Showing posts with label Memories. Show all posts
Showing posts with label Memories. Show all posts

Thursday, May 23, 2019

"ഞാന്‍ ഇന്ന് രാത്രി പോന്ന്‌റാ. എങ്ങനെങ്കിലും ബോസ്‌ന്റെ കൈയ്യും കാലും പുട്‌ച്ചിറ്റ് പാസ്പോട്ട് കിട്ടി."
2010 മേയ് 21 നു രാത്രി ദുബായിലെ ദേരയിലെ ടൈപ്പിംഗ് സെന്ററില്‍ ഇരിക്കവേ എനിക്കു വന്ന ഫോണ്‍‌ കോളിനിടയില്‍ അവനിതു പറഞ്ഞപ്പോള്‍ അവന്റെയുള്ളിലെ സന്തോഷം എനിക്കും അനുഭവിക്കാനായി. പെങ്ങളുടെ കല്യാണത്തിനായി പോകാന്‍ അവന്‍ അത്രമേല്‍ ആഗ്രഹിച്ചിരുന്നിരിക്കണം, ഏതൊരു സഹോദരനെയും പോലെ.
ആഗ്രഹപ്രകാരം അവനു നാട്ടില്‍പോകാന്‍ സമ്മതം കിട്ടിയതില്‍ എനിക്കും സന്തോഷം തോന്നി.
"അതെയാ ! പെങ്ങളെ മങ്ങലൊ അല്ലേ. പോയിറ്റ് ബാ" എന്നു ഞാനും അവന്റെ സന്തോഷത്തില്‍ പങ്കുകൊണ്ടു.
"ആയിറാ, ദുആ‌ ചെയ്യ്"
"ആയി, ഇന്‍ ഷാ അള്ളാഹ്"

ആ രാത്രിയങ്ങനെ കടന്നുപോയി. നായിഫിലെ ഹാജി നാസര്‍ മസ്ജിദിനടുത്തുള്ള കെട്ടിടത്തിലെ ഒരിടുങ്ങിയ മുറിയിലെ മൂന്ന് ഡബിള്‍ ബെഡുകളില്‍ ഒന്നിന്റെ മുകളിലത്തെ തട്ടില്‍ ഉറങ്ങിക്കൊണ്ടിരിക്കുന്ന എന്നെ അപ്പുറത്തെ കട്ടിലില്‍ കിടക്കുന്ന അസീച്ചയുടെ ഉച്ചത്തിലുള്ള ശബ്ദമാണ്‌ ഉണര്‍ത്തിയത്. അസീച്ച ഫോണ്‍ അറ്റന്‍ഡ് ചെയ്യുകയും അതിഭയങ്കരമായ സങ്കടത്തോടെയും ഞെട്ടലോടെയും അപ്പുറത്തെ സംസാരത്തോട് പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. ഞാന്‍ എന്റെ മൊബൈല്‍ നോക്കി. നാട്ടില്‍ നിന്ന് നിരവധി കോളുകള്‍ വന്നിട്ടുണ്ട് ! സുഹൃത്ത് റാഷിദാണ്‌ ഇപ്പോള്‍ വിളിക്കുന്നത്.
"സിയാ, എയര്‍ ഇന്ത്യാന്റെ ഫ്ലൈറ്റ് മാംഗ്ലൂര്‍ വെച്ച് ക്രാഷ് ആയിന്‌. നമ്മളെ ഹാരിസ് രാത്രി ബെര്‌ന്ന്ന്ന് പര്‍ഞ്ഞിറ്റ്ണ്ടായിന്‌. ഓന്‌ ആ ഫ്ലൈറ്റില്‌ ഇണ്ടായിനോന്ന് സംശയം ഇണ്ട്. നിന്‍‌ക്ക് എന്തെങ്കും വിവരം കിട്ടീനാ?
"യാ റബ്ബ് !"
അതെ !
എന്റെ പ്രിയപ്പെട്ട അയല്‍‌വാസി, മദ്രസയിലെ എന്റെ സഹപാഠിയായ ആരിഫിന്റെ ജ്യേഷ്ഠന്‍ ഹാരിസ് ആ വിമാനത്തിലായിരുന്നു നാട്ടിലേക്ക് പോയത്. 158 പേരുമായി കത്തിയമരാന്‍ പോകുന്ന വിമാനത്തില്‍ യാത്ര ചെയ്യുന്നതിനായിരുന്നു അവന്‍ കടയുടമയോട് കേണപേക്ഷിച്ച് പാസ്പോര്‍ട്ടും വാങ്ങി പോയത്.


ഞാനെന്റെ വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ചു. ഉപ്പയാണ്‌ ഫോണെടുത്തത്. ഏത് സാഹചര്യത്തിലും ധൈര്യം പകര്‍ന്നു തന്നിട്ടുള്ള എന്റെ പ്രിയ പിതാവ് ഫോണിലൂടെ എന്നോട് പൊട്ടിക്കരഞ്ഞു. "സഹിക്കാന്‍ കൈന്നില്ലാലൊ മോനേ!"
സങ്കടം എന്നിലും കുമിഞ്ഞുകൂടി. അള്ളാഹുവിന്റെ അലംഘനീയമായ വിധിയില്‍ നമ്മളൊക്കെ ക്ഷമിക്കുകയല്ലാതെ വഴിയില്ലല്ലോ എന്ന് സമാധാനിപ്പിച്ചും അപകടത്തില്‍ മരണപ്പെട്ടു പോയ പ്രിയപ്പെട്ട സഹോദരന്ന് പരമകാരുണികനായ റബ്ബ് അനുഗ്രഹം ചൊരിയാതിരിക്കില്ലല്ലോ എന്ന് പരസ്പരം ആശ്വസിപ്പിച്ചും ഫോണ്‍ വെച്ചു.
മംഗലാപുരത്തെ വിമാനദുരന്തം കഴിഞ്ഞിട്ട് ഇപ്പോള്‍ ഒമ്പത് വര്‍ഷങ്ങള്‍ പിന്നിടുന്നു. ദുബായ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനം 2010 മേയ് 22 നു രാവിലെ 6.30 ന്‌ മംഗലാപുരം വിമാനത്താവളത്തില്‍ റണ്‍‌വേയില്‍ നിന്ന് തെന്നുകയും തീപിടിച്ച് താഴ്‌വരയില്‍ പതിക്കുകയുമായിരുന്നു. അന്ന് നഷ്ടപ്പെട്ട 158 ജീവനുകളില്‍ ഒന്നിച്ചൊരുപാടു കളിച്ച പ്രിയപ്പെട്ട അയല്‍‌വാസി ഹാരിസും ഉണ്ടായിരുന്നു.
റമളാനിന്റെയീ രാവില്‍ പ്രിയപ്പെട്ട ഹാരിസിനായി പ്രാര്‍ത്ഥിക്കുന്നു.
നാഥാ, നീ ഞങ്ങളെയെല്ലാം നിന്റെ സ്വര്‍ഗ്ഗലോകത്ത് ഒരുമിച്ചുകൂട്ടണം !

Wednesday, April 24, 2019

അഞ്ചു വയസ്സു കഴിഞ്ഞ മകനെ പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയി. മകനെയും കൊണ്ട് കുത്തിവെപ്പ് നൽകുന്ന മുറിയിലേക്ക് ചെന്നു. നമുക്കിരിക്കാനായി രണ്ട് ബെഞ്ചുകൾ മുറിയുടെ മൂലയിൽ രണ്ടുഭാഗത്തായി ഇട്ടിരിക്കുന്നു. ഒന്നിൽ ഒരമ്മ കൈക്കുഞ്ഞുമായിരിക്കുന്നുണ്ട്. ഞാൻ മകനെയും കൊണ്ട് അപ്പുറത്തെ ബെഞ്ചിൽ ഇരുന്നു.
അമ്മയുടെ കൈയ്യിലിരിക്കുന്ന ഇളംപൈതലിന് കുത്തിവെക്കാൻ പോവുകയാണ്. എന്റെ മകൻ അത് നേർക്കുനേർ കാണുംവിധത്തിലാണ് ഇരിക്കുന്നത് എന്നു ശ്രദ്‌ധിച്ച ഞാൻ അവനെയെടുത്ത് മാറ്റിയിരുത്തി. കുഞ്ഞിന് കുത്തിവെക്കുന്നത് കണ്ടിട്ട് അവൻ പേടിക്കേണ്ട എന്നുകരുതി. ഞങ്ങൾക്ക് നേരെയുള്ള ചുവരിൽ വരച്ചുവെച്ചിട്ടുള്ള കാർട്ടൂൺ കഥാപാത്രങ്ങളിലേക്ക് അവന്റെ ശ്രദ്ധ തിരിക്കാൻ ഞാനൊരു വിഫലശ്രമം നടത്തി.
ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിൽ, "പപ്പാ, ഉറുമ്പ് കടിക്കുന്നത് പോലെയാണോ ഇഞ്ചക്ഷൻ വെക്കുമ്പോ തോന്നുക ?" എന്ന് ചോദിച്ചിരുന്നു അവൻ. "പിന്നല്ലാതെ" എന്നു ഞാൻ മറുപടി നൽകി. അന്നേരം "പിന്നെയെന്തിന് ഞാൻ പേടിക്കണം" എന്ന് ധൈര്യം പറഞ്ഞവന്റെ ഉള്ളിൽ ഇപ്പോൾ നേരിയ സങ്കടം മുളപൊട്ടിയിട്ടുണ്ടോ എന്ന് ഞാൻ സംശയിച്ചു.
അമ്മയുടെ കൈയ്യിലുള്ള ആ കുഞ്ഞിന് കുത്തിവെപ്പ് നൽകാൻ പോവുകയാണ്. കുഞ്ഞിളംമേനിയിൽ സൂചിമുന താഴ്ത്താൻ പോവുകയാണെന്നത് ആ അമ്മയ്ക്ക് ഉൾക്കൊള്ളാനാവുന്നില്ലെന്നു തോന്നി. കൂടെ വന്ന തന്റെ അമ്മയെ പേർത്തും പേർത്തും അവൾ വിളിച്ചു. തന്റെ അമ്മയുടെ കൈയ്യിൽ കുഞ്ഞിനെ നൽകി ഈ പൊള്ളുന്ന അനുഭവത്തിൽ നിന്ന് രക്ഷപ്പെടാൻ യുവതിയായ ആ അമ്മ ശ്രമിച്ചു. കുത്തിവെക്കാൻ പോകുന്ന നേഴ്‌സ് സ്നേഹപൂർവ്വം അവളോട് തന്നെ കുഞ്ഞിനെയെടുത്ത് ഇരിക്കാൻ പറഞ്ഞു. അനുഭവങ്ങൾ നൽകി പരിശീലിപ്പിക്കുക കൂടിയാണ് ആ നേഴ്‌സിന്റെ ഉദ്ദേശ്യം എന്ന് അവരുടെ മുഖത്തുനിന്ന് വായിച്ചെടുക്കാൻ കഴിയും.
അടുത്തത് എന്റെ മകന്റെ ഊഴമാണ്. നേഴ്‌സ് ഇഞ്ചക്ഷനുമായി വന്നു. പേര് ചോദിച്ചു. അവന്റെ കൈയ്യിലെ ഇഞ്ചക്ഷൻ എടുക്കേണ്ട സ്ഥലം കോട്ടൻ കൊണ്ട് തടവുന്നതിനിടയിൽ ഉമ്മയുടെ പേരും സ്‌കൂളിന്റെ പേരും അവർ ചോദിച്ചു. എല്ലാത്തിനും സ്മാർട്ടായി, പുഞ്ചിരിയോടെ അവൻ ഉത്തരം പറഞ്ഞു. ആ പുഞ്ചിരിയുടെയും നിഷ്‌കളങ്കമായ മറുപടികളുടെയും ഇടയ്ക്കെപ്പോഴോ അവർ അവന്റെ കൈയ്യിൽ സൂചി കയറ്റി.


ഞാനെന്റെ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി. പെട്ടെന്നാ മുഖത്തെ പുഞ്ചിരി മാഞ്ഞു. സങ്കടം കൊണ്ടവന്റെ മുഖം വിവർണ്ണമായി. ചുണ്ടുകൾ കോട്ടി, വിങ്ങി, പിന്നെ ശബ്ദമുള്ളൊരു കരച്ചിലായത് മാറി. ഞാനവനെ എന്നിലേക്ക് ചേർത്തുപിടിച്ചു. നിർമ്മലമായ ആ കവിൾത്തടത്തിൽ എന്റെ ചുണ്ടുകൾ ചേർത്ത് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അതേ സമയം, എന്നെ ആര് ആശ്വസിപ്പിക്കുമെന്നും എന്റെ കണ്ണുനീർ ആര് തുടക്കുമെന്നും എന്റെ കണ്ഠത്തിൽ നിറയുന്ന ഭാരവും വേദനയും എങ്ങനെ ഇറക്കിവെക്കുമെന്നും അറിയാതെ ഞാൻ അസ്വസ്ഥനായി.
ഒന്നും സംഭവിച്ചിട്ടില്ലെന്നഭിനയിച്ച് നേഴ്‌സ് തന്ന കോട്ടൻ കൊണ്ട് ഞാനവന്റെ കൈയ്യിൽ പതുക്കെ തലോടി. "കഴിഞ്ഞോ സിസ്റ്റർ" എന്ന് ഒരുവിധം ചോദിക്കുകയും അവരുടെ സമ്മതം കിട്ടിയപ്പോൾ അഞ്ചുവയസ്സുള്ള എന്റെ കുട്ടിയെ വാരിയെടുത്ത് പുറത്തേക്ക് നടക്കുകയും ചെയ്തു. "മോന് വേദനിച്ചോ" എന്നുചോദിക്കുന്നതിലേക്ക് എന്റെ ശബ്ദത്തെ സജ്ജമാക്കുമ്പോൾ ആശുപത്രിയിൽ നിന്നും ബൈക്കിൽ ഏറെദൂരം പിന്നിട്ടുകഴിഞ്ഞിരുന്നു ഞങ്ങൾ.
ഹൃദയത്തിൽ കാരുണ്യം നിറച്ച നാഥാ ! മനുഷ്യൻ മനുഷ്യനെ കൊല്ലാൻ വേണ്ടി സ്വയം പൊട്ടിത്തെറിക്കുന്ന ഈ ലോകത്ത് ജീവിക്കേണ്ടുന്ന കാലത്തോളം ഞങ്ങളിൽ നിന്ന് ഈ കാരുണ്യം നീ എടുത്തുകളയരുതേ !

Where I feel poetic

Followers

Popular Posts