Monday, April 13, 2009

പിറന്ന നാടും നാടും വളര്‍ന്ന മണ്ണും വിട്ട് നാളുകളേറെയായ ഒരു മലയാളിയുടെ കണ്‍‌മുന്നില്‍ ഒരു തെങ്ങിന്‍പൂക്കുലയുടെ, കണിക്കൊന്നയുടെ, സമൃദ്ധിയുള്ള പ്ലാവിന്റെ, വാഴത്തോട്ടത്തിന്റെ, ധാവണിയുടുത്ത നാടന്‍പെണ്‍കുട്ടിയുടെ.. അങ്ങനെ നാടന്‍ നിറമുള്ളതും ഗ്രാമത്തിന്‍ മണമുള്ളതുമായ, പച്ചയായി പകര്‍ത്തപ്പെട്ട ഏതെങ്കിലും ഒരു ചിത്രം കാണുമ്പോള്‍ അതിനു മുമ്പില്‍ ഒരല്‍‌പനേരം നിര്‍ന്നിമേഷനായി അവന്‍ ഇരുന്നു പോകുന്നതെന്തു കൊണ്ടാവാം... ?

തിമിര്‍ത്തു പെയ്യുന്ന മഴയും കുത്തിയൊഴുകുന്ന വെള്ളച്ചാലും കുടചൂടി സ്ക്കൂളിലേക്ക് നടക്കുന്ന കുട്ടികളും അവന്റെ കണ്ണുകള്‍ക്ക് ആര്‍ദ്രത പകരുന്നതെന്തു കൊണ്ടാവാം... ?

പച്ചപ്പു നിറഞ്ഞ പാടവും കാര്‍മേഘം തിങ്ങിക്കൂടിയ ആകാശവും മൃദുലമായ പൂവിതളിനെ ചുംബിച്ചുണര്‍ത്തുന്ന ഹിമകണവും ആട്ടിന്‍‌കുട്ടിയെ മാറോടു ചേര്‍ത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്ന വൃദ്ധയുമെല്ലാം അവന്റെ മുഖത്ത് വര്‍ണ്ണങ്ങള്‍ വിടര്‍ത്തുന്നതിന്റെ അര്‍ത്ഥമെന്ത്.. ?

ഓരോ പുതുമഴയും കൂടെക്കൊണ്ടു വരുന്ന മണ്ണിന്റെ മണം ആസ്വദിക്കാത്തവരായി ആരുണ്ട്. അകലെയിരിക്കുമ്പൊഴും നാട്ടിലെ മഴച്ചിത്രങ്ങള്‍ കണ്ട് കുളിരണിയാത്ത മലയാളി മനസുകളുണ്ടാവില്ല;സ്വയം നഷ്ടപ്പെടാത്തവരും. നിലാവു പെയ്യുന്ന, ചീവീടുകള്‍ കരയുന്ന രാത്രിയില്‍ വാഴത്തോട്ടത്തിനിടയിലൂടെയുള്ള വഴിയിലൂടെ നടന്ന് പൊയ്കയുടെ പടവില്‍ സ്വപ്നം കണ്ടിരുന്ന രാത്രിയെ ഏതു പ്രവാസിക്കാണു മറക്കാനാവുക..?

ഇത്തരം കാഴ്ച്ചകള്‍ക്കു മുമ്പില്‍ അറിയാതെ പോലും ഒരു നിമിഷം എന്റെയും കണ്ണുടക്കിപ്പോകാറുണ്ട്. എനിക്ക് പറഞ്ഞറിയിക്കാനാവാത്ത ഒരനുഭൂതിയുടെ പ്രചോദനമാണത്. ആ അനുഭൂതിയെയാണു നാം ഗൃഹാതുരത എന്നു വിളിച്ചു പോരുന്നത്. അങ്ങനെയുള്ള അനുഭൂതികളെല്ലാം ഗൃഹാതുരതയാവുമെങ്കില്‍ അത് ജീവിതത്തിന്റെ പല മേഖലകളിലും പടര്‍ന്നു നില്‍ക്കുന്നുണ്ട്. നാടു കടത്തപ്പെടണമെന്ന നിര്‍ബന്ധം പോലും അതിനില്ല.

കുട്ടികള്‍ സ്ക്കൂളില്‍ നിന്ന് കൊണ്ടു വരുന്ന പാഠപുസ്തകത്തിന്റെ പുതുമണം പോലും എന്നെ പഴയകാലത്തിന്റെ സുഗന്ധം ഓര്‍മ്മിപ്പിക്കുന്നു. ഒന്നുമറിയാത്ത ഒരു നിഷ്ക്കളങ്ക ബാല്യത്തിന്റെയും ആദ്യാക്ഷരത്തിന്റെ മധുരനൊമ്പരത്തിന്റെയും മറക്കാനാവാത്ത സുഗന്ധം. സ്ക്കൂളിന്റെ അരികിലൂടെ എപ്പൊഴെങ്കിലും നടന്നു പോകാനിടയായാല്‍ ഞാന്‍ പഠിച്ച ക്ലാസ് മുറി കാണുമ്പോള്‍ എനിക്കുണ്ടാകുന്ന വികാരത്തിനും അതേ പേരു തന്നെ വിളിക്കാം. ഉച്ചക്കഞ്ഞി കുടിക്കാനിരുന്ന തിണ്ണയും, ജീവിതത്തെ സ്വാധീനിച്ച അദ്ധ്യാപകരും, മറക്കാനാവാത്ത സൌഹൃദങ്ങളും, പക്വതയെത്താത്താ പ്രായത്തിലും മനസില്‍ മൊട്ടിട്ട പ്രണയവും.. അങ്ങനെ മനസില്‍ കുളിര്‍ ചൊരിയുന്ന എന്തെന്ത് ഓര്‍മ്മകള്‍... ആ കാലഘട്ടത്തിന്റെ തിരിച്ചു വരവ് വെറുതെയെങ്കിലും സങ്കല്‍പ്പിച്ചു നോക്കാത്തവരുണ്ടാവില്ലല്ലോ..

മലയാളികള്‍ക്കു മാത്രമാവില്ല ഇത്തരം ഓര്‍മ്മകള്‍ അയവിറക്കാനുള്ളതെങ്കിലും, മറ്റേതു സമൂഹത്തേക്കാളും ഗൃഹാതുരത മനസില്‍ കൊണ്ടു നടക്കുന്നവര്‍ മലയാളി തന്നെയാവണം. പക്ഷേ, അതു കൊണ്ടു മലയാളിയെ പഴഞ്ചന്‍ എന്നാരും വിളിച്ചതായി നാമറിയുന്നില്ല. അത് അവന്റെ സംസ്ക്കാരത്തിലലിയിക്കപ്പെട്ടു എന്നു മനസിലാക്കണം. വളര്‍ന്നു വരുമ്പോള്‍ അവന്‍ കണ്ട സാമൂഹിക ചുറ്റുപാടില്‍ ഈ ഘടകങ്ങളുമുണ്ടായിരുന്നു. ചായക്കടയും, കൊച്ചുവര്‍ത്തമാനങ്ങളും, ആല്‍ത്തറയും, കായലും, പുഴയും, കൊന്നപ്പൂവും, വളപ്പൊട്ടും, കുന്നിക്കുരുവും, ഓണപ്പാട്ടും, തിരുവാതിരയും തുടങ്ങിയ ചിത്രങ്ങളെല്ലാം അവന്റെ ജീവിതത്തോട് ചേര്‍ന്നു കിടക്കുന്ന ഓര്‍മ്മകളാണ്. ഒരു കാലഘട്ടത്തിന്റെ സ്മരണകള്‍.
പ്രവാസിയായി ജീവിക്കാന്‍ വിധിക്കപ്പെട്ട ബഹുഭൂരിഭാഗം മലയാളികളുടെയും ജീവിതം പരിശോധിച്ചാല്‍ ഒരു ഘട്ടത്തിലും തന്റെ ബാധ്യതകളില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ ഒരു പ്രവാസിക്ക് സാധിക്കുന്നില്ല എന്നു കാണാം. പിന്നാലെ കൂടുന്ന പ്രശ്നങ്ങള്‍ക്കിടയിലും പുഞ്ചിരിച്ചു നില്‍ക്കുന്നവനാണു പ്രവാസി. സ്വന്തം വിയര്‍പ്പു കൊണ്ട് വെള്ളം നനയ്ക്കുമ്പൊഴും തന്റെ സ്വപ്നങ്ങള്‍ പൂക്കുന്നതിവിടെയല്ല സ്വന്തം നാട്ടിലാണെന്ന ബോധം മനസില്‍ സൂക്ഷിക്കുന്നവനാണവന്‍. അതു കൊണ്ടു തന്നെയാണ് നാടിന്റെ ഓര്‍മ്മകള്‍ വിട്ടൊരു ജീവിതം പുലര്‍ത്താനാവാത്ത മലയാളിക്ക് ഇത്തരം കാഴ്ച്ചകള്‍ നല്‍കുന്ന ഗൃഹാതുരതയില്‍ നിന്നൊഴിയാനാവാത്തതും. അത് മനഃപൂര്‍വ്വമാവണമെന്നില്ല, ജാഡയാവാനും വഴിയില്ല. മറിച്ച് അതവന്റെ സ്വഭാവമാണ്.


നടന്നു വന്ന വഴികളെ, ചവിട്ടിക്കയറിയ പടവുകളെ, ഉമ്മ വെച്ച മനസുകളെ, അറിവു പകര്‍ന്ന ആചാര്യരെ, ആദ്യാനുരാഗത്തിന്റെ തുടിപ്പിനെ, പ്രണയലേഖനത്തിന്റെ പുതുമയെ, തൊടിയിലെ പൂക്കളെ, അവയെ ഓമനിച്ച നാളുകളെ, ഓമനിച്ചു വളര്‍ത്തിയ കിളികളെ, വിട പറയുമ്പോള്‍ അമ്മ തന്ന ചുംബനത്തെ, കൈ പിടിച്ചു പിരിഞ്ഞ സുമനസുകളെ പിന്നെ ഒരിക്കലും പിടി വിടാത്ത ബാധ്യതകളെയൊന്നും ഒരിക്കലും മറക്കാനാവുന്നില്ല ഒരു മലയാളിക്ക്..

16 വായനകളിങ്ങനെ:

sHihab mOgraL said...

ഇനി ഇതൊരു രോഗമാണെങ്കില്‍, ആ രോഗമെനിക്കിഷ്ടമാണ്

സുല്‍ |Sul said...

നൊസ്റ്റാള്‍ജിയ ഡിങ്കോലാഫിയെക്കുറിച്ചാണൊ ചര്‍ച്ച. എന്നാല്‍ എനിക്കൊന്നും പറയാനില്ല.

നല്ല പോസ്റ്റ്. :)

-സുല്‍

കാട്ടിപ്പരുത്തി said...

ചരിത്രം ഒരു സമൂഹത്തിന്റെ അടിവേരാണു- വ്യക്തിയുടെ ചരിത്രമാണു അയാളുടെ ഇന്നെലെകള്‍- അതില്ലാത്തവര്‍ക്ക് അതിന്റെ വില അറിയില്ല

Appu Adyakshari said...

ചരിത്രം ഒരു സമൂഹത്തിന്റെ അടിവേരാണു- വ്യക്തിയുടെ ചരിത്രമാണു അയാളുടെ ഇന്നെലെകള്‍- അതില്ലാത്തവര്‍ക്ക് അതിന്റെ വില അറിയില്ല..

- കാട്ടിപ്പരുത്തി ഈ എഴുതിയതിന്റെ താഴെ ഒരു ഒപ്പ് ഷിഹാബേ.

kichu / കിച്ചു said...

"നടന്നു വന്ന വഴികളെ, ചവിട്ടിക്കയറിയ പടവുകളെ, ഉമ്മ വെച്ച മനസുകളെ, അറിവു പകര്‍ന്ന ആചാര്യരെ, ആദ്യാനുരാഗത്തിന്റെ തുടിപ്പിനെ, പ്രണയലേഖനത്തിന്റെ പുതുമയെ, തൊടിയിലെ പൂക്കളെ, അവയെ ഓമനിച്ച നാളുകളെ, ഓമനിച്ചു വളര്‍ത്തിയ കിളികളെ, വിട പറയുമ്പോള്‍ അമ്മ തന്ന ചുംബനത്തെ, കൈ പിടിച്ചു പിരിഞ്ഞ സുമനസുകളെ പിന്നെ ഒരിക്കലും പിടി വിടാത്ത ബാധ്യതകളെയൊന്നും ഒരിക്കലും മറക്കാനാവുന്നില്ല ഒരു മലയാളിക്ക്'......

നല്ല വാക്കുകള്‍.. വാചകങ്ങള്‍...

“ഇനി ഇതൊരു രോഗമാണെങ്കില്‍, ആ രോഗമെനിക്കിഷ്ടമാണ്“ :) :)

ആരാ മാഷേ പറഞ്ഞെ ഇതൊരു രോഗാണെന്ന്??

ഇങ്ങക്ക് ചികിത്സയൊന്നും വേണ്ടാട്ടൊ :)

തറവാടി said...

നഷ്ടങ്ങള്‍!
നല്ല പോസ്റ്റ് :)

thoufi | തൗഫി said...
This comment has been removed by the author.
thoufi | തൗഫി said...

സ്വന്തം വിയര്‍പ്പു കൊണ്ട് വെള്ളം നനയ്ക്കുമ്പൊഴും തന്റെ സ്വപ്നങ്ങള്‍ പൂക്കുന്നതിവിടെയല്ല സ്വന്തം നാട്ടിലാണെന്ന ബോധം മനസില്‍ സൂക്ഷിക്കുന്നവനാണവന്‍. അതു കൊണ്ടു തന്നെയാണ് നാടിന്റെ ഓര്‍മ്മകള്‍ വിട്ടൊരു ജീവിതം പുലര്‍ത്താനാവാത്ത മലയാളിക്ക് ഇത്തരം കാഴ്ച്ചകള്‍ നല്‍കുന്ന ഗൃഹാതുരതയില്‍ നിന്നൊഴിയാനാവാത്തതും. അത് മനഃപൂര്‍വ്വമാവണമെന്നില്ല, ജാഡയാവാനും വഴിയില്ല. മറിച്ച് അതവന്റെ സ്വഭാവമാണ്ഈ വരികള്‍ക്ക് താഴെ എന്റെയൊരു കയ്യൊപ്പ് ചാര്‍ത്തുന്നു.

കൂടെ,

ഇതൊരു രോഗമാണെങ്കില്‍, ആ രോഗമെനിക്കും ഇഷ്ടമാണ് എന്നുകൂടി പറഞ്ഞു പോകുന്നു.

പകല്‍കിനാവന്‍ | daYdreaMer said...

ഓരോ പുതുമഴയും കൂടെക്കൊണ്ടു വരുന്ന മണ്ണിന്റെ മണം ആസ്വദിക്കാത്തവരായി ആരുണ്ട്. അകലെയിരിക്കുമ്പൊഴും നാട്ടിലെ മഴച്ചിത്രങ്ങള്‍ കണ്ട് കുളിരണിയാത്ത മലയാളി മനസുകളുണ്ടാവില്ല;സ്വയം നഷ്ടപ്പെടാത്തവരും. നിലാവു പെയ്യുന്ന, ചീവീടുകള്‍ കരയുന്ന രാത്രിയില്‍ വാഴത്തോട്ടത്തിനിടയിലൂടെയുള്ള വഴിയിലൂടെ നടന്ന് പൊയ്കയുടെ പടവില്‍ സ്വപ്നം കണ്ടിരുന്ന രാത്രിയെ ഏതു പ്രവാസിക്കാണു മറക്കാനാവുക..?

സുഹൃത്തേ ഒത്തിരി ഇഷ്ടമായി ഈ പോസ്റ്റ്.. അഭിവാദ്യങ്ങള്‍

ബഷീർ said...

ഇതൊരു രോഗമാണെങ്കിൽ ആ രോഗം ബാധിച്ച മൊറ്റൊരാൾ ഇതാ ഇവിടെ ..

എല്ലാവർക്കും ഈ രോഗമുണ്ട്..ചില ഏറ്റക്കുറച്ചിലുകളോ ടെ..

കാലം എല്ലാം ചികിത്സിച്ച് ഭേതമാക്കും..!

ഇരുമ്പുഴിയൻ said...

നല്ല പോസ്റ്റ്,

ഇരുമ്പുഴിയൻ said...

“ഇനി ഇതൊരു രോഗമാണെങ്കില്‍, ആ രോഗമെനിക്കിഷ്ടമാണ്“

ജ്വാല said...

എത്ര പറഞ്ഞാലും അവസാനിക്കാത്ത ഗൃഹാതുര ഓര്‍മ്മകള്‍...നന്നായിട്ടുണ്ട്

വരവൂരാൻ said...

ഇഷ്ടപ്പെട്ടു എന്ന് പറയാതിരിക്കുന്നത്‌ എങ്ങിന, ആ രോഗം എനിക്കുമുണ്ട്‌.. ഇടക്കിടെക്ക്‌ കലശലാവാറുമുണ്ട്‌

Faizal Kondotty said...

നന്നായിരിക്കുന്നു .. എഴുത്തില്‍ നല്ല ഒഴുക്കുള്ളതിനാല്‍ സുഗമമായി വായിച്ചു പോകാന്‍ കഴിയുന്നു . അടുത്തിടെ മാത്രം പ്രവാസിയാകാന്‍ "ഭാഗ്യം " ലഭിച്ച ആളാണ് ഞാന്‍ . .. താങ്കള്‍ എഴുതിയ പോലെ പച്ചപ്പും കാര്‍മേഘവും മഴയും എത്ര വലിയ അനുഗ്രഹം ആയിരുന്നു വന്നു ഇവിടെ വന്നപ്പോഴാണ് ശരിക്കും ബോധ്യം വന്നത് ..

സ്നേഹത്തിന്റെ ആഴം മനസ്സിലാകുന്നത്‌ വേര്‍പാടിന്റെ നിമിഷങ്ങളിലാണ് എന്ന് ഖലീല്‍ ജിബ്രാന്‍.., പ്രവാസത്തിന്റെ നാളുകളിലാണ്‌ സ്വന്തം നാടിന്റെ മഹത്വം മനസ്സിലാകുന്നതെന്ന് മലയാളി .

എഴുത്ത് തുടരുക.. പ്രവാസം തരുന്ന ഒരു ഗുണം നഷ്ടബോധവും , വിരഹവും , മാനസികമായ ഏകാന്തതയും ആണല്ലോ .. ഒരു പക്ഷെ എഴുത്തിനു പറ്റിയ മണ്ണ്‍..

sHihab mOgraL said...

ഗൃഹാതുരസ്വപ്നങ്ങളില്‍ പങ്കു കൊണ്ടവര്‍ക്കും പങ്കുവെച്ചവര്‍ക്കും ഹൃദ്യമായ നന്ദി..

Where I feel poetic

Followers

Popular Posts