Monday, February 23, 2009


"Masturbate, I like it"

ഇത് ആധുനികതയുടെ എല്ലാ അലങ്കാരങ്ങളും നന്നായണിഞ്ഞ ഒരു യുവാവ്‌ ധരിച്ച ടീ-ഷര്‍ട്ടില്‍ എഴുതപ്പെട്ടിരുന്ന വാക്കാണ്‌. അല്‍‌പനേരം അങ്ങനെയിരുന്ന് ഞാനാലോചിച്ചു. എന്തായിരിക്കും ഈ ടീ- ഷര്‍ട്ടു തന്നെ തെരഞ്ഞെടുത്തണിയാനുള്ള അവന്റെ ഉദ്ദേശ്യത്തിനു പിന്നില്‍... ഞാനാ യുവാവിന്റെ അരികില്‍ ചെന്നു എന്താണീ എഴുതിയിരിക്കുന്നതിന്റെ അര്‍ത്ഥമെന്ന് നിങ്ങള്‍ക്കറിയാമോ എന്നു ചോദിച്ചു. വളരെ സൗമ്യനായി അവന്‍ മറുപടി പറഞ്ഞു :" മാഫീ ഇംഗ്ലീഷ്, അറബീ.." ഓഹോ.. കുടുങ്ങി.. (എടാ.. ദുബായിലായിരുന്നിട്ട് ഇവന്‍ ഇതു വരെ ഹിന്ദിയെങ്കിലും പഠിച്ചില്ലേ...) ഇനിയിപ്പോ... എന്തായാലും ഇത് മനസിലാക്കിക്കൊടുക്കാതെ പോകില്ലെന്നു തീരുമാനിച്ച് എനിക്കറിയാവുന്ന മുറിയന്‍ അറബിയില്‍ അവനോട് കാര്യം ചോദിച്ചു. "മാ മക്തൂബ്..? " ഒന്നുമറിയാത്തതു പോലെ അവന്റെ ചോദ്യം. (എന്താണെഴുതപ്പെട്ടിരിക്കുന്നത് എന്ന്) ഹോ..! സമാധാനമായി..! പിന്നെ വളരെ സാവധാനത്തോടെ (ധൃതിയില്‍ പറയാന്‍ അറിയാത്തതു കൊണ്ടു കൂടിയുമാണ്‌) അവനെ കാര്യം പറഞ്ഞു ധരിപ്പിച്ചു. എന്നിട്ട് ഇത് നല്ല കാര്യമല്ലെന്നും ഇനി താങ്കള്‍ ഇത് ധരിക്കില്ലെന്നു ഞാന്‍ കരുതുന്നുവെന്നും അവനോട് പറഞ്ഞു. വിട പറയുന്നതിനു മുമ്പ് എവിടെയാണു നാടെന്നും ഇവിടെയെന്തു ചെയ്യുന്നുവെന്നും ഞാന്‍ ചോദിച്ചു. ഞാന്‍ സിറിയയില്‍ നിന്നാണ്‌. ഇവിടെ ഒരു കമ്പനിയില്‍ സെയില്‍‌‍സ്മാനായി ജോലി ചെയ്യുന്നു. കമ്പനിയുടെ പേരും പറഞ്ഞ് എന്നോട് അങ്ങോട്ട് ഒരു ദിവസം വരാനും ആവശ്യപ്പെട്ട് ഞങ്ങള്‍ കൈ കൊടുത്തു പിരിഞ്ഞു.

സത്യത്തില്‍ അവനൊന്നുമറിയില്ലായിരുന്നു. എന്തോ ഒരിംഗ്ലീഷ് വാക്ക്; അത്രേ അവനറിയൂ. ഇതു തന്നെയാണ് പലരുടെയും പ്രശ്നം. നമ്മുടെ വേഷവിധാനങ്ങള്‍, ഭാഷാ പ്രയോഗങ്ങള്‍, സംഗീതാസ്വാദനങ്ങള്‍, ആചാരങ്ങള്‍ ഇവയൊക്കെ ഏറ്റവും പുതിയതെടുത്തു പ്രയോഗിക്കുക എന്നതല്ലാതെ ഇവയൊക്കെ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്നു ചിന്തിക്കുന്നവര്‍ ചുരുക്കമാണ്‌. "നീളന്‍ കൈയുള്ള കുപ്പായം തുന്നിയിട്ട് ആ കൈ മടക്കിക്കേറ്റി വെച്ച് നമ്മള്‍ നടക്കുന്നു" എന്ന് പ്രസംഗം സപര്യയാക്കിയ, ആ സപര്യയ്ക്കിടയില്‍ തന്നെ മരിച്ചു പോയ ഡോ: എം. എന്‍. വിജയന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ടത്രെ. അനുകരണമാണു നമുക്കിഷ്ടം. നാമിഷ്ടപ്പെടുന്ന സ്റ്റാര്‍ എന്തു വേഷം കെട്ടിയാലും അത് തനിക്കിഷ്ടമാണെന്ന്‌ മാലോകരോട് വിളിച്ചു പറയാന്‍ വെമ്പുന്ന മനസാണ്‌ നമുക്ക്. ഒരു കാലത്ത് സല്‍മാന്‍ ഖാന്‍, തന്റെ ജീന്‍സിനും മുകളില്‍ പുറത്തു കാണുന്ന രീതിയില്‍‌ അടിവസ്ത്രം ധരിച്ചപ്പോള്‍ അത് പലരും മോഡലാക്കി. സല്‍മാന്‍ ഖാനെപ്പോലെ കുപ്പായമിടാതെ നടക്കാന്‍ പറ്റാത്തതു കൊണ്ട് അര വരെ മാത്രം നീളമുള്ള കുപ്പായമിട്ട് ബസിന്റെ കമ്പിയും പിടിച്ച് നില്‍ക്കുന്ന യുവാവ്, താന്‍ ധരിച്ച അടിവസ്ത്രത്തിന്റെ കമ്പനിയുടെ അമ്പാസഡറാണെന്നു തോന്നിപ്പിച്ച ഒരു കാലമുണ്ടായിരുന്നു.

ഷാരൂഖ് ഖാന്‍ തേക്കുന്ന ഷാമ്പൂ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കുടിക്കുന്ന പാനീയം, സെയ്ഫ് അലി ഖാന്‍ കൊറിക്കുന്ന ഭക്ഷണം, കരീന തേച്ചു കുളിക്കുന്ന സോപ്പ് ഇവയൊക്കെ നമ്മുടെയും ഇഷ്ടങ്ങളാകുമ്പോള്‍ നമ്മുടെ ചിന്ത മരവിച്ചിരിക്കുന്നു എന്നു തന്നെ മനസിലാക്കുക.

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഡന്റെ ഒരു സദസ്സില്‍ പങ്കെടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു സംഭവമുണ്ട്. ഒരു സദസ്സില്‍ ക്ലാസെടുത്തു കൊണ്ടിരിക്കവേ "ജന്മനാ കറുത്ത് മെലിഞ്ഞിരുന്ന ഒരു സ്ത്രീ ലക്സ് സോപ്പ് മാത്രമുപയോഗിച്ച് വെളുത്ത സുന്ദരിയായി. അവര്‍ ഇന്ന് വളരെ പ്രശസ്തയാണ്‌. ആരാണെന്നു പറയാമോ" എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന്‌ സദസ്സില്‍ നിന്നൊന്നടങ്കം "ഐശ്വര്യാ റായീ..." എന്ന് ഉത്തരം കിട്ടിയത്രെ. നോക്കണം നമ്മുടെ സമൂഹത്തിന്റെ ചിന്തയെ കോര്‍പ്പറേറ്റുകള്‍ എങ്ങനെ വലം വെച്ചിരിക്കുന്നു എന്ന്. ഒരു പരിധിയില്‍ നിന്നപ്പുറത്തുള്ള യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ നമുക്കു മനസില്ല.

നമ്മുടെ കുഞ്ഞുങ്ങള്‍ കടലമിഠായിക്കും കല്ലുമിഠായിക്കും ഒക്കെ വാശി പിടിച്ചു കരഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ഈ മിഠായികളുടെ പരസ്യങ്ങളൊന്നും എവിടെയും പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നില്ല. കുട്ടികളെ കാണുമ്പോഴോ, സന്ദര്‍ശിക്കുമ്പോഴോ നമ്മള്‍ കൊണ്ടു പോകുന്ന മിഠായികള്‍ക്ക് സ്നേഹത്തിന്റെ മധുരമുണ്ടായിരുന്നു; അരുമയുടെ നിറവുണ്ടായിരുന്നു. ഇന്ന് ഈ സ്നേഹവും അരുമയും കോര്‍പ്പറേറ്റുകള്‍ നന്നായി ഉപയോഗിക്കുന്നുണ്ട്. ഇന്ന് കുടുംബ സമേതം കാറില്‍ യാത്ര ചെയ്യുന്നതിനിടയില്‍ റോഡരികില്‍ കാണുന്ന ഷോപ്പില്‍ തൂങ്ങുന്ന തിളങ്ങുന്ന ചിപ്സ് പാക്കറ്റുകള്‍ക്ക് വേണ്ടി കുട്ടികള്‍ വാശി പിടിക്കാതെ തന്നെ നമ്മള്‍ വാങ്ങിച്ചു കൊടുക്കുന്നത്‌ ഈ പരസ്യത്തിന്റെ പ്രലോഭനം കൊണ്ട് മാത്രമല്ല; അത് ഒരു prestige ന്റെ ചിഹ്നവും കൂടിയാണ് പലര്‍ക്കും. ഉള്ളില്‍ എന്തെങ്കിലും വസ്തുവിനേക്കാള്‍ വായു കുത്തി നിറച്ചിരിക്കുന്ന ഇത്തരം പാക്കറ്റുകള്‍ക്കുള്ള വില അര്‍ഹിക്കുന്നതിനപ്പുറവുമാണ്‌ എന്നത് നമുക്കൊരു പ്രശ്നമേയല്ല.

പരസ്യങ്ങള്‍, പ്രത്യേകിച്ച് ടെലിവിഷന്‍ നമ്മുടെ മനസിനെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്; നെഗറ്റീവായിത്തന്നെ. നമുക്ക് സത്യം വിളമ്പിത്തന്നിരുന്ന, നേരിന്‌ കൂട്ടു നിന്നിരുന്ന പത്രമാധ്യമങ്ങള്‍ പോലും ഇന്ന് സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന പരസ്യങ്ങള്‍ക്ക് വലിയ വില കല്പ്പിക്കുന്നു. ഇത്തരം സാഹചര്യത്തില്‍ നമുക്ക് നമ്മെയും നമ്മുടെ പരിസരത്തെയും കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നേ തീരൂ.

പരസ്യത്തിന്റെ ആദ്യ ചരിത്രം മനുഷ്യന്റെ ആദ്യ ചരിത്രത്തോളം പഴക്കമുള്ളതാണ്‌. സ്വര്‍ഗലോകത്ത് സുഖലോലുപതയില്‍ വാഴുന്ന ആദം, ഹവ്വ ദമ്പതികള്‍ക്കിടയിലേക്ക് സ്വര്‍ഗ്ഗത്തിലെ ഒരു മരത്തെ കുറിച്ച് ഇല്ലാത്ത പൊലിമകള്‍ പറഞ്ഞു കൊണ്ട് വരുന്ന ആദ്യത്തെ അഭിനേതാവ് പിശാചാണ്‌. അതില്‍ മനുഷ്യന്ന് വീഴ്ച്ച സംഭവിക്കുന്നു, പരസ്യം അതായത് പിശാച് വിജയിക്കുന്നു, ദൈവം കോപിക്കുന്നു അതായത് മനുഷ്യന്റെ സമാധാനത്തിന്‌ ഭംഗം വരുന്നു. പരസ്യങ്ങള്‍ പലതും പൈശാചിക പ്രേരണയുണ്ടാക്കുന്നുവെന്നും അത് താളഭംഗം സൃഷ്ടിക്കുന്നുവെന്നുമാണോ ഞാന്‍ പറഞ്ഞു വരുന്നത്... അതെ .. അതു തന്നെ.
----------------------------------------
Shaf അയച്ചു തന്ന ചിത്രം ചേര്‍ത്ത് അപ്ഡേറ്റ് ചെയ്തത് : 24/02/2009, 12:25 pm

Where I feel poetic

Followers

Popular Posts