കിച്ചു തുപ്പുകയും മൂക്കുചീറ്റുകയും ചെയ്യുന്നത്- മറ്റുള്ളവര്‍ക്ക് അരോചകമാണെന്ന ബോധം. ചിലരെങ്കിലും ഭക്ഷണം ഒഴിവാക്കി എണീറ്റു പോകുമെന്ന ചിന്ത...

അതിഭയങ്കരമായ ഏമ്പക്കം. ചിലര്‍ വളരെയടുത്തായി നില്‍‌ക്കുമ്പൊഴും പരിസരബോധമില്ലാതെ ഏമ്പക്കം വിടും, അത്യുച്ചത്തില്‍ തന്നെ- മറ്റുള്ളവര്‍ക്ക് അരോചകമാണെന്നും, ഏമ്പക്കം തൊട്ടടുത്തു നില്‍ക്കുന്നവന്ന് വാസനയുണ്ടാക്കുമെന്നുമുള്ള ബോധം...

പരിസരം മറന്നുള്ള ഫോണ്‍ സം‌ഭാഷണം. ഇവിടെ ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമസ്ഥനെ പരാമര്‍ശിക്കാതിരിക്കാനാവില്ല. പലമേഖലയിലുള്ള പലതരം ആള്‍ക്കാര്‍ ഒരുപോലെ വന്ന് ഇടപെടുന്ന സ്ഥാപനമാണു ഞങ്ങളുടേത്. അദ്ദേഹം ഇരിക്കുന്ന കൗണ്ടറിനു ചുറ്റും നില്‍ക്കുന്ന കസ്റ്റമേഴ്‌സ് അവര്‍ക്കു വരുന്ന ഫോണ്‍ കോളുകള്‍ അവിടെ വെച്ച് തന്നെ അറ്റന്റ് ചെയ്യും. പിന്നെ എല്ലാ വിപ്ലവാഭിവാദ്യങ്ങളും അദ്ദേഹത്തിന്റെ മുഖത്തിനു നേരെ തിരിഞ്ഞ് നിന്നു കൊണ്ടുള്ള അതേ പൊസിഷനിലാണ്‌. എനിക്കാണെങ്കില്‍ സഹിക്കാനാവില്ല അതൊന്നും. പക്ഷേ, അദ്ദേഹം എല്ലാം സഹിച്ച് മിണ്ടാതിരിക്കും.

നമ്മുടെ സ്വകാര്യസംഭാഷണങ്ങള്‍ നമ്മുടേതു മാത്രമാണെന്നും അത് ഉച്ചഭാഷിണിയില്‍ മുഴക്കപ്പെടേണ്ടതല്ലെന്നും, അതിലൂടെ മറ്റുള്ളവന്‍ തലവേദനപ്പെടരുതെന്നും എന്തേ ഭൂരിഭാഗവും മനസ്സിലാക്കുന്നില്ല... ?

Where I feel poetic

Followers

Popular Posts