Wednesday, September 9, 2009

പരിശുദ്ധിയുടെ നറുമണം പരത്തി നമ്മിലൂടെ റമളാന്‍ കടന്നു പോകുന്നു. അത് അവസാനത്തെ പത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. വിശ്വാസികള്‍ കഴിഞ്ഞ പതിനൊന്ന് മാസം ജീവിച്ചു വന്ന വഴികളില്‍ നിന്ന് മാറി പുതിയ ജീവിത പാന്ഥാവിലേക്ക് പ്രവേശിക്കുകയും മാനസികമായും ശാരീരികമായും പുതിയ തലത്തിലേക്ക് സഞ്ചരിക്കുകയും ചെയ്തിരിക്കേണ്ട ഘട്ടങ്ങളാണു കടന്നു പോകുന്നത്.

നോമ്പ് അനുഷ്ഠിക്കുന്ന വ്യക്തിയുടെ ജീവിതത്തില്‍ കൂടുതല്‍ വഴിത്തിരിവുകള്‍ ഉണ്ടാവേണ്ട അവസാനത്തെ വേളയില്‍ നില്‍ക്കുമ്പോള്‍ ചില ചിന്തകളും സ്വയം പരിശോധനകളും ഉണ്ടാവുന്നത് ഉത്തമവും അനിവാര്യവുമാണ്‌.

ഈ റമളാനില്‍ അനുഷ്ഠിച്ച നോമ്പുകള്‍ കൊണ്ട്, പകല്‍ സമയത്തെ പട്ടിണിക്കും രാത്രിയിലെ വിഭവസമൃദ്ധമായ ഭക്ഷണങ്ങള്‍ക്കുമപ്പുറം എന്തെങ്കിലും സവിശേഷത നമ്മില്‍ ഉണ്ടായിട്ടില്ലെങ്കില്‍ വ്രതം അതിന്റെ പൂര്‍‌ണ്ണത പ്രാപിച്ചിട്ടില്ലെന്നു മനസ്സിലാക്കണം. വിശപ്പിന്റെ കാഠിന്യം ശരീരത്തെ ബാധിക്കുമ്പോള്‍ ഒരു വേളയെങ്കിലും പട്ടിണി കിടക്കുന്ന പാവങ്ങളുടെ ജീവിതത്തിലേക്ക് മനസു സഞ്ചരിച്ചിരിക്കണം.

വല്ലപ്പോഴും അനുഭവിക്കുന്ന ഈ തളര്‍ച്ചയും ക്ഷീണവും നിത്യവും അനുഭവിക്കുന്ന ദുരിത ബാധിതര്‍ നമ്മുടെ കയ്യെത്തും ദൂരത്തു തന്നെയുണ്ടെന്ന് മനസ്സിലാക്കാനും ഈ വ്രതം കൊണ്ട് സാധിക്കണം. ഇനിയുള്ള ജീവിത വഴിയില്‍ അശരണര്‍ക്ക് അല്പ്പമെങ്കിലും ആശ്വാസമേകുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കു കൊള്ളണമെന്ന് ഒരിക്കലെങ്കിലും ചിന്തിക്കാന്‍ ഈ പുണ്യമാസം പ്രചോദനമാകണം. കൂടെ, പുണ്യമാസത്തിന്റെ പവിത്രതയെ കളങ്കപ്പെടുത്തുന്ന വിധം റമളാന്‍ ഒന്നു മുതല്‍ മുപ്പതു വരെ വീടുവീടാന്തരം കയറിയിറങ്ങി ഭിക്ഷ യാചിക്കുന്നവരെ ഉപദേശം കൊണ്ടും സത്പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ഒഴിവാക്കാനും നമുക്കാവട്ടെ...

നോമ്പ് ശരീരത്തിലല്ലാതെ മാനസികമായി നമുക്ക് എന്തെങ്കിലും മാറ്റം ഉണ്ടാക്കിത്തരികയോ, തുടര്‍ന്നു വന്ന അനാവശ്യങ്ങളെ താല്‍ക്കാലികമായല്ലാതെ, പരിപൂര്‍‌ണ്ണമായി ജീവിതത്തില്‍ നിന്ന് ഒഴിച്ചു നിര്‍ത്തണമെന്ന് തോന്നല്‍ മനസില്‍ ഉണര്‍ന്നു വരികയോ ചെയ്തിട്ടില്ലെങ്കില്‍ റമളാന്‍ വ്രതത്തിന്റെ ഗൗരവം പരിപൂര്‍‌ണ്ണമാവുമോ.. ?

ജീവിതത്തില്‍ ഏറ്റവും കുഴപ്പം സൃഷ്ടിക്കുന്നത് നാവും ലൈംഗികതൃഷ്ണയുമാണ്‌. അത് രണ്ടും നിയന്ത്രിക്കാമെന്ന് വാക്ക് നല്‍കുന്നവര്‍ക്ക് സ്വര്‍ഗ്ഗം വാഗ്ദാനം നല്‍കാമെന്ന് പ്രവാചകന്‍ (സ) പറഞ്ഞിട്ടുണ്ട്. അത്തരം സകല പ്രേരണകളില്‍ നിന്നും, അനാവശ്യമായ വാക്കുകളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ മനസിനെയും ശരീരത്തെയും പ്രാപ്തമാക്കാനും കൂടിയാണ്‌ റമളാന്‍. പിടിച്ചു നില്‍ക്കാനും ക്ഷമിച്ചു നില്‍ക്കാനും ഏറ്റവും മികച്ച തുണയാകേണ്ടത്, ഭൗതികമായ എല്ലാ പാഠങ്ങള്‍ക്കുമപ്പുറം ദൈവത്തെക്കുറിച്ചുള്ള ബോധം തന്നെയാണ്‌. സഹനമഭ്യസിക്കാനുള്ള ഉത്തമവും ഉദാത്തവുമായ വഴി വ്രതം തന്നെയാണ്‌. സ്വാഭാവികവും ശീലിച്ചു വന്നതുമായ ഇച്ഛകള്‍ മനസില്‍ ഉണര്‍ന്നു വരുമ്പൊഴും, അവയെ പൂര്‍ത്തീകരിക്കാനുള്ള എല്ലാ വഴികളും മുമ്പില്‍ ലഭ്യമായിരിക്കുമ്പൊഴും അവയെ വര്‍ജ്ജിക്കുവാനുള്ള നിര്‍ബന്ധ ശാഠ്യം നമ്മെ ശീലിപ്പിക്കുന്നത് ക്ഷമയുടെ ഏറ്റവും ഉന്നതമായ പാഠങ്ങളാണ്‌.

വിടവാങ്ങുന്ന റമളാനിന്റെ ദിനങ്ങളെ കര്‍മ്മങ്ങള്‍ കൊണ്ട് ധന്യമാക്കാനാവണം നമുക്ക്. അവസാനത്തെ പത്തില്‍ ലൈലത്തുല്‍ ഖദ്റെന്ന രാത്രിയില്‍ കൂടുതല്‍ പ്രതിഫലം വാഗ്ദാനം ചെയ്ത വേളകളാണു വരുന്നത്. ലൈലത്തുല്‍ ഖദ്‌റ് നിശ്ചിതമായ ഒരു രാത്രിയില്‍ നിര്‍ണ്ണയിക്കാതെ അവസാനത്തെ പത്തിലെ ഒറ്റയായ രാത്രികളില്‍ പ്രതീക്ഷിക്കാന്‍ വിശ്വാസികളോട് ആവശ്യപ്പെട്ടതിന്റെ യുക്തി, ഈ റമളാന്‍ എന്ന അഥിതിയെ കൂടുതല്‍ കര്‍മ്മനിര്‍ഭരമാക്കി യാത്രയയക്കാനായിരിക്കണം. അങ്ങനെ മനുഷ്യത്വത്തിന്റെ ഉന്നത നിലവാരത്തില്‍ എത്തിച്ചേരാനും. റമളാനിലെ അവസാനത്തെ പത്തില്‍ പ്രവാചകന്‍ (സ) രാത്രി ഉറക്കമിളക്കുകയും തന്റെ കുടും‌ബത്തെ അതിനായി വിളിച്ചുണര്‍ത്തുകയും ചെയ്യുമായിരുന്നത്രെ. ഏകാന്തമായി ദൈവത്തോട് നേരിട്ട് നടത്തുന്ന പ്രാര്‍ത്ഥനകള്‍ ഒരു വിശ്വാസിയുടെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളില്‍ പെട്ടതാണ്‌.

Where I feel poetic

Followers

Popular Posts