Sunday, October 6, 2019

'അൽബഖറ'യെന്ന ഖുർആനിലെ രണ്ടാമത്തെ അധ്യായമായിരുന്നു ഇന്നത്തെ ചർച്ചയിൽ. 'ബഖറ' എന്നാൽ പശു എന്നുതന്നെ. 'പശുദേശീയത'യൊക്കെ കടന്ന് ഭാഷയും മതം തന്നെയും അതിജീവനത്തിന്റെ അർഹതകളായി പരിണമിക്കുന്ന കാലത്ത് ആദർശത്തിന്റെ സുരക്ഷാകവചം ഒന്നുകൂടി മുറുക്കിയുടുക്കാൻ സമയം കണ്ടെത്തുന്നത് നല്ലതുതന്നെ.
ഖുർആൻ വഴികാട്ടിയാവുന്നത് ആർക്കാണ് എന്നതിന്റെ ആദ്യത്തെയുത്തരം 'യുഅ്‌മിനൂന ബിൽ ഗൈബി' എന്നാണ് അധ്യായം പറഞ്ഞു തുടങ്ങുന്നത്. 'തെളിവുകൾ നയിക്കട്ടെ'യെന്ന പൊള്ളയായ വാചകങ്ങളിൽ അല്ല, ദൃശ്യപ്രപഞ്ചത്തിലെ അനുഗ്രങ്ങളിൽ മുഴുവൻ ഒരദൃശ്യ ശക്തിയുടെ ഉണ്മയുടെ സൂചനകൾ കാണുന്നുണ്ടെങ്കിൽ അത് ദർശിക്കാൻ താല്പര്യമുള്ള മനസ്സുകളിലാണ് നേർവഴിയുടെ വെളിച്ചം കുടിയിരിക്കുക എന്ന്.



അങ്ങനെ നേർവഴി തിരഞ്ഞെടുക്കുമ്പോൾ മനുഷ്യൻ എന്ന നിലയിൽ വന്നുചേരുന്ന പ്രഥമമായ രണ്ട് ഉത്തരവാദിത്തങ്ങൾ ഉണ്ട്.
1- യുഖീമൂനസ്സ്വലാത
ആ അദൃശ്യശക്തിയെ വണങ്ങുക എന്നത് ജീവിതസപര്യയാവുന്നു എന്നതാണ് ആദ്യത്തേത്.
2- വ മിമ്മാ റസഖ്നാഹും യുൻഫിഖൂൻ
തനിക്കു ചുറ്റുമുള്ള സൃഷ്ടിവർഗങ്ങളെ പരിഗണിക്കാതെയും അവർക്കുവേണ്ടി ചിലവഴിക്കാതെയും ജീവിച്ച് ഒന്നാമത്തെ വകുപ്പ് മാത്രം കൊണ്ട് ഒരാൾ രക്ഷപ്പെടാൻ പോകുന്നില്ല എന്നതാണ് രണ്ടാമത്തേത്.
കൃത്യമായി പള്ളിയിൽ പോവുകയും മതചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്യുന്ന സ്ത്രീയാണ് ആറോളം പേരെ ഒന്നിനുപിറകെ ഒന്നായി ആസൂത്രിതമായി കൊലചെയ്തത് എന്ന വാർത്തകൾക്കിടയിൽ 'മതഭക്തി' കൊണ്ട് മാത്രം മനുഷ്യത്വം ഉണ്ടാവുന്നില്ല എന്ന പരാമർശങ്ങൾ കണ്ടു.
എന്നാൽ മനുഷ്യരെ പരിഗണിക്കാത്ത ഒരാൾക്ക് പൂജാകർമ്മങ്ങളോ, മന്ത്രോച്ചാരണങ്ങളോ, ചടങ്ങുകളിലെ നിത്യസാന്നിധ്യങ്ങളോ ഉണ്ടായതുകൊണ്ടുമാത്രം മതഭക്തനോ ദൈവത്തിന്റെ യഥാർത്ഥ ദാസനോ പോലും ആവാനുള്ള യോഗ്യത ഉണ്ടാവുന്നില്ലെന്നാണ് ഖുർആൻ മറിച്ചു തുടങ്ങുമ്പോൾ തന്നെ വായിക്കാനാവുന്നത്.

0 വായനകളിങ്ങനെ:

Where I feel poetic

Followers

Popular Posts