Thursday, July 30, 2009

കാവ്യാമാധവനോട് എനിക്കു തോന്നുന്ന ഇഷ്ടം എന്തിന്റെ പേരിലാണ്‌...?
വിശദീകരിക്കാനറിയില്ലെങ്കിലും, പത്രമാധ്യമങ്ങളില്‍ കാവ്യയുടെയോ മറ്റ് സിനിമാതാരങ്ങളുടെയോ ചിത്രവും ഒപ്പം ഒരു വാര്‍ത്തയും നല്‍കിയാല്‍ വായിക്കാതിരിക്കുന്നവരുണ്ടാവില്ല എന്നതാണു സത്യം. സിനിമാതാരത്തിന്റെ സൗന്ദര്യം ഈ ആകര്‍ഷണത്തിന്റെയോ വായനയുടെയോ പ്രേരകമാകുന്നില്ല എന്നതിന്‌, അടൂര്‍ ഭവാനിയുടെയോ, സുകുമാരിയുടെയോ പോലും വാര്‍ത്തകള്‍ നമുക്ക് അവഗണിക്കാനാവുന്നില്ല എന്നതു തന്നെയാണ്‌ തെളിവ്. ലോകം കണ്ടു തുടങ്ങുന്നതു മുതല്‍ തന്നെ സിനിമയും നമ്മുടെ ജീവിതത്തിന്റെ ചുറ്റുവട്ടങ്ങളില്‍ ഉള്ളതു കൊണ്ടോ, ജീവിതത്തിന്റെ ഒട്ടുമിക്ക ഭാവങ്ങളും പ്രതിഫലിപ്പിക്കുന്ന മുഖങ്ങള്‍ എന്നതു കൊണ്ടോ എന്തോ, സിനിമാ താരങ്ങള്‍ നമുക്ക് പ്രിയപ്പെട്ടവരാണ്‌.

സിനിമാതാരങ്ങളുടെ സ്വകാര്യജീവിതത്തിലേക്ക് കണ്ണും കാതും കൂര്‍പ്പിക്കാന്‍ കാരണമാകുന്നതും ഇതേ ഇഷ്ടം തന്നെയാണ്‌. അവരുടെ ഇഷ്ടവാഹനം, വസ്ത്രം, ഭക്ഷണം, വായന തുടങ്ങി ജീവിതത്തിന്റെ നിഖില മേഖലയെക്കുറിച്ചും അറിയാനൊരു ജിജ്ഞാസ നമുക്കെപ്പോഴുമുണ്ട്.

ഈയിടെയായി കാവ്യാമാധവന്റെ വിവാഹമോചനം പത്രമാധ്യമങ്ങളില്‍ സ്ഥിരം വാര്‍ത്തയാകുന്നുണ്ട്. ഒരു പുതിയ ചിത്രത്തില്‍ നായികയാവുന്നതു പോലെയോ, ഒരു പുതിയ പ്രൊജക്ടിന്റെ ഭാഗമാകുന്നതു പോലെയോ വായിക്കാവുന്നതല്ലല്ലോ വിവാഹമോചന വാര്‍ത്ത.. അതു കൊണ്ടു തന്നെ കാവ്യയെ ഇഷ്ടപ്പെടുന്നവര്‍ ഇതു വായിച്ച് സങ്കടപ്പെടുന്നുണ്ടാവണം.

വിവാഹമോചനം നടന്നോ, നടക്കുമോ, നടക്കണോ എന്നൊക്കെ തീരുമാനിക്കുന്നത് പത്രങ്ങളാണല്ലോ.. ആദ്യത്തെ റിപ്പോര്‍ട്ട് വന്നതു മുതല്‍ ഏറ്റവും പുതിയ അഭ്യൂഹങ്ങളുടെ അപ്‌ഡേറ്റുകള്‍ക്കു വേണ്ടി പത്രങ്ങളും പോര്‍ട്ടലുകളും പതിവു പോലെ മല്‍സരിക്കുന്നുണ്ടായിരുന്നു. തീര്‍ത്തും ഉറപ്പില്ലാത്ത അഭ്യൂഹങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവതരിപ്പിക്കുവാന്‍ ഇന്ന് പത്രമാധ്യമങ്ങളെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ.. ഇത്തരം റിപ്പോര്‍ട്ടുകളുടെ ഭാഷയാണ്‌ ഏറ്റവും അരോചകം. "...എന്ന് പറയപ്പെടുന്നു, ....ഉണ്ടായിരുന്നത്രെ, ....എന്നും ശ്രുതിയുണ്ട്, ...എന്നാണ്‌ പരക്കെ സംസാരം" തുടങ്ങിയ രൂപത്തിലാണ്‌ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കപ്പെടുക. കുളക്കടവിലെ പെണ്ണുങ്ങളുടെ വൃത്തികെട്ട പരദൂഷണങ്ങളേക്കാള്‍ വികൃതം...!

ഈയൊരു പരദൂഷണ ശൈലി സ്ത്രീജനങ്ങളില്‍ ആരോപിക്കപ്പെട്ടിരുന്ന കാലമൊക്കെ പോയി. പത്രമാധ്യമങ്ങള്‍ ഇത് കൈകാര്യം ചെയ്ത് വ്യവസ്ഥാപിതമായ പത്രഭാഷ തന്നെയാക്കി ഇതിനെ രൂപപ്പെടുത്തിയിട്ടുണ്ട്.

എന്തു തന്നെയായാലും, ഈ വിളമ്പി നല്‍കപ്പെടുന്ന വാര്‍ത്തകളൊക്കെ വായിക്കുമ്പൊഴും, കാവ്യയും അതു പോലെയുള്ള താരങ്ങളുമെല്ലാം മനുഷ്യര്‍ തന്നെയാണെന്ന ബോധമുണ്ടായിരിക്കുക എന്നു മാത്രമേ ഓര്‍മ്മപ്പെടുത്തുവാനുള്ളൂ. അവരും ഇതു വായിക്കുന്നുണ്ടാവണം.. അവര്‍ക്കും വികാരവും, വിഷമവും വ്യഥകളുമുണ്ടാവണം. അവരുടെ സ്വകാര്യതകളിലെ മറ്റു വിശേഷങ്ങള്‍ പോലെ കൊട്ടിഘോഷിക്കപ്പെടേണ്ടതല്ല അവരുടെ സങ്കടങ്ങള്‍.. ധര്‍മ്മം പത്രങ്ങള്‍ക്കുമാവാം.
ഇതൊക്കെ സ്വയം മനസ്സിലാക്കാനുള്ള ബോധമൊക്കെ ഉണ്ടായിരുന്നിട്ടും ഹൃദയത്തില്‍ തുളച്ചു കയറുന്ന ശൈലി സ്വീകരിക്കുന്ന മാധ്യമങ്ങളെ മനസ്സിലാക്കുകയുംപ്രോത്സാഹിപ്പിക്കാതിരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മാത്രമേ ഇവിടെ സൂചിപ്പിക്കുവാനുള്ളൂ.
നാം കേള്‍ക്കേണ്ടത് പരദൂഷണങ്ങളും അപശ്രുതികളുമല്ല. നേരിന്റെയും നന്മയുടെയും ശ്രുതിയിണക്കങ്ങള്‍ക്കു കാതോര്‍ക്കുക. നാം പ്രചരിപ്പിക്കേണ്ടത് ന്യൂനതകളും മൂല്യച്യുതികളുമല്ല. അന്യൂനവും അനശ്വരവുമായ ജീവിതത്തിന്റെ വസന്തത്തിലേക്ക് ക്ഷണിക്കുക.

----------------------------------------------------------------
"ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക്‌ നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട്‌ ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി"- ഖുര്‍‌ആന്‍- 49/6

"ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത്‌ കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്‌. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്‌. തന്‍റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത്‌ ( ശവം തിന്നുന്നത്‌ ) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്‌. നിങ്ങള്‍ ദൈവത്തെ സൂക്ഷിക്കുക- ഖുര്‍‌ആന്‍-49/12
"നല്ലതു പറയുക; അല്ലെങ്കില്‍ മൗനം പാലിക്കുക" - മുഹമ്മദ് നബി

Where I feel poetic

Followers

Popular Posts