Wednesday, March 18, 2009

ഇത് രാഷ്ട്രീയ സീറ്റു പിടുത്തത്തെപ്പറ്റിയല്ല; പഠനകാലത്തുണ്ടായ ഒരു ബോധോദയത്തെക്കുറിച്ച്...
---------------------------------------------------------------
കോളേജില്‍ പഠിക്കുന്ന കാലം. കോളേജ് വിട്ട് കഴിഞ്ഞാല്‍ അവിടെ നിന്നും ബസ്സു കയറി ടൗണില്‍ ഇറങ്ങി വീണ്ടും മറ്റൊരു ബസ് കയറിയിട്ടു വേണം നാട്ടിലെത്താന്‍. ടൗണിലെ ഈ ഇറക്കം പുതിയ ബസ് സ്റ്റാന്റിലാക്കിയാല്‍ അവിടെ നിര്‍ത്തിയിട്ടിരിക്കുന്ന, എന്റെ റൂട്ടില്‍ പോകുന്ന ബസില്‍ കേറിയിരിക്കാം. പുറപ്പെടാന്‍ ഒരഞ്ചു മിനിറ്റ് വൈകുമെങ്കിലും ഒരു സീറ്റു കിട്ടുന്നത് സുഖമുള്ള കാര്യമാണല്ലോ. എന്നാല്‍ പഴയ ബസ് സ്റ്റാന്റില്‍ അങ്ങനെയല്ല; നല്ല തിരക്കായിരിക്കും. സ്ക്കൂള്‍ കുട്ടികള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപികാദ്ധ്യാപകന്മാര്‍, മീന്‍ വില്‍‌പ്പനക്കാര്‍ അങ്ങനെ വിവിധ വകുപ്പുകള്‍ ബസില്‍ കേറാനുണ്ടാകും ഈ സമയത്ത്. ഇതിനിടയില്‍ ഒരു സീറ്റു കിട്ടുന്നത് പോയിട്ട് നേരാം വണ്ണം നില്‍ക്കാന്‍ പോലും സൗകര്യപ്പെട്ടെന്നു വരില്ല. അതു കൊണ്ടാണ്‌ പുതിയ ബസ്‌സ്റ്റാന്റ് തെരഞ്ഞെടുക്കേണ്ടി വരുന്നത്. പക്ഷേ, എന്നെപ്പോലെ പലരും ഇതൊരു പതിവാക്കാന്‍ ശ്രമിച്ചപ്പോള്‍ പല കണ്ടക്ടര്‍മാരും ഞങ്ങളെ ആട്ടിവിടാനൊരുങ്ങിയിട്ടുണ്ട്.

കണ്ടക്ടര്‍ ജോലിക്ക് അതിന്റേതായ എല്ലാ വിഷമങ്ങളും ഉണ്ടെന്നറിഞ്ഞു കൊണ്ടു തന്നെ പറയട്ടെ, ചില കണ്ടക്ടര്‍മാരുടെ സ്വഭാവം നാഷണല്‍ ഹൈവേ മൊത്തം തന്റെ സ്വന്തമാണെന്ന ഭാവത്തിലാണ്‌. വിദ്യാര്‍ത്ഥികളെ ആട്ടി വിടുന്നതു കൊണ്ടല്ല ഈ നിഗമനം, മറിച്ച് വര്‍ഷങ്ങളായി ഇങ്ങനെ യാത്ര ചെയ്തു ജീവിച്ച വകയില്‍ കണ്ടും അനുഭവിച്ചും മനസ്സിലാക്കിയതാണ്‌. മല്‍സര ഓട്ടത്തിനിടയില്‍ കയ്യൂക്കും നാക്കിന്റെ നീളവും എത്രത്തോളം കൂടുമോ അത്രത്തോളം സ്വാധീനമാണവര്‍ക്ക്. മറ്റു ബസിനെ ക്രോസ് ചെയ്ത് നിര്‍ത്തി ഡ്രൈവറിന്റെ തന്തയ്ക്ക് വിളിക്കുക, കണ്ടക്ടറുടെ കോളര്‍ പിടിക്കുക, ഇരുമ്പു ദണ്ഡെടുത്തു കൊണ്ടു വന്ന് ഭീഷണിപ്പെടുത്തുക തുടങ്ങി വിദ്യാര്‍ത്ഥികളെ തൂക്കിപ്പിടിച്ചെറിയുന്നതു വരെ സ്ഥിരം പരിപാടിയാക്കിയ കണ്ടക്ടര്‍മാരെയും ഞാന്‍ കണ്ടിട്ടുണ്ട്. ഈ കാഴ്ച്ചകളില്‍ ഭീതി നിറഞ്ഞ മുഖവുമായിരിക്കുന്ന സ്ത്രീകളും ഒന്നുരിയാടാന്‍ പോലുമാവാതിരിക്കുന്ന പുരുഷ ശരീരങ്ങളും ഒരു പശ്ചാത്തല ചിത്രമായി മനസ്സിലുണ്ട്.
(ചിലര്‍ക്കൊക്കെ ഇതൊരു ത്രില്ലുമായിരുന്നു. ജനിച്ചപ്പോള്‍ മുതല്‍ ഇടിപ്പടങ്ങളും വെടിവെച്ചു കൊല്ലുന്ന കമ്പ്യൂട്ടര്‍ ഗെയിംസും കളിച്ചുവളരുന്നവര്‍ക്ക് ഇതൊരു ലൈവ് ഷോ മാത്രമാവാം)

അതിരിക്കട്ടെ, പല ആവശ്യങ്ങള്‍ക്കു വേണ്ടിയും പഴയ ബസ്‌സ്റ്റാന്റില്‍ തന്നെയാണിറങ്ങുക എന്നതു കൊണ്ട് തിക്കിത്തിരക്കിത്തന്നെയാണ്‌ വീട്ടിലേക്കുള്ള യാത്ര. അങ്ങനെ തിരക്കുള്ള സാഹചര്യങ്ങളില്‍ ബസിലെ സീറ്റുറപ്പിക്കാന്‍ വേണ്ടി ചെയ്യുന്ന ഒരു പരിപാടിയാണല്ലോ എന്തെങ്കിലും വസ്തുക്കള്‍ എടുത്ത് സീറ്റില്‍ വെക്കുക എന്നത്. കയ്യിലുള്ള സഞ്ചി, കര്‍ച്ചീഫ്, കുട, വടി അങ്ങനെ എന്തെങ്കിലുമൊന്നെടുത്ത് സീറ്റില്‍ വെച്ചാല്‍ അത് booked ആണ്‌. പിന്നെ ആര്‍ക്കും അതില്‍ കയറിയിരുന്നു കൂടാ. ബസ് വന്ന് നിര്‍ത്തുന്നതിന്ന് മുമ്പേ ഈ സാധനസാമഗ്രികള്‍ ബസിനുള്ളിലെത്തിയിട്ടുണ്ടാകും. അതൊരു കലയാണ്‌; ഉശിരുള്ളവന്റെ കല.
അങ്ങനെ ഞാനും ഈ പരിപാടി പഠിച്ചു. ബസ് വന്ന് നിര്‍ത്തുന്ന ഉടനെ, അല്ലെങ്കില്‍ അതിനും മുമ്പേ എന്റെ കയ്യിലുള്ള പുസ്തകമെടുത്ത് സീറ്റില്‍ വെക്കും. പിന്നെ തിരക്കിട്ട് കയറേണ്ട ആവശ്യമില്ല. കയറാനുള്ള തത്രപ്പാടിനിടയില്‍ ബസിന്റെ തുരുമ്പിച്ച ഭാഗത്ത് കൊളുത്തി കുപ്പായം കീറിപ്പോകാനോ, വാച്ചിന്റെ സ്ട്രാപ്പ് പൊട്ടിപ്പോകാനോ ഒന്നുമുള്ള സാധ്യതകളില്ല. മെല്ലെക്കേറിയാല്‍ മതി. സീറ്റു നമ്മുടേതു തന്നെ.

ഇങ്ങനെ ഒരു ദിവസം ഞാന്‍ സീറ്റു ബുക്കു ചെയ്ത് ബസ്സില്‍ കയറി. പിന്നെ ഞാന്‍ അവിടെയിരുന്നിട്ടും തൊട്ടടുത്ത് ഇനിയും ആരുമെത്താത്ത ഒഴിഞ്ഞ സ്ഥലമുണ്ട്. പെട്ടെന്നു തന്നെ ഞാന്‍ എന്റെ പുസ്തകം അവിടെ വെച്ചു പിന്നാലെ കയറി വരുന്ന എന്റെ സുഹൃത്തിനെയും കാത്തിരിപ്പായി. ഈ സീറ്റിലേക്ക് ഇരിക്കാനായി വന്ന ഒരാള്‍ ഇതു കണ്ട് എന്റെ നേരെ ചൂടായി. (അതു ഞാന്‍ ശ്രദ്ധിച്ചില്ലായിരുന്നു) "എന്തു പണിയാ സുഹൃത്തേ ഇത്?അപ്പോ മറ്റുള്ളവര്‍ക്കൊന്നും ഇരിക്കണ്ടേ?”

ഞാന്‍ പറഞ്ഞു: “അതേയ്, എന്റെ സുഹൃത്തിനു വേണ്ടി ഞാനൊരു സീറ്റു ബുക്കു ചെയ്യുന്നു. അവിടെ ഇരിക്കാനായി അവനെ കാത്തിരിക്കുന്നു. ഇതിലെന്താ തെറ്റ്?”

അങ്ങനെ ചെയ്യാന്‍ പാടുണ്ടോ എന്നു ചോദിച്ച് തികച്ചും സഭ്യമായ ഭാഷയില്‍ തന്നെ അയാള്‍ എന്നെ ചോദ്യം ചെയ്തു. പക്ഷേ, ഞാന്‍ വിട്ടു കൊടുക്കാതെ തിരിച്ചു മറുപടിപറഞ്ഞു കൊണ്ടിരുന്നു; ഇത് എല്ലാവരും ചെയ്യുന്ന കാര്യമാണ്. ഞാനും അതേ ചെയ്തുള്ളൂ എന്നൊക്കെ പറഞ്ഞ്. അയാള്‍ വളരെ മാന്യനായതു കൊണ്ടായിരിക്കണം തര്‍ക്കം കൂടുതല്‍ നീണ്ടു പോയില്ല.
ആ യാത്രയൊക്കെ കഴിഞ്ഞ് പിന്നീട് ഞാന്‍ ആ തര്‍ക്കത്തെക്കുറിച്ച് ഓര്‍ത്തു കൊണ്ടിരിക്കുമ്പോള്‍ ചില പുതിയ ചിന്തകള്‍ ഉണ്ടായി.

എല്ലാവരും ചെയ്യുന്ന കാര്യങ്ങള്‍ ഞാനും ചെയ്തു കൊള്ളണമെന്ന് നിര്‍ബന്ധമില്ല. അങ്ങനെയല്ലല്ലോ വേണ്ടത്. ഞാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഞാന്‍ തീരുമാനിക്കണം. പിന്നെ മറ്റുള്ളവരില്‍ നിന്ന് പഠിക്കേണ്ടത് വളരെ നല്ല വശങ്ങള്‍ മാത്രമാണ്. ഏതു പോക്കിരിയുടെ കയ്യിലും ചില നല്ല വശങ്ങള്‍ കാണും; അതും നമുക്ക് പഠിച്ചെടുക്കാം.
ഇവിടെ തിക്കിനും തിരക്കിനുമിടയില്‍ നിന്ന് വല്ല വിധേനയും സീറ്റുകിട്ടാന്‍ വേണ്ടി ബസില്‍ കയറുമ്പോള്‍ കാണുന്ന കാഴ്ച്ച എല്ലാ സീറ്റുകളും ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്നതാണ്. പിന്നീട് ഓരോരുത്തരേ വന്ന് ഇരുത്തം തുടങ്ങുകയായി. ഇത്രയും ബുദ്ധിമുട്ടി ആദ്യം കയറിപ്പറ്റിയവന്‍ മണ്ടന്‍.. വിഡ്ഢി..! ഇതും കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന ലൈനല്ലേ..
മനസ്സിനൊരു സമാധാനക്കുറവ്..
അപ്പോ‍ ഇനി മുതല്‍ അത് വേണ്ട!
അന്ന് മുതല്‍ ഞാന്‍ സീറ്റു ബുക്കു ചെയ്യുന്ന പരിപാടി നിര്‍ത്തി.

Saturday, March 7, 2009

updated on: 11/03/2009- 12:43 PM
പ്രവാചകരേ... ആഗ്രഹിച്ചു പോവുകയാണ്‌...
ഈ നൈമിഷികതയെപ്പോലും ശാശ്വതമായി കരുതുന്നിടത്ത്..
മനസുകള്‍, വെട്ടിപ്പിടിക്കാന്‍ മാത്രം കൊതിക്കുന്ന ലോകത്ത്...
സമ്പന്നതയാണ്‌ സൗന്ദര്യമെന്ന്, സുഖ സൗകര്യങ്ങളാണ്‌ സകലമെന്ന് ധരിച്ചു പോകുന്ന...
വര്‍ണ്ണ ശബളിമകള്‍ക്കിടയില്‍‌പ്പെട്ട് വഴിയുഴറുന്ന മനുഷ്യര്‍ക്കിടയില്‍...
'സമുദ്രത്തില്‍ മുക്കിയ വിരല്‍ത്തുമ്പില്‍ ഏല്‍ക്കുന്ന വെള്ളത്തോട് ഭൗതികതയെ ഉപമിച്ചു' കാണിച്ച അങ്ങയുടെ സാന്നിദ്ധ്യം...
ഇബ്നു ഉമറിന്റെ ചുമലില്‍ പിടിച്ച് "ഇഹലോകത്ത് നീ ഒരു പ്രവാസിയെപ്പോലെയാവുക, അല്ലെങ്കില്‍ ഒരു വഴിപോക്കനെപ്പോലെയാവുക" എന്നു പഠിപ്പിച്ച‍ അങ്ങയുടെ സാന്നിദ്ധ്യം...
ദൈവ വിശ്വാസത്തിന്റെ കുത്തകാവകാശം പൗരോഹിത്യത്തിന്റെ കയ്യിലമരുകയും ആത്മീയതയില്‍ അന്ധ വിശ്വാസങ്ങള്‍ നിറഞ്ഞു തുളുമ്പുകയും ചെയ്യുന്ന
സമകാലിക സാഹചര്യത്തില്‍...
ആത്മീയതയുടെ സുതാര്യതയും നിറസൗന്ദര്യവും കാണിച്ചു തരാന്‍...
ഒരാള്‍ ദൈവത്തോട് ഒരു ചാണ്‍ അടുക്കുമ്പോള്‍ ദൈവം അയാളോട് ഒരു മുഴം അടുക്കുമെന്നറിയിച്ച.. "ദൈവം കണ്ഠനാഡിയേക്കാള്‍ അടുത്തിരിക്കുന്നു"വെന്ന വേദവാക്യമോതിക്കേള്‍പ്പിച്ച അങ്ങയുടെ സാന്നിദ്ധ്യം...
സ്വന്തം പുത്രനായ ഇബ്രാഹീമിന്റെ മരണസമയത്തു തന്നെ സൂര്യഗ്രഹണമുണ്ടായപ്പോള്‍ 'ഇബ്രാഹീമിന്റെ മരണത്തില്‍ പ്രകൃതി പോലും ദുഃഖം കൊള്ളുന്നു' വെന്നു പ്രചരിപ്പിച്ച ജനങ്ങളെ വിളിച്ച്, സൂര്യനും ചന്ദ്രനുമെല്ലാം ദൈവത്തിന്റെ ദൃഷാന്തങ്ങളാണെന്നും ജനനമരണങ്ങളുമായി ബന്ധമില്ലെന്നും വിളംബരം ചെയ്തു മാതൃക കാട്ടിയ അങ്ങയുടെ സാന്നിദ്ധ്യം...
ജീവിതം തുടങ്ങാന്‍, ഇണ ചേരാന്‍, ഒരു പിതാവാകാന്‍, മാതാവാകാന്‍..
ജീവിതത്തിന്റെ ഓരോ ഘട്ടവും സാക്ഷാല്‍ക്കരിക്കപ്പെടാന്‍ സമ്പന്നത അനിവാര്യമാക്കുന്ന ആചാരങ്ങളാല്‍ വികൃതമാക്കപ്പെട്ട ജീവിതത്തില്‍
ഞെരുങ്ങിപ്പോകുന്ന മനുഷ്യര്‍ക്കിടയില്‍...
പ്രാതലെന്തെങ്കിലും കഴിക്കാനായി ഭാര്യമാരുടെ വീടുകളോരോന്നും കയറിയിട്ടും ഒന്നും കഴിക്കാനില്ലെന്ന മറുപടി കേട്ട് "എന്നാലെനിക്കിന്നു നോമ്പാണെ"ന്നു പറഞ്ഞ്
ജീവിതത്തില്‍ ലാളിത്യത്തിന്റെ ഔന്നിത്യം കാണിച്ച അങ്ങയുടെ സാന്നിദ്ധ്യം...
മനുഷ്യ മനസ്സുകള്‍ സമാധാനം തേടിയലയുമ്പോള്‍..
കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന ശാന്തി കേന്ദ്രങ്ങളില്‍ ശാന്തിയുടെ പാക്കേജുകള്‍ തയ്യാറാക്കപ്പെടുമ്പോള്‍...
സ്വന്തം മനസിലും ചിന്തയിലും തന്നെയാണു ശാന്തി കണ്ടെത്തേണ്ടതെന്നറിയാതെ വിഡ്ഢികളായിപ്പോവുന്ന പാമരര്‍ക്കിടയില്‍ ...
"ശരീരത്തില്‍ ഒരു മാംസക്കഷ്ണമുണ്ട്; അതു നന്നായാല്‍ മുഴുവനും നന്നായി, അതു ചീത്തയായാല്‍ മുഴുവനും ചീത്തയായി" എന്നുരുവിട്ട..
"ഹൃദയങ്ങള്‍ ശാന്തിയടയുന്നത് ദൈവസ്മരണ കൊണ്ടാണെ"ന്ന വേദവാക്യം ഓതിത്തന്ന അങ്ങയുടെ സാന്നിദ്ധ്യം...
വിശ്വാസത്തിന്റെ അന്തരം മാത്രമല്ല, കൊടിയുടെ നിറവ്യത്യാസം പോലും സ്വന്തം സഹോദരന്റെ ജീവനെടുക്കുന്നതിന്ന് കാരണമാകുന്ന ഈ കാലത്ത് "വര്‍ഗ്ഗീയതയിലേക്ക് ക്ഷണിക്കുന്നവനും വര്‍ഗ്ഗീയതയില്‍ പെട്ട് മരിക്കുന്നവനുംനമ്മില്‍ പെട്ടവനല്ല" എന്നു പ്രഖ്യാപിച്ച,
"അന്യായത്തിന്‌ കൂട്ടു നില്‍ക്കുന്നതാണ്‌ വര്‍ഗ്ഗീയത" എന്നു പഠിപ്പിച്ച അങ്ങയുടെ സാന്നിദ്ധ്യം...
സ്വന്തം മകളെ, ആധുനിക കല്യാണച്ചന്തയില്‍ കച്ചവടത്തിനിറക്കാനാവാതെ
തപിക്കുന്ന ഹൃദയവും നിറയുന്ന കണ്ണുകളുമായി കഴിയുന്ന പിതാവിന്റെ മുമ്പില്‍...
സ്വന്തം മകളെ ജീവനോടെ കുഴിച്ചു മൂടിയ കഥ ഏറ്റു പറഞ്ഞ ഗ്രാമീണന്റെ വിവരണം കേട്ട് കവിളിലൂടെ, താടി രോമത്തിലൂടെ കണ്ണീരൊലിച്ചിറങ്ങിയ അങ്ങയുടെ സാന്നിദ്ധ്യം..
ഒന്നെറിഞ്ഞ് പത്ത് കൊയ്യുകയെന്ന അതിമോഹത്തിലൂന്നിയ സാമ്പത്തിക വിനോദങ്ങള്‍
മനുഷ്യരെ കാര്‍ന്നു തിന്നുന്ന കാലത്ത് "
പലിശ തിന്നുന്നവനും, തീറ്റുന്നവനും, എഴുതുന്നവനും സാക്ഷി നില്‍ക്കുന്നവനും നരകശിക്ഷയനുഭവിക്കു" മെന്നു മുന്നറിയിപ്പു നല്‍കിയ
"ചൂതാട്ടം പൈശാചികമാ"ണെന്ന വചനം കേള്‍പ്പിച്ചു തന്ന അങ്ങയുടെ സാന്നിദ്ധ്യം..
കര്‍മ്മങ്ങളുടെ പ്രതിഫലം ഉദ്ദേശ്യങ്ങള്‍ക്കനുസരിച്ചാണെന്നു പഠിപ്പിച്ച
മുകളിലേക്കു നോക്കിയല്ല, താഴേയ്ക്കു നോക്കി ജീവിക്കാന്‍, പഠിപ്പിച്ച അങ്ങയുടെ ജീവിത രീതി മനുഷ്യര്‍ പകര്‍ത്തിയെങ്കില്‍...!
--------------------------------------
ആരായിരുന്നു പ്രവാചകന്‍ എന്ന ഒരു ചര്‍ച്ച ഇവിടെ നടക്കുന്നുണ്ട്.
--------------------------------------
മുഹമ്മദ് നബിയുടെ ബഹുമുഖവ്യക്തിത്വത്തെ സയ്യിദ് സുലൈമാന്‍ നദ്‌വി വിവരിക്കുന്നു: "ഭിന്നസാഹചര്യങ്ങളിലും മനുഷ്യവികാരങ്ങളുടെ അവസ്ഥാന്തരങ്ങളിലും കര്‍മ്മനിരതരായ എല്ലാ വിഭാഗം ജനങ്ങള്‍ക്കും മാനദണ്ഡമായി സ്വീകരിക്കാവുന്ന ഒരു മാതൃക മുഹമ്മദിന്റെ ജീവിതത്തില്‍ ദര്‍ശിക്കാം. നിങ്ങളൊരു ധനികനാണെങ്കില്‍ മക്കയിലെ വര്‍ത്തകനും ബഹ്‌റൈനിലെ സമ്പത്തിന്റെ യജമാനനും ആയിരുന്ന മുഹമ്മദില്‍ നിങ്ങള്‍ക്കു മാതൃകയുണ്ട്. നിങ്ങള്‍ ദരിദ്രനാണെങ്കില്‍ ശ‌അബു അബീത്വാലിബിലെ തടവുപുള്ളിയിലും മദീനാ അഭയാര്‍ഥിയിലും അതുണ്ട്. നിങ്ങളൊരു ചക്രവര്‍ത്തിയാണെങ്കില്‍ അറേബ്യയിലെ ഭരണാധികാരിയായി വാണ മുഹമ്മദിനെ വീക്ഷിക്കുക! നിങ്ങളൊരടിമയാണെങ്കില്‍ മക്കയിലെ ഖുറൈശികളുടെ മര്‍ദന പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ആ മനുഷ്യനെ ശ്രദ്ധിക്കുക! നിങ്ങളൊരു ജേതാവാണെങ്കില്‍ ബദ്‌റിലെയും ഹുനൈനിലെയും ജേതാവിനെ നോക്കുക! നിങ്ങള്‍ക്കൊരിക്കല്‍ പരാജയം പിണഞ്ഞുവെങ്കില്‍ ഉഹ്‌ദില്‍ കുഴപ്പം പിണഞ്ഞ ആ മനുഷ്യനില്‍ നിന്ന് പാഠം പഠിക്കുക. നിങ്ങളൊരധ്യാപകനാണെങ്കില്‍....
പ്രവാചകനെക്കുറിച്ചുള്ള മനോഹരവും വിശാലവുമായ വീക്ഷണം ഇവിടെ വായിക്കാം.

Where I feel poetic

Followers

Popular Posts