കമ്പനി ഇടയ്ക്കിടെ തന്നുകൊണ്ടിരിക്കുന്ന സ്ഥലം മാറ്റം ആദ്യമാദ്യം മടുപ്പ് തോന്നിപ്പിച്ചിരുന്നു. 'എവിടെയും സ്വസ്ഥമായിരുന്ന് ജോലി ചെയ്യാന്‍ സമ്മതിക്കില്ല, അല്ലേ?' എന്നൊരു ചോദ്യം മനസ്സിലെപ്പോഴും കൊണ്ടുനടന്നിരുന്നു. ചെയ്തുകൊണ്ടിരിക്കുന്ന ജോലിയോ, ശ്രദ്ധയൂന്നിയിരിക്കുന്ന ഇടപാടുകളോ പൂര്‍ത്തിയാക്കാന്‍ സാവകാശം നല്‍കാതെ ഒരു സുപ്രഭാതത്തില്‍ സ്ഥലം മാറ്റമറിയിച്ചുകൊണ്ടുള്ള ഔദ്യോഗികസന്ദേശം ഔട്ട്‌ലുക്കില്‍ മിന്നിത്തെളിയുകയും, ഞൊടിയിടയില്‍ ഏതെങ്കിലും പാക്കിസ്ഥാനി ഡ്രൈവര്‍ വന്ന് "ഛലോ.. ഘാഢീ ഡബള്‍ പാര്‍ക്കിംഗ് മേ ഘടാ ഹേ.." എന്ന് പറയുകയും ചെയ്യുമ്പോള്‍ മനസ്സില്‍ തോന്നിയിരുന്ന ഈര്‍ഷ്യയും തമാശയും കൂട്ടുകാരുമായി പങ്കുവെച്ചിരുന്നു. ആറാം തമ്പുരാനിലേതാണെന്ന് തോന്നുന്നു, ഈയനുഭവം ഒരു സിനിമാരംഗത്തെ ഓര്‍മ്മിപ്പിച്ചിരുന്നു. വീട്ടിലിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന കലാഭവന്‍ മണിയെ വില്ലന്മാര്‍ വന്ന് തട്ടിക്കൊണ്ട് പോകുമ്പോള്‍, തടയാനോ എന്നാല്‍ പ്ലേറ്റില്‍ നിന്ന് കയ്യെടുക്കാനോ സാധിക്കാത്തൊരു സന്നിഗ്ദ്ധ ഘട്ടം. "നില്‍ക്കൂ.. ഞാനിതൊന്ന് തീര്‍ത്തോട്ടെ..." എന്ന് വിനീതമായി മണി അപേക്ഷിക്കുന്നുമുണ്ട്. അപ്രകാരം തന്നെ, കീബോര്‍ഡില്‍ നിന്ന് കയ്യെടുക്കാനോ ഡ്രൈവറുടെ ആജ്ഞയെ തിരസ്ക്കരിക്കാനോ സാധിക്കാത്ത കുറേ മുഹൂര്‍ത്തങ്ങള്‍ ചുരുങ്ങിയ കാലത്തിനിടയ്ക്ക് കമ്പനി സമ്മാനിച്ചിട്ടുണ്ട്.
എന്നിരുന്നാല്‍ തന്നെയും, തുടര്‍ച്ചയായ ഇത്തരം അനുഭവങ്ങള്‍, 'ഏതൊരു സാഹചര്യത്തെയും അവശ്യം ആത്മവിശ്വാസത്തോടെ സമീപിക്കാനും പുതിയ ആവാസ വ്യവസ്ഥയുമായി എളുപ്പം പൊരുത്തപ്പെട്ടുപോകാനും കൂടി എന്നെ പ്രാപ്തനാക്കുന്നില്ലേ' എന്നൊരു പോസിറ്റീവായ ചോദ്യം ചോദിച്ചുകൊണ്ടാണ് മടുപ്പിക്കുന്ന ഏതു നിമിഷങ്ങളെയും ഞാന്‍ ധന്യമാക്കുന്നത്. ഒരു പരിധിവരെ ആ ചോദ്യത്തില്‍ കഴമ്പും ഉണ്ട്. അതുകൊണ്ടു തന്നെയാണല്ലോ ഏറ്റവുമവസാനം കിട്ടിയ സ്ഥലം മാറ്റത്തില്‍, റൂമിലെത്തിയാല്‍ "ഇന്‍ത അമല്‍ ഏ..?" എന്ന് ആയ കാലത്തൊന്നും ഏതൊരു ലിപിയിലും എഴുതിക്കണ്ടിട്ടില്ലാത്ത അറബി പറയുന്ന ഈജിപ്‌തുകാര്‍ക്കും താഴെയിറങ്ങിയാല്‍ കേള്‍ക്കുന്ന ബംഗാളികളുടെ നിറഞ്ഞ കലപിലകള്‍ക്കുമിടയില്‍ മനസ്സിലിരുന്ന് വീര്‍പ്പുമുട്ടുന്ന മലയാളവുമായി ഞാന്‍ വലിയ ദുഃഖങ്ങളൊന്നുമില്ലാത കഴിച്ചുകൂട്ടുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ കുറച്ചൊരു ഉയരത്തില്‍ നിന്ന് പിരടിക്ക് പിടിച്ച് താഴോട്ടെറിഞ്ഞാല്‍ കൃത്യമായി ഭൂമിയില്‍ ലാന്‍ഡു ചെയ്യാന്‍ പരിശീലനം നേടിയ പൂച്ചയായിട്ടുണ്ട് ഞാന്‍.
അതു പറഞ്ഞപ്പോഴാണൊരു കാര്യമോര്‍ത്തത്. തീര്‍ത്തും ഒറ്റപ്പെട്ട വര്‍ത്തമാനജീവിതത്തിന്റെ ഭാഗം തന്നെയാണ് രാത്രിഭക്ഷണത്തിനു ശേഷമുള്ള ഏകാന്തനടത്തവും. അങ്ങനെ നടക്കവേ കണ്ട, മനോഹരമായ മങ്ങിയ വെളിച്ചം പരത്തുന്ന പള്ളിയുടെ വിശാലമായ മുറ്റത്ത് വിരിച്ച കാര്‍പെറ്റില്‍ കേറി നിന്ന് രാത്രി നമക്കാരത്തിനായി കൈകെട്ടി. ചുറ്റുവട്ടത്തെങ്ങും ആളനക്കമൊന്നുമില്ലാത്ത ആ നേരത്ത് നിസ്ക്കരിച്ചുകൊണ്ടിരുന്ന എന്റെ കാലില്‍ എന്തോ ഒരു ജീവി വന്ന് ഉരസുന്നത് ശ്രദ്ധിച്ചു. നിസ്ക്കരിക്കുന്ന സമയത്ത് കാലില്‍ തറച്ച അമ്പ് ഊരിയെടുത്തിട്ടും അത് അറിയാതെ പോയ സൂഫിയുടെയും എന്റെയും മനഃസാന്നിധ്യങ്ങള്‍ തമ്മില്‍ കഥയുടെയും യാഥാര്‍ത്ഥ്യത്തിന്റെയും അന്തരമുള്ളതുകൊണ്ടാവണം ഞാന്‍ അങ്ങനെയൊരു ഉരസല്‍ അനുഭവിച്ചതും പെട്ടെന്ന് ശ്രദ്ധിച്ചതും. നോക്കുമ്പോള്‍ ചാരനിറത്തിലുള്ള ഒരു പൂച്ചയാണ്. ഞാന്‍ നിറുത്തത്തിലാവുമ്പോള്‍ എന്റെ കാലില്‍ വന്ന് തന്റെ ശരീരമൊന്നുരസുകയും നിസ്ക്കാരത്തിന്റെ സാഷ്ടാംഗ വണക്കം പോലെയുള്ള മറ്റുകര്‍മ്മങ്ങളിലേക്ക് പോവുമ്പോള്‍ എന്നെ പ്രയാസപ്പെടുത്താതെ അരികത്ത് ഒതുങ്ങിയിരിക്കുന്നതും കണ്ടു.
നിസ്ക്കാരം ദൈവവുമായിട്ടുള്ള ആത്മഭാഷണമാണ്. അപ്പൊഴും ദൈവത്തിന്റെ ഈ നിസാര സൃഷ്ടിയില്‍ നിന്നുള്ള അനുഭവം ഞാനാസ്വദിക്കുകയായിരുന്നു. ചെറുപ്പകാലത്ത് വീടിന്റെ പരിസരത്ത് കണ്ടിരുന്ന പൂച്ചയ്ക്ക് ചോറ് കൊടുത്താല്‍ അത് തിന്ന ശേഷം എന്റെ കാലില്‍ മുട്ടിയുരുമ്മുമായിരുന്നു. അതിന് സ്നേഹവും ഇണക്കവും പ്രകടിപ്പിക്കാനുള്ള ചേഷ്‌ടയായിരിക്കണമതെന്ന് ഞാനൂഹിച്ചിരുന്നു. അങ്ങനെയാണെങ്കില്‍ സ്നേഹപ്രകടനത്തിന് പൂച്ചയുപയോഗിക്കുന്ന ചേഷ്‌ടകള്‍ക്ക്, സാങ്കേതികമായോ സാംസ്ക്കാരികമായോ അവ ഒട്ടും മുന്നേറിയില്ല എന്നതുകൊണ്ടു തന്നെ, ഇന്നും മാറ്റമൊന്നുമില്ല. പണ്ടെന്നതുപോലെ ഇന്നും പൂച്ചയ്ക്ക് നിസ്ക്കാരമോ പ്രാര്‍ത്ഥനയോ വിഷയവുമല്ല.
സാംസ്ക്കാരികമായ പുരോഗമനവും സാങ്കേതികമായ മുന്നേറ്റവും മതപരമായ ഉല്‍ഘോഷങ്ങളും കൊണ്ട് ഏറെ മുന്നേറിയത് നമ്മള്‍ മനുഷ്യര്‍ മാത്രമാണ്. അപ്പൊഴും എല്ലാ മതാചാരങ്ങള്‍ക്കുമപ്പുറം സ്നേഹപ്രകടനത്തിന്റെ നിഷ്‌ക്കളങ്കമായ ഒരു മുട്ടിയുരുമ്മലിനു പോലും മനസ്സില്ലാതെ പോവുന്നതും നമ്മിലാണല്ലോ.
[image courtesy: http://www.helpinghomelesscats.com/]
[image courtesy: http://www.helpinghomelesscats.com/]
1 വായനകളിങ്ങനെ:
നല്ല കുറിപ്പ്.
Post a Comment