Thursday, May 23, 2019

"ഞാന്‍ ഇന്ന് രാത്രി പോന്ന്‌റാ. എങ്ങനെങ്കിലും ബോസ്‌ന്റെ കൈയ്യും കാലും പുട്‌ച്ചിറ്റ് പാസ്പോട്ട് കിട്ടി."
2010 മേയ് 21 നു രാത്രി ദുബായിലെ ദേരയിലെ ടൈപ്പിംഗ് സെന്ററില്‍ ഇരിക്കവേ എനിക്കു വന്ന ഫോണ്‍‌ കോളിനിടയില്‍ അവനിതു പറഞ്ഞപ്പോള്‍ അവന്റെയുള്ളിലെ സന്തോഷം എനിക്കും അനുഭവിക്കാനായി. പെങ്ങളുടെ കല്യാണത്തിനായി പോകാന്‍ അവന്‍ അത്രമേല്‍ ആഗ്രഹിച്ചിരുന്നിരിക്കണം, ഏതൊരു സഹോദരനെയും പോലെ.
ആഗ്രഹപ്രകാരം അവനു നാട്ടില്‍പോകാന്‍ സമ്മതം കിട്ടിയതില്‍ എനിക്കും സന്തോഷം തോന്നി.
"അതെയാ ! പെങ്ങളെ മങ്ങലൊ അല്ലേ. പോയിറ്റ് ബാ" എന്നു ഞാനും അവന്റെ സന്തോഷത്തില്‍ പങ്കുകൊണ്ടു.
"ആയിറാ, ദുആ‌ ചെയ്യ്"
"ആയി, ഇന്‍ ഷാ അള്ളാഹ്"

ആ രാത്രിയങ്ങനെ കടന്നുപോയി. നായിഫിലെ ഹാജി നാസര്‍ മസ്ജിദിനടുത്തുള്ള കെട്ടിടത്തിലെ ഒരിടുങ്ങിയ മുറിയിലെ മൂന്ന് ഡബിള്‍ ബെഡുകളില്‍ ഒന്നിന്റെ മുകളിലത്തെ തട്ടില്‍ ഉറങ്ങിക്കൊണ്ടിരിക്കുന്ന എന്നെ അപ്പുറത്തെ കട്ടിലില്‍ കിടക്കുന്ന അസീച്ചയുടെ ഉച്ചത്തിലുള്ള ശബ്ദമാണ്‌ ഉണര്‍ത്തിയത്. അസീച്ച ഫോണ്‍ അറ്റന്‍ഡ് ചെയ്യുകയും അതിഭയങ്കരമായ സങ്കടത്തോടെയും ഞെട്ടലോടെയും അപ്പുറത്തെ സംസാരത്തോട് പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. ഞാന്‍ എന്റെ മൊബൈല്‍ നോക്കി. നാട്ടില്‍ നിന്ന് നിരവധി കോളുകള്‍ വന്നിട്ടുണ്ട് ! സുഹൃത്ത് റാഷിദാണ്‌ ഇപ്പോള്‍ വിളിക്കുന്നത്.
"സിയാ, എയര്‍ ഇന്ത്യാന്റെ ഫ്ലൈറ്റ് മാംഗ്ലൂര്‍ വെച്ച് ക്രാഷ് ആയിന്‌. നമ്മളെ ഹാരിസ് രാത്രി ബെര്‌ന്ന്ന്ന് പര്‍ഞ്ഞിറ്റ്ണ്ടായിന്‌. ഓന്‌ ആ ഫ്ലൈറ്റില്‌ ഇണ്ടായിനോന്ന് സംശയം ഇണ്ട്. നിന്‍‌ക്ക് എന്തെങ്കും വിവരം കിട്ടീനാ?
"യാ റബ്ബ് !"
അതെ !
എന്റെ പ്രിയപ്പെട്ട അയല്‍‌വാസി, മദ്രസയിലെ എന്റെ സഹപാഠിയായ ആരിഫിന്റെ ജ്യേഷ്ഠന്‍ ഹാരിസ് ആ വിമാനത്തിലായിരുന്നു നാട്ടിലേക്ക് പോയത്. 158 പേരുമായി കത്തിയമരാന്‍ പോകുന്ന വിമാനത്തില്‍ യാത്ര ചെയ്യുന്നതിനായിരുന്നു അവന്‍ കടയുടമയോട് കേണപേക്ഷിച്ച് പാസ്പോര്‍ട്ടും വാങ്ങി പോയത്.


ഞാനെന്റെ വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ചു. ഉപ്പയാണ്‌ ഫോണെടുത്തത്. ഏത് സാഹചര്യത്തിലും ധൈര്യം പകര്‍ന്നു തന്നിട്ടുള്ള എന്റെ പ്രിയ പിതാവ് ഫോണിലൂടെ എന്നോട് പൊട്ടിക്കരഞ്ഞു. "സഹിക്കാന്‍ കൈന്നില്ലാലൊ മോനേ!"
സങ്കടം എന്നിലും കുമിഞ്ഞുകൂടി. അള്ളാഹുവിന്റെ അലംഘനീയമായ വിധിയില്‍ നമ്മളൊക്കെ ക്ഷമിക്കുകയല്ലാതെ വഴിയില്ലല്ലോ എന്ന് സമാധാനിപ്പിച്ചും അപകടത്തില്‍ മരണപ്പെട്ടു പോയ പ്രിയപ്പെട്ട സഹോദരന്ന് പരമകാരുണികനായ റബ്ബ് അനുഗ്രഹം ചൊരിയാതിരിക്കില്ലല്ലോ എന്ന് പരസ്പരം ആശ്വസിപ്പിച്ചും ഫോണ്‍ വെച്ചു.
മംഗലാപുരത്തെ വിമാനദുരന്തം കഴിഞ്ഞിട്ട് ഇപ്പോള്‍ ഒമ്പത് വര്‍ഷങ്ങള്‍ പിന്നിടുന്നു. ദുബായ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനം 2010 മേയ് 22 നു രാവിലെ 6.30 ന്‌ മംഗലാപുരം വിമാനത്താവളത്തില്‍ റണ്‍‌വേയില്‍ നിന്ന് തെന്നുകയും തീപിടിച്ച് താഴ്‌വരയില്‍ പതിക്കുകയുമായിരുന്നു. അന്ന് നഷ്ടപ്പെട്ട 158 ജീവനുകളില്‍ ഒന്നിച്ചൊരുപാടു കളിച്ച പ്രിയപ്പെട്ട അയല്‍‌വാസി ഹാരിസും ഉണ്ടായിരുന്നു.
റമളാനിന്റെയീ രാവില്‍ പ്രിയപ്പെട്ട ഹാരിസിനായി പ്രാര്‍ത്ഥിക്കുന്നു.
നാഥാ, നീ ഞങ്ങളെയെല്ലാം നിന്റെ സ്വര്‍ഗ്ഗലോകത്ത് ഒരുമിച്ചുകൂട്ടണം !

0 വായനകളിങ്ങനെ:

Where I feel poetic

Followers

Popular Posts